പോലീസ് നടപടിയിൽ പ്രതികരിക്കാത്ത കാനം രാജേന്ദ്രൻറെ നിലപാട് അപഹാസ്യമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
സിപിഐ നേതാക്കള്‍ക്കെതിരെ പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയിട്ടും പ്രതികരിക്കാന്‍ തയ്യാറാകാതെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എന്നാൽ കാനത്തിന്റെ ഈ നിലപാട് അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. ഇങ്ങനെ ആട്ടും തുപ്പും സഹിച്ച് സിപിഐ എത്രകാലം മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കൂടാതെ പോലീസിനെയും അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോൾ കേരളത്തിലുള്ളത് കയറൂരിവിട്ട പോലീസാണ്. ഭരണകക്ഷി-പ്രതിപക്ഷ വ്യത്യാസമില്ലാതെ സമരം ചെയ്യുന്നവരെ മുഴുവന്‍ അടിച്ചമര്‍ത്തുന്ന പോലീസായി കേരള പോലീസിനെ മുഖ്യമന്ത്രി മാറ്റിയിരിക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഭരണപക്ഷ പാര്‍ട്ടിയുടെ എംഎല്‍എയുടെ കൈ അടിച്ചൊടിക്കുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ തലയടിച്ചു പൊട്ടിക്കുന്നു. ഈ കിരാത നടപടികള്‍ക്കെതിരെ പോരാടാന്‍ എന്തുകൊണ്ട് സിപിഐ തയ്യാറാകുന്നില്ല എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ചൊവ്വാഴ്ച ഡി.ഐ.ജി. ഓഫീസിലേക്കു സി.പി.ഐ. നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ എം.എല്‍.എ എല്‍ദോ എബ്രഹാം , ജില്ലാ പഞ്ചായത്തംഗവും സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ കെ.എന്‍. സുഗതന്‍, ജില്ലാ സെക്രട്ടറി പി. രാജു എന്നിവര്‍ ഉൾപ്പെടെ ഇരുപതിലേറെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. വൈപ്പിന്‍ കോളേജിലെ അക്രമവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ.-എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കാതെ ഒത്താശ ചെയ്ത ഞാറയ്ക്കല്‍ സി.ഐ.യെ സസ്‌പെന്‍ഡ് ചെയ്യണം എന്ന ആവശ്യം ഉന്നയിച്ചായിരുന്നു മാര്‍ച്ച് നടത്തിയത്.
https://www.facebook.com/Malayalivartha