കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ മോദിയെ സ്തുതിക്കേണ്ട; മോദിയെ സ്തുതിക്കണമെന്ന് നിർബന്ധമുള്ളവർ പാര്‍ട്ടി വിട്ടുപോവുക; ശശി തരൂരിനെതിരെ വീണ്ടും കെ. മുരളീധരൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ച ശശി തരൂർ അടക്കമുള്ള നേതാക്കൾക്കെതിരെ വിരൽ ചൂണ്ടി കെ മുരളീധരന്‍ വീണ്ടും രംഗത്ത്. മോദിയെ സ്തുതിക്കേണ്ടവര്‍ക്കു ബിജെപിയില്‍ പോയി സ്തുതിക്കാം. കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ മോദിയെ സ്തുതിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. മോദിയെ സ്തുതിക്കാന്‍ ഒരിക്കലും കോണ്‍ഗ്രസിനാവില്ല. എന്നാൽ ഇപ്പോൾ മോദിയെ വാഴ്ത്തുന്ന ഈ നേതാക്കള്‍ക്കെല്ലാം എന്തു പറ്റിയെന്നു തനിക്കറിയില്ലെന്ന് മുരളീധരന്‍ പറഞ്ഞു. മോദിയെ സ്തുതിക്കണമെന്ന് നിർബന്ധമുള്ളവർ പാര്‍ട്ടി വിട്ടുപോവുകയാണ് നല്ലതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോദിയെ പുകഴ്ത്തി സംസാരിച്ച നേതാക്കള്‍ക്കെതിരെ പാര്‍ട്ടിയില്‍ കര്‍ശന നടപടി ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയ മുരളീധരൻ ശശി തരൂരിന്റെ മനം മാറ്റം എന്തുകൊണ്ടാണെന്നു മനസിലാവുന്നില്ലെന്നും വ്യക്തമാക്കി. മോദിയെ സ്തുതിച്ച കോൺഗ്രസ് എം പി ശശി തരൂര്‍ വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിൻറെ പ്രചാരണത്തിന് വരണമെന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു.
ശശി തരൂരിനെതിരെ മാത്രമല്ല നരേന്ദ്ര മോദിക്കെതിരെയും കെ മുരളിധരൻ ആക്ഷേപം അഴിച്ചു വിട്ടു. അതിഹീനമായ വിധത്തില്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന ഒരു പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നത്. നരേന്ദ്ര മോദി എന്തു നല്ല കാര്യമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു . യുപിഎ ഭരച്ചിരുന്ന കാലത്ത് ആ സര്‍ക്കാരിനെതിരെ ഒരു നല്ല വാക്കു പോലും ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നില്ല. അന്ന് ബിജെപിക്കാര്‍ സര്‍ക്കാരിന്റെ ചെറിയ പിഴവു പോലും പെരുപ്പിച്ചു കാണിച്ച് പ്രചാരണം നടത്തുകയാണ് ചെയ്തത് . ബിജെപിക്കാർ ഡോ. മന്‍മോഹന്‍ സിങ്ങിനെപ്പോലും വ്യക്തിപരമായിത്തന്നെ ആക്ഷേപിച്ചിരുന്നു. ഇത്തരം പ്രചാരണങ്ങളുടെയൊക്കെ ഫലമായിരുന്നു യുപിഎ നേരിട്ട പരാജയം. എന്നാൽ ബിജെപി ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയല്ല തെരഞ്ഞെടുപ്പു ജയം നേടിയതെന്നും മുരളീധരൻ പറഞ്ഞു .മോദിയെ സ്തുതിച്ച് കേന്ദ്രത്തില്‍ അധികാരത്തില്‍ വരാമെന്ന് കോണ്‍ഗ്രസുകാര്‍ കരുതേണ്ട. കുറച്ചുകാലം അതിനായി കാത്തിരിക്കേണ്ടി വരുമെന്നും , പ്രതിപക്ഷത്തിരുന്നു നന്നായി പണിയെടുക്കേണ്ടി വരുമെന്നും മുരളീധരന്‍ കൂട്ടി ചേർത്തു.
കശ്മീരില്‍ എന്താണ് സംഭവിക്കുന്നത് എന്ന ആശങ്കയും മുരളീധരൻ പ്രകടിപ്പിച്ചു. ഏതു കേസും നേരിടാന്‍ തയാറെന്നു പറഞ്ഞ ചിദംബരം പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹത്തെ മതില്‍ ചാടിക്കടന്നായിരുന്നു അറസ്റ്റ് ചെയ്തത്. അങ്ങനെയൊരു പ്രധാനമന്ത്രിയെയാണ് കോൺഗ്രസ് നേതാക്കൾ സ്തുതിക്കുന്നതെന്ന് മറക്കേണ്ടെന്നും മുരളീധരന്‍ പറഞ്ഞു. മോദിയെ സ്തുതിക്കാനോ ചെയ്ത കാര്യങ്ങള്‍ മൂടി വയ്ക്കാനോ കോണ്‍ഗ്രസിനു കഴിയില്ലെന്നും മോദിയെ നഖശിഖാന്തം എതിര്‍ക്കുന്ന നയമാണ് കോണ്‍ഗ്രസ് തുടരേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സോണിയ ഗാന്ധിയും അതു വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ജനപ്രതിനിധിയായി പ്രവര്‍ത്തിക്കുന്നവര്‍ പാര്‍ട്ടി നയങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. എന്നാൽ എന്നെയാരും പഠിപ്പിക്കേണ്ട, എന്റെ കാര്യം ഞാന്‍ തീരുമാനിക്കും എന്നു പറയുന്നവര്‍ പാർട്ടിയിൽ നിന്നും പുറത്തു പോവുകയാണ് വേണ്ടതെന്ന് മുരളീധരൻ രൂക്ഷമായ ഭാഷയിൽ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ മോദിയെ പുകഴ്ത്തിയ ശശി തരൂരിനെതിരെ ആഞ്ഞടിക്കുകയാണ് കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം.
https://www.facebook.com/Malayalivartha