മഞ്ചേശ്വരത്ത് ബിജെപി-സിപിഎം നീക്കുപോക്ക് നടന്നിട്ടുണ്ട് ; സുരേന്ദ്രനെ ജയിപ്പിക്കാന്‍ മുഖ്യമന്ത്രിയുമായി ധാരണ ഉണ്ടാക്കി ; മുറിവേറ്റ നരിയെപ്പോലെയാണ് സാധാരണയായി കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് രംഗത്തുണ്ടാവുക; എന്നാല്‍ ഇത്തവണ ഇതൊന്നുമില്ല; ഒരു വഴിപാട് പോലെയാണ് അവരെ തിരഞ്ഞെടുപ്പ് രംഗത്ത് കണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍
മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ ആശങ്ക പ്രകടിപ്പിച്ച് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മഞ്ചേശ്വരത്ത് ബിജെപി-സിപിഎം നീക്കുപോക്ക് നടന്നിട്ടുണ്ടെന്നും സുരേന്ദ്രനെ ജയിപ്പിക്കാന്‍ മുഖ്യമന്ത്രിയുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ഥി വി.വി. രമേശന്‍ ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ളയാളാണ്. സിപിഎം-ബിജെപി പാലമായി പ്രവര്‍ത്തിക്കുന്നയാളാണ് അദ്ദേഹം. മണ്ഡലത്തിലെ സിപിഎം പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പിലുടനീളം നിര്‍ജീവമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി .
മുറിവേറ്റ നരിയെപ്പോലെയാണ് സാധാരണയായി കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് രംഗത്തുണ്ടാവുക. എന്നാല്‍ ഇത്തവണ ഇതൊന്നുമില്ല. ഒരു വഴിപാട് പോലെയാണ് അവരെ തിരഞ്ഞെടുപ്പ് രംഗത്ത് കണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സിപിഎം വോട്ടുകള്‍ ബിജെപിക്ക് അനുകൂലമായി രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്ന് വലിയ സംശയമുണ്ട്.
ഇതൊരു കരാറാണ്. ബിജെപി സംസ്ഥാന അധ്യക്ഷനെ നിയമസഭയില്‍ എത്തിച്ചാല്‍ ലാവലിന്‍ കേസും കേന്ദ്ര അന്വേഷണങ്ങളും അവസാനിക്കും. ലാവലിന്‍ കേസില്‍ ബിജെപി ഇടപെട്ടില്ലെങ്കില്‍ കേസ് മുഖ്യമന്ത്രിക്ക് എതിരാകാനുള്ള സാധ്യത ധാരാളമുണ്ടെന്നും മുല്ലപ്പള്ളി ആരോപിക്കുകയുണ്ടായി.
അതേ സമയം ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിപ്പിച്ചത് മഞ്ചേശ്വരത്ത് വിജയം ലക്ഷ്യമിട്ടായിരുന്നു . കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കുന്നതിലൂടെ രണ്ടിടത്തും ജയസാധ്യത കുറയുമെന്ന പ്രതീതി ഇരുമുന്നണികളിലും ഉണ്ടായാല്‍, എല്‍.ഡി.എഫിന് ലഭിക്കേണ്ട വോട്ടുകള്‍ യു.ഡി.എഫിലേക്ക് പോകുന്നത് തടയാന്‍ സാധിക്കുമെന്നും അങ്ങനെ മഞ്ചേശ്വരത്ത് വിജയം ഉറപ്പാക്കാനും സാധിക്കുമെന്ന തന്ത്രം നടപ്പായെന്ന വിശ്വാസത്തിലാണ് ബി.ജെ.പി ഇപ്പോൾ ഉള്ളത് .
ഇതിലൂടെ കോന്നിയില്‍ എന്‍.ഡി.എയുടെ വോട്ട് വിഹിതം വര്‍ധിക്കുകയും മണ്ഡലത്തില്‍ പാര്‍ട്ടി സംവിധാനം കൂടുതല്‍ കാര്യക്ഷമമാകുകയും ചെയ്യും. ഇത് വരും തിരഞ്ഞെടുപ്പുകളില്‍ ഗുണം ചെയ്യുമെന്നുമാണ് നിലവിലെ വിലയിരുത്തലുകള്‍.
മഞ്ചേശ്വരത്തിന്റെ കാര്യത്തില്‍ യു.ഡി.എഫിന് ആശങ്കയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന. ഇതിനോട് എല്‍.ഡി.എഫും ബി.ജെ.പിയും കാര്യമായി പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.
https://www.facebook.com/Malayalivartha