കോണ്‍ഗ്രസ് ഉപേക്ഷിക്കാൻ മുതിര്‍ന്ന നേതാവ് ഹര്‍ഷവര്‍ദ്ധന്‍; തീരുമാനത്തിൽ ഞെട്ടി കോൺഗ്രസ്
മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിസന്ധികള്‍ വിട്ടൊഴിയാതെ വലയുകയാണ് കോൺഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷയായി രണ്ടാം വരവ് നടത്തിയിരിക്കുന്ന സോണിയക്ക് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ആദ്യ കടമ്പ. ഇതിനായുളള ശ്രമം നടക്കവെയാണ് പാര്‍ട്ടിക്ക് തിരിച്ചടികൾ ഏറ്റു കൊണ്ടിരിക്കുന്നത്.ഇപ്പോൾ ഇതാ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാനുള്ള മുതിര്‍ന്ന നേതാവ് ഹര്‍ഷവര്‍ദ്ധന്‍ പാട്ടീലിന്റെ തീരുമാനം കോൺഗ്രസ്സിനെ ഞെട്ടിച്ചിരിക്കുകയാണ്.കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കാനാണ് ഹര്‍ഷവര്‍ദ്ധന്‍ പാട്ടീലിന്റെ നിലവിലെ തീരുമാനം. ബിജെപി പ്രവേശനം ഉടന്‍ ഉണ്ടാകുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ എന്‍സിപിയിലും പാർട്ടി വിട്ട് ബി ജെ പിയിൽ ചേരൽ തുടരുകയാണ്. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പ് ഇരുപാര്‍ട്ടികള്‍ക്കും വെല്ലുവിളികള്‍ നിറഞ്ഞതാകുമെന്ന കാര്യം ഉറപ്പാണ്.
നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് തന്നെ ഹര്‍ഷവര്‍ദ്ധന്‍ പാട്ടീല്‍ ബിജെപിയില്‍ ചേരുമെന്നാണ് വിവരം . അതേസമയം കോണ്‍ഗ്രസിനോടുള്ള അതൃപ്തിയല്ല പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് ഹര്‍ഷവര്‍ദ്ധന്‍ പറയുന്നന്നത്. സഖ്യകക്ഷിയായ എന്‍സിപിയോടുള്ള എതിർപ്പാണ് ഈ തീരുമാനം എടുക്കാൻ തന്നെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹ പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ദാപൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഹര്‍ഷവര്‍ദ്ധന്‍ സംസാരിച്ചിരുന്നു. എന്‍സിപിയെ ലക്ഷ്യം വെച്ച് ഇനിയെന്താണ് താന്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം അണികളോട് ചോദിച്ചു. ഇതിന് ബിജെപിയെന്നാണ് ആള്‍ക്കൂട്ടം മറുപടി നല്‍കിയത്. അണികളുടെ വികാരം കണക്കിലെടുത്താണ് താന്‍ എന്ത് തീരുമാനവും എടുക്കുകയെന്ന് ഹര്‍ഷവര്‍ദ്ധന്‍ പാട്ടീല്‍ വ്യക്തമാക്കിയിരുന്നു.ബിജെപി സംസ്ഥാന നേതൃത്വവുമായി പാട്ടീല്‍ ബന്ധപ്പെട്ട് വരികയാണെന്നും ബിജെപി പ്രവേശനം ഉടന്‍ ഉണ്ടാകുമെന്നുമാണ് പുറത്ത് വരുന്ന സൂചനകൾ . ഹര്‍ഷവര്‍ദ്ധന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം നേരത്തെ തന്നെയുണ്ടായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഹര്‍ഷവര്‍ദ്ധനെ തന്റെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിച്ചതോടെ അഭ്യൂഹങ്ങൾ ശക്തി പ്രാപിച്ചു.
https://www.facebook.com/Malayalivartha