കശ്മീർ വിഷയത്തെ പരിഹരിക്കുവാൻ വിദേശ രാജ്യങ്ങളുടെ സഹായം തേടിയ നരേന്ദ്ര മോദി ഇന്ത്യൻ ജനങ്ങളെ വഞ്ചിച്ചു ; പ്രധാന മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്
കശ്മീർ വിഷയത്തിൽ നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. കശ്മീർ വിഷയത്തിൽ വിദേശ ഇടപെടൽ തേടി മോദി രാജ്യത്തെ വഞ്ചിച്ചു. കോൺഗ്രസ് ഒരു ഘട്ടത്തിലും മൂന്നാമതൊരു രാജ്യത്തിന്‍റെ മധ്യസ്ഥത തേടിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ചയില്‍ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കശ്മീർ വിഷയത്തിൽ അമേരിക്കൻ മധ്യസ്ഥത തേടിയിരുന്നു. ഇതിനു പിന്നാലെ , കശ്മീരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ അമേരിക്കയ്ക്ക് ഇടപെടാൻ കഴിഞ്ഞേക്കുമെന്നും വിഷയം നരേന്ദ്ര മോദി തന്‍റെ ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നതാണെന്നും ട്രംപ് പ്രതികരിച്ചു. ആ സ്ഥിതിക്ക് വിഷയത്തിൽ മധ്യസ്ഥനാകുന്നതിൽ മോദിക്ക് എതിർപ്പുണ്ടാവില്ലെന്നാണ് കരുതുന്നതെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.
ഇതേ തുടർന്നാണ് കോൺഗ്രസ് പ്രധാന മന്ത്രിക്കെതിരെ ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുജേർവാലയാണ് വിമർശനം ഉന്നയിച്ചത്. കശ്മീർ വിഷയത്തെ പരിഹരിക്കുവാൻ വിദേശ രാജ്യങ്ങളുടെ സഹായം തേടിയ നരേന്ദ്ര മോദി ഇന്ത്യൻ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. പ്രധാന മന്ത്രി രാജ്യത്തെ ജനങ്ങളോട് ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു. കശ്മീർ വിഷയത്തിൽ മോദി തന്നോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മധ്യസ്ഥനാകാൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് കോൺഗ്രസിന്റെ ആക്ഷേപം.
എന്നാല്‍ ഇത്തരം ഒരു ആവശ്യം ഇന്ത്യ ഉന്നയിച്ചിട്ടില്ലെന്നു വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേ സമയം കശ്മീർ വിഷയത്തിൽ മധ്യസ്ഥനാകാൻ പ്രധാനമന്ത്രി മോദി അഭ്യർഥിച്ചെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയെ യുഎസ് അധികാരികൾ തിരുത്തിയിരുന്നു. ട്രംപിന്റെ അവകാശവാദം ഇന്ത്യ നിഷേധിച്ചതിനു പിന്നാലെ തിരുത്തലുമായി യു എസ്സും രംഗത്തെത്തിയിരുന്നു . ട്രംപിൻറെ വാദത്തിൽ ഡെമോക്രാറ്റ് ജനപ്രതിനിധി ബ്രാഡ് ഷെർമാൻ ഇന്ത്യയയോട് മാപ്പു പറഞ്ഞു. ‘അപക്വവും അമ്പരിപ്പിക്കുന്നതുമായ തെറ്റാണു ട്രംപിൽ നിന്നുണ്ടായതെന്നും കശ്മീർ വിഷയത്തിൽ മൂന്നാമതൊരു കക്ഷി ഇടപെടുന്നതിനെ ഇന്ത്യ എതിർക്കാറുണ്ടെന്ന് തെക്കൻ ഏഷ്യയുടെ വിദേശ നയത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർക്കെല്ലാം സുപരിചിതമാണെന്നും മോദി അത്തരമൊരു നിർദേശം വയ്ക്കില്ലെന്നു എല്ലാവർക്കും അറിയാമെന്നും ബ്രാഡ് ഷെർമാൻ പറഞ്ഞു. ട്രംപിനോടു മധ്യസ്ഥത വഹിക്കാൻ മോദി ആവശ്യപ്പെട്ടിട്ടില്ലെന്നും നിലപാടിൽ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാറും ട്വീറ്റ് ചെയ്തിരുന്നു.
അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്‍താവനക്കു പിന്നാലെ രൂക്ഷമായ വിമർശനമായിരുന്നു ഇന്ത്യൻ പ്രസിഡന്റിന് എതിരെ ഉയർന്നത്. കശ്മീർ വിഷയത്തിൽ കേന്ദ്രത്തിനും മോദിക്കുമെതിരെ കോൺഗ്രസ് വിമർശനം കടുപ്പിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രിയെ പിന്തുണച്ചുക്കൊണ്ട് കോൺഗ്രസ് എംപി ശശി തരൂർ രംഗത്തെത്തി. കശ്മീർ വിഷയത്തിൽ മൂന്നാമതൊരാളുടെ മധ്യസ്ഥത വേണ്ടെന്നത് ഇന്ത്യയുടെ പ്രഖ്യാപിത നിലപാടാണ്.‘എന്താണു പറഞ്ഞതെന്നു ട്രംപിന് മനസ്സിലായിട്ടുണ്ടാകില്ലെന്നും അദ്ദേഹത്തോട് ആരും ഇതേപ്പറ്റി പറയാതിരുന്നതാകാം. ഇതുപോലൊരു ആവശ്യം മോദി ഉന്നയിക്കുമെന്നത് അസാധ്യമായ കാര്യമാണെന്നും ശശി തരൂർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha