കാക്കി ഉടുപ്പിട്ട പോലീസുകാര്‍ രാഷ്ട്രീയ പ്രതികാരത്തിന് തുനിഞ്ഞാൽ ഇതിന്‍റെ പ്രതിഫലനം കാക്കിയുടുപ്പ് മറന്നുകൊണ്ട് കോണ്‍ഗ്രസിന്‍റെ പക്ഷത്തു നിന്നുണ്ടാകും; കൈകാര്യം ചെയ്യാന്‍ കെല്‍പ്പുള്ള ചുണക്കുട്ടികള്‍ കെ.എസ്.യുവിലും ഉണ്ട്; പോലീസിനെതിരെ ആഞ്ഞടിച്ച് കെ. സുധാകരൻ
അതി ശക്തമായ സമരവുമായി മുന്നോട്ടു പോകുന്ന കെ.എസ്.യു പ്രവര്‍ത്തകരെ തല്ലിയാൽ പൊലീസിനെ തിരിച്ചു തല്ലുമെന്ന ഭീഷണിയുമായി കെ.സുധാകരന്‍ എം.പി. യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷത്തിന്റെയും പരീക്ഷാ ക്രമക്കേടിന്റെയും വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ട് കെ.എസ്.യു നടത്തുന്ന സമരത്തിനോടനുബന്ധിച്ചാണ് സുധാകരൻ ഈ പ്രസ്‍താവന നടത്തിയിരിക്കുന്നത്. ഗുണ്ടാസ്വഭാവം പുലർത്തുന്നവരാണ് ചില പോലീസുകാര്‍. ഇടതുഭരണത്തില്‍ പോലീസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ ഗുണ്ടകളാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സമരക്കാരെ അടിച്ചമര്‍ത്താനായി പൊലീസ് ശ്രമിക്കുന്നതായി സുധാകരന്‍ ആരോപിച്ചു. കെ.എസ്.യു പ്രവര്‍ത്തകരെ മാത്രം തിരഞ്ഞു പിടിച്ചാണ് പോലീസ് അക്രമിക്കുന്നത്. അങ്ങനെ ചെയ്യുന്ന പോലീസുക്കാർക്ക് നേരെയുള്ള താക്കീതായിട്ടാണ് സുധാകരൻ പ്രതികരിച്ചത്. അധികാരം മാറി വരുമെന്ന കാര്യം പോലീസ് മറക്കരുത്. ഇനി അഥവാ സർക്കാർ മാറിയാലും ഇല്ലെങ്കിലും കെ.എസ്.യു പ്രവര്‍ത്തകരെ തൊട്ടാല്‍ അതിന്റെ ദോഷം പോലീസ് അനുഭവിച്ചു തീർക്കേണ്ടി വരുമെന്നും അദ്ദേഹം രൂക്ഷമായി പറഞ്ഞു. കെ.എസ്.യു സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
കാക്കി ഇട്ടാല്‍ നിങ്ങള്‍ പൊലീസാണ്,പക്ഷേ കാക്കി ഊരിയാല്‍ നിങ്ങൾ വെറും മനുഷ്യരാണെന്നും കെ.സുധാകരൻ മുന്നറിയിപ്പ് നൽകി. കാക്കി ഉടുപ്പിട്ട പോലീസുകാര്‍ രാഷ്ട്രീയ പ്രതികാരത്തിന് തുനിഞ്ഞാൽ ഇതിന്‍റെ പ്രതിഫലനം കാക്കിയുടുപ്പ് മറന്നുകൊണ്ട് കോണ്‍ഗ്രസിന്‍റെ പക്ഷത്തു നിന്നുണ്ടാകും. കൈകാര്യം ചെയ്യാന്‍ കെല്‍പ്പുള്ള ചുണക്കുട്ടികള്‍ കെ.എസ്.യുവിലും ഉണ്ട്. അതിനുള്ള സാഹചര്യം പൊലീസ് ഉണ്ടാക്കരുത്. കെ.എസ്‍.യുവിനോട് രാഷ്ട്രീയ വൈരാഗ്യം കാണിച്ചാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ല. എവിടെ വച്ചും കൈകാര്യം ചെയ്യാന്‍ കെ.എസ്.യുവിന് സാധിക്കും. മുഖ്യ മന്ത്രി പിണറായി വിജയൻ മനുഷ്യത്വമില്ലാത്ത വ്യക്തിയാണെന്നും അദ്ദേഹം പറയുന്നത് കേട്ട് അക്രമിക്കാന്‍ പൊലീസ് തയാറാകരുതെന്നും സുധാകരന്‍ ഓര്‍മ്മിപ്പിച്ചു. കെ.എസ്.യു സമരപ്പന്തൽ സന്ദർശിക്കവെയാണ് കെ.സുധാകരൻ പോലീസിന് നേരെ തിരിഞ്ഞത്. കൂടാതെ മുഖ്യ മന്ത്രിക്കെതിരെയും സുധാകരൻ ആഞ്ഞടിച്ചു. പോലീസിനെ ഉപയോഗിച്ച് രക്തത്തില്‍ മുക്കി സമരത്തെ അടിച്ചമർത്താമെന്ന് പിണറായി വിജയന്‍ കരുതേണ്ടെന്നും രാഷ്ട്രീയ പ്രതികാരം ചെയ്യാന്‍ പോലീസും കൂട്ടു നിന്നാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
വനിതാ കെ എസ് യു പ്രവർത്തകർക്കെതിരെ ക്രൂരമായ മർദനമാണ് പുരുഷ പോലീസ് നടത്തിയത്. മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ആക്രമണം നടത്തിയവരിൽ ഉണ്ട്. പിണറായിയുടെ കിങ്കരന്മാർക്ക് പെൺകുട്ടികളെ നേരിടാൻ ആരാണവകാശം കൊടുത്തതെന്നും കെ സുധാകരന്‍ ചോദിച്ചു. നീതിക്കായുള്ള കെ.എസ്.യുവിന്‍റെ പോരാട്ടത്തിനൊപ്പം ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂര്‍ണപിന്തുണയുമായി പിന്നിലുണ്ടെന്നും സമരം വിജയിക്കും വരെ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടയിൽ മർദനപരിപാടികളിലൂട സമരത്തെ തളർത്താമെന്ന് ആരും വിചാരിക്കേണ്ട. സമരം ലക്ഷ്യം കാണുംവരെ മുന്നോട്ടു കൊണ്ട്പോകാനാണ് തീരുമാനം. അതിന് എല്ലാ പിന്തുണയുമായി കേരളത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും ഒപ്പമുണ്ടാകുമെന്നും കെ സുധാകരൻ പറഞ്ഞു. ക്ലിഫ് ഹൌസ് പ്രതിഷേധത്തിനിടെ പോലീസിൻറെ അക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള വനിതാപ്രവര്‍ത്തകരടക്കമുള്ളവരെ അദ്ദേഹം ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha