ബി. ഗോപാലകൃഷ്ണനെ തള്ളി ബിജെപി നേതൃത്വം; അടൂര്‍ ഗോപാലകൃഷ്‌നെതിരെ ബി. ഗോപാലകൃഷ്ണന്‍ പ്രയോഗിച്ച ഭാഷ തെറ്റെന്നും വിലയിരുത്തൽ

അടൂര്‍ ഗോപാലകൃഷ്ണനെതിരെ വിമര്‍ശനം ഉന്നയിച്ച പാര്‍ട്ടി വക്താവ് ബി. ഗോപാലകൃഷ്ണനെ ബി.ജെ.പി നേതൃത്വം തള്ളിപ്പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്‌നെതിരെ ബി. ഗോപാലകൃഷ്ണന്‍ പ്രയോഗിച്ച ഭാഷ തെറ്റെന്ന് നേതൃത്വം വ്യക്തമാക്കി. ബി. ഗോപാലകൃഷ്ണന്‍ സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് ബി.ജെ.പിക്കെതിരായ സി.പി.ഐ.എം പ്രചാരണത്തിന് വളമിടുന്നതായും സംസ്ഥാന നേതൃത്വം വിലയിരുത്തി.എന്നാൽ ബി.ഗോപാലകൃഷ്ണൻറെ ഫേസ്ബുക് പോസ്റ്റ് വിവാദമായത് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. ആള്‍ക്കൂട്ടക്കൊലപാതകങ്ങളും ജയ് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതിലുമൊക്കെ പ്രതിഷേധിച്ചാണ് അടൂര്‍ ഗോപാലകൃഷ്ണൻ രംഗത്ത് വന്നത്. അദ്ദേഹം ഉൾപ്പെടെ നിരവധി പ്രമുഖർ പ്രധാനമന്ത്രിക്ക് ഈ വിഷയത്തിൽ കത്തെഴുതിയിരുന്നു. ഇതേ തുടർന്നാണ് അടൂര്‍ ഗോപാലകൃഷ്ണനെ അധിക്ഷേപിച്ച് ബി.ജെ.പി സംസ്ഥാന വക്താവായ ബി.ഗോപാലകൃഷ്ണൻ രംഗത്തെത്തിയത്. ജയ്ശ്രീറാം വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണൻ പേരുമാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്നും ജയ്ശ്രീറാം കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ അടൂരിന് ചന്ദ്രനിലേക്ക് പോകാമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു. ആ വിളി എന്നും ഉയരും, എപ്പോഴും ഉയരും കേള്‍ക്കാന്‍ പറ്റില്ലങ്കില്‍ ശ്രീഹരി കോട്ടയില്‍ പേര് രജിസ്ട്രര്‍ ചെയ്ത് ചന്ദ്രനിലേക്ക് പോകാം. അത് ജനാധിപത്യ അവകാശമാണ്, ഇന്‍ഡ്യയില്‍ വിളിച്ചില്ലങ്കില്‍ പിന്നെ എവിടെ വിളിക്കും, ഗാന്ധിജി ഇന്ന് ഉണ്ടായിരുന്നങ്കില്‍ അടൂരിന്റെ വീട്ട് പടിക്കല്‍ ഉപവാസം കിടന്നേനെ , വേണ്ടിവന്നാല്‍ അടൂരിന്റെ വീടിനു മുന്നിലെത്തി ‘ജയ് ശ്രീറാം’ വിളിക്കുമെന്നും സമൂഹമാധ്യമത്തിലൂടെയുള്ള പോസ്റ്റിൽ ഗോപാലകൃഷ്ണന്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ അതിനു പിന്നാലെയാണ് ബിജെപി നേതൃത്വം ഗോപാലകൃഷ്ണന്‍ പ്രയോഗിച്ച ഭാഷ തെറ്റെന്ന വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഈ വിഷയം വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ സംഘപരിവാര്‍ ഭീഷണിയ്ക്ക് മുന്നില്‍ മുട്ടുമടുക്കില്ലെന്നായിരുന്നു അടൂരിന്റെ പ്രതികരണം. ''ആരെങ്കിലും ടിക്കെറ്റെടുത്തു തന്നാൽ താൻ ചന്ദ്രനിലേക്ക് പോകും. നേരത്തേ ഇവര്‍ എല്ലാവരെയും പാകിസ്താനിലേക്ക് അയച്ചുകൊണ്ടിരുന്നത് എന്നാല് അവിടിപ്പം നിറഞ്ഞെന്ന് തോന്നുന്നു, ഇനി ചന്ദ്രഗ്രഹത്തിലേക്ക് ആരെങ്കിലും ടിക്കറ്റ് തന്നാല്‍ പോകാം. ഇനിയിപ്പോള്‍ വീട്ടിന് മുന്നില്‍ വന്ന് ആരെങ്കിലും നാമം ചൊല്ലിയാല്‍ സന്തോഷം. ഞാനും അവര്‍ക്കൊപ്പം ഇരുന്ന് നാമം ചൊല്ലുമെന്നും അടൂര്‍ പറഞ്ഞിരുന്നു. അടൂരിന് പിന്തുണയുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ഛിദ്ര ശക്തികളുടെ അജണ്ട കേരളത്തില്‍ ചെലവാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ പ്രശ്‌നം വന്നപ്പോള്‍ തന്നെ കേരളം ഒറ്റക്കെട്ടായി അടൂരിന് പിന്നില്‍ അണിനിരന്നത് കണ്ടതാണ്. ഈ ചിദ്രശക്തികളോട് അത് മാത്രമേ ചൂണ്ടിക്കാണിക്കാനുളളൂ. നിങ്ങളുടെ ഒരു ശ്രമവും കേരളത്തില്‍ ചെലവാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ലോകോത്തര സംവിധായകനായ അടൂര്‍ ഗോപാകൃഷ്ണനെ ഒറ്റതിരിഞ്ഞു ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ആരെയും രാജ്യവിരോധിയായി മുദ്രകുത്തുന്ന രീതിയാണ് ബി.ജെ.പി യുടേത്. അതിന്റെ ഭാഗമായാണ് അടൂർ ഗോപാലകൃഷ്ണനെ പോലും വേട്ടയാടുന്നത്. ബുദ്ധിജീവികളെയും എഴുത്തുകാരെയും തെരഞ്ഞുപിടിച്ച് അപമാനിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന സംഘപരിവാർ രാഷ്ട്രീയത്തെ ഒറ്റപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് ഈ വിഷയത്തിൽ ബിജെപി പാർട്ടി വക്താവിനെ തള്ളി നേതൃത്വം പ്രതികരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha





















