ആര്‍.എസ്.എസിനെ മനസിലാക്കാന്‍ രാഹുല്‍ ഗാന്ധി ഏറെ സമയമെടുക്കും; ജനങ്ങളില്‍ നല്ല മാറ്റമുണ്ടാക്കുകയും ദേശാഭിമാനം നിറക്കുകയുമാണ് ആര്‍.എസ്.എസിന്‍റെ ചുമതല; രാഹുൽ ഗാന്ധിയെ വിമർശിച്ച് പ്രകാശ് ജാവഡേക്കര്‍
രാഹുൽ ഗാന്ധിയെ വിമർശിച്ച് പ്രകാശ് ജാവഡേക്കര്‍ രംഗത്ത് . ആര്‍.എസ്.എസ് ദേശാഭിമാനത്തിന്‍റെ ഏറ്റവും വലിയ പാഠശാലയാണെന്ന് പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു . ആര്‍.എസ്.എസിനെ മനസിലാക്കാന്‍ രാഹുല്‍ ഗാന്ധി ഏറെ സമയമെടുക്കും. ജനങ്ങളില്‍ നല്ല മാറ്റമുണ്ടാക്കുകയും ദേശാഭിമാനം നിറക്കുകയുമാണ് ആര്‍.എസ്.എസിന്‍റെ ചുമതലയെന്നും ജാവഡേക്കര്‍ വ്യക്തമാക്കി .
കഴിഞ്ഞ ദിവസം, യു.എസിലെ കോര്‍ണല്‍ സര്‍വകലാശാല പ്രഫസറും സാമ്പത്തിക വിദഗ്ധനുമായ കൗഷിക് ഭാസുവുമായുള്ള അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി ആര്‍.എസ്.എസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയുമായിട്ടായിരുന്നു ജാവഡേക്കര്‍ ഈ കാര്യം പറഞ്ഞത്.
‘ആധുനിക ജനാധിപത്യങ്ങള്‍ നിലനില്‍ക്കുന്നത് ഭരണഘടനാസ്ഥാപനങ്ങള്‍ സ്വതന്ത്രവും പരസ്പര പൂരകവുമായി നിലനില്‍ക്കുമ്പോഴാണ്. എന്നാല്‍, ഇന്ത്യയിലെ മുഴുവന്‍ സ്ഥാപനങ്ങളുടെയും സ്വതന്ത്ര സ്വഭാവത്തെ ആര്‍.എസ്.എസ്. ആസൂത്രിതമായി ആക്രമിച്ച് ഇല്ലാതാക്കുകയാണ്. ജനാധിപത്യം നശിക്കുകയാണെന്ന് ഞാന്‍ പറയില്ല, അതിനെ ഞെരിച്ച് കൊല്ലുകയാണെന്ന് പറയേണ്ടിവരും’- രാഹുല്‍ ആരോപിച്ചു .
അതേ സമയം തീവ്ര നിലപാടുള്ള പാകിസ്ഥാൻ മദ്രസകളെ ആർ എസ് എസ് വിദ്യാലയങ്ങളോട് ഉപമിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി വിദ്യാഭാരതി രംഗത്ത് വന്നിരുന്നു . കുട്ടികളുടെ ഉന്നമനത്തിനായി ഇന്ത്യയിലുടനീളമുള്ള വിദ്യാഭാരതി സ്കൂളുകൾ നൽകുന്ന സംഭാവനകളെ എടുത്തുകാട്ടിയാണ് ബുധനാഴ്ച വിദ്യാഭാരതി വാർത്താക്കുറിപ്പ് ഇറക്കിയത്.
രാജ്യമെമ്പാടും വിദ്യാഭാരതി സ്കൂളുകൾ നടത്തുന്ന വിദ്യാ ഭാരതി അഖിൽ ഭാരതിയ ശിഖ സൻസ്താൻ തങ്ങളുടെ സ്ഥാപനങ്ങളെ അക്കാദമിക് വിദഗ്ദർ നിരവധി തവണ പ്രശംസിച്ചിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു . ജാതി, മത, സമുദായ ചിന്തകൾക്ക് അതീതമായി രാജ്യസ്നേഹവും സമൂഹത്തിനോട് പ്രതിബദ്ധതയുമുള്ള ഒരു തലമുറയെ വാർത്തെടുക്കുകയാണ് തങ്ങൾ ലക്ഷ്യം വയ്‌ക്കുന്നതെന്നും പ്രസ്താവനയിൽ വിദ്യാഭാരതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha