ശശിതരൂര്‍ വളരുകയാണ് കോണ്‍ഗ്രസിലല്ല. ജനങ്ങളുടെ മനസില്‍ . അത് അറിയാത്തത് കോണ്‍സുകാര്‍ക്ക് മാത്രമാണ്. കാരണം അവരുടെ ഇഷ്ടങ്ങള്‍ ഇപ്പോഴും ജവഹാര്‍ലാല്‍ നെഹ്‌റുയുഗത്തില്‍ നില്‍ക്കുന്നതേയുള്ളൂ. നെഹ്രുവിന്റെ കാലഘട്ടത്തിലെ കഥകള്‍ പറഞ്ഞ് സ്വയം വിഡ്ഡികളായി മാറികൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രം ദയനീയമായി

രാഹുല്‍ വിജയം ആട്ടക്കഥ ..അരങ്ങത്ത് തരൂര്‍.
ശശിതരൂര്‍ വളരുകയാണ് കോണ്‍ഗ്രസിലല്ല. ജനങ്ങളുടെ മനസില്‍ . അത് അറിയാത്തത് കോണ്‍സുകാര്‍ക്ക് മാത്രമാണ്. കാരണം അവരുടെ ഇഷ്ടങ്ങള്‍ ഇപ്പോഴും ജവഹാര്‍ലാല്‍ നെഹ്‌റുയുഗത്തില്‍ നില്‍ക്കുന്നതേയുള്ളൂ. നെഹ്രുവിന്റെ കാലഘട്ടത്തിലെ കഥകള്‍ പറഞ്ഞ് സ്വയം വിഡ്ഡികളായി മാറികൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രം ദയനീയമായി കൊണ്ടിരിക്കുകയാണ്. ആ ദയനീയ അവസ്ഥയില്‍ നില്‍ക്കുന്നവരുടെ ഇടയിലാണ് ശശിതരൂര്‍ വിശ്വപൗര പട്ടവുമായി കോണ്‍ഗ്രസിന്റെ നേതൃപദവിയിലേക്ക് വരാന്‍ നോക്കുന്നത്. കോണ്‍ഗ്രസ് എത്രയൊക്കെ കിണഞ്ഞ് പരിശ്രമിച്ചാലും നന്നാകാന്‍ തീരെ താല്പര്യമില്ലാത്ത ഒരു വിഭാഗം ഇപ്പോഴും കോണ്‍ഗ്രസിലുണ്ടെന്നതിന്റെ തെളിവാണ് സംഘപരിവാര്‍ ബന്ധങ്ങളെ കുറിച്ചുള്ള വിവാദം.
ഇപ്പോള്‍ കോണ്‍ഗ്രസിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധ തരൂരിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ദേശീയ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഏതൊരു പ്രതീക്ഷയുമില്ലാതെയാണ് തരൂര്‍ മത്സരത്തിനിറങ്ങിയത്. കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് അന്തര്‍ ദേശീയതലത്തില്‍ എത്തിക്കാന്‍ തരൂരിന്റെ മത്സരത്തിനായി. ദേശീയ തലത്തില്‍ നിരവധി ആരാധകരെ സൃഷ്ടിക്കുന്നതിനും, ഉറങ്ങി കിടന്ന കോണ്‍ഗ്രസിന് പുത്തനുറവ് നല്കാനും തരൂരിന്റൈ മത്സരത്തിനായെന്ന് എല്ലാ നേതാക്കളും സമ്മതിക്കുന്നുണ്ട്. അദ്ദേഹം തികഞ്ഞ ആശയത്തോടെയാണ് അന്ന് മത്സരിക്കാനിറങ്ങിയത്. സിപിഎം കേരളത്തില്‍ പ്രാവര്‍ത്തികമാക്കുന്ന ചില രാഷ്ട്രീയ തന്ത്രങ്ങള്‍ തരൂര്‍ പരീക്ഷീക്കുകയാണ്. ആദ്യം ഇളക്കി മറിച്ചു. ഇപ്പോള്‍ ഓരോ അറ്റത്തു നിന്നും വിത്തിടീല്‍ നടത്തുകയാണ് അദ്ദേഹം. വടക്കന്‍ കേരളം അതായത് മലബാര്‍ മേഖല അദ്ദേഹത്തിന് അത്ര പരിചിതമല്ല. എം.കെ.രാഘവന്‍ എംപിയെ കൂട്ടുപിടിച്ച് വടക്കന്‍ കേരളത്തില്‍ അദ്ദേഹം ചില പര്യടനങ്ങള്‍ നടത്തുകയാണ്. കേന്ദ്രമന്ത്രിയായപ്പോള്‍ കടുത്ത ഭാഷയില്‍ അദ്ദേഹത്തെ വിമര്‍സിച്ച എന്‍ എസ് എസ് തരൂരിനെ സ്വീകരിച്ചിരുത്തിയിരിക്കുന്നു. മന്നം ജയന്തിയുടെ ഉത്ഘാടകനാക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നതും ഏറെ ചിന്തനീയമാണ്. സമുദായത്തിന് യാതെരും ഗുണവും ഇല്ലാത്തവനെന്ന് പറഞ്ഞ എന്‍ എസ് എസ് തരൂരിനെ ഡെല്‍ഹി നായര്‍ എന്നാണ് വിശേഷിപ്പിച്ചത്. നൂലില്‍ കെട്ടിയിറക്കിയ ഡെല്‍ഹിനായരെ അംഗീകരിക്കില്ലെന്ന് അന്ന് സോണിയാഗാന്ധിയെ വരെ എന്‍ എസ് എസ് അറിയിച്ചിരുന്നു. എന്നാല്‍ തരൂരിനെ ദേശീയ അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിപ്പിച്ചതും, ഇപ്പോള്‍ മലബാര്‍ പര്യടനത്തിന് വിട്ടതിനും പിന്നില്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനമാണെന്നറിയുന്നു. ഉമ്മന്‍ചാണ്ടിയ്ക്ക് ശേഷം കേരളത്തിന് കോണ്‍ഗ്രസ് മുഖമുണ്ടോയെന്ന അന്വേഷണത്തില്‍ നിന്നാണ് ശശിതരൂരിന്റെ പേര് രാഹുല്‍ ഉയര്‍ത്തി വിട്ടതെന്നാണ് രാഹുലുമായി അടുപ്പമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിലിയിരുത്തുന്നത്. അതുകൊണ്ടാണ് കേരള നേതൃത്വം തരൂരിന്റെ മലബാര്‍ പര്യടനത്തില്‍ എതിര്‍ പ്രസ്താവനകളിറക്കാത്തതെന്ന് അനുമാനിക്കുന്നു.
ഇപ്പോഴിതാ തരൂരിനെ എന്‍ എസ് എസ് അംഗീകരിച്ചിരിക്കുന്നു. കേരള രാഷ്ട്രീയത്തില്‍ പിടിമുറുക്കാന്‍ തരൂര്‍ ഒറ്റയ്ക്ക് ഇറങ്ങി പുറപ്പെട്ടതല്ലെന്ന കാര്യമാണ് ദുരൂഹമായി തുടരുന്നത്. തരൂര്‍ നന്നിഷ്ടപ്രകാരം ഇറങ്ങിയാല്‍ അത് കേരളത്തില്‍ തന്നെ അദ്ദേഹത്തിന് കടുത്ത വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ദേശീയ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചതും, ഇപ്പോള്‍ കേരള പര്യടനം നടത്തുന്നതിന് പിന്നിലും വ്യക്തമായ ഉദ്ദേശ്യ ലക്ഷ്യങ്ങളുണ്ട് എന്ന് മനസിലാക്കാം. എ.കെ.ആന്റണിയുടെയും, ഉമ്മന്‍ചാണ്ടിയുടെയും പ്രായാധിക്യം മൂലമുള്ള പിന്‍മാറ്റം കോണ്‍ഗ്രസിന് കേരളത്തില്‍ ജനപ്രിയ നേതാക്കളെ ഇല്ലാതാക്കി. പിണറായി വിജയനെ പോലോ ബഹമുഖ ആരാധക വൃന്ദങ്ങളുള്ള നേതാവിനെ നേരിടാന്‍ കേരളത്തില്‍ ശക്തമായ ജനകീയ അടിത്തറയുള്ള നേതാക്കളുടെ അഭാവം രാഹുല്‍ ഗാന്ധി നേരത്തെ തിരിച്ചറിഞ്ഞിരുന്നു. കെ.സുധാകരന്‍ കെപിസിസി പ്രസിഡണ്ടും, വി.ഡി,സതീശന്‍ പ്രതിപക്ഷ നേതാവുമായി വന്നതു കൊണ്ട് പാര്‍ട്ട് ഗുണമുണ്ടായിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഉറങ്ങി കിടന്ന പാര്‍ട്ടി മെഷിണറി പ്രവര്‍ത്തിച്ചു തുടങ്ങി. അണികളില്‍ ആവേശം നിറയ്ക്കാനുമായി. ഉമ്മന്‍ചാണ്ടി അസുഖബാധിതനായതോടെ കോണ്‍ഗ്രസിന്റെ ജനപ്രിയ മുഖങ്ങള്‍ ഏറെകുറെ അപ്രത്യക്ഷമാവുകയാണുണ്ടായത്. പിണറായി വിജയന്റെ വ്യക്തിപ്രഭാവത്തിന് മുന്നില്‍ പിടിച്ചു നില്ക്കാന്‍ പറ്റിയ പ്രതീക്ഷയുള്ള ഒരു നേതാവിനെ കേരളത്തിന് വേണമെന്ന് ഹൈക്കമാന്‍ഡും പ്രതീക്ഷിക്കുന്നുണ്ട്. ശശിതരൂര്‍ കോണ്‍ഗ്രസിന്റെ താരപ്രചാരകനാണ് എന്നിട്ടും ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പര്യടനത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ വിമര്‍ശനങ്ങള്‍ക്കിടയ്ക്കാണ് തരൂര്‍ മലബാര്‍ പര്യടനത്തിനിറങ്ങിയത്.
തരൂര്‍ തികഞ്ഞ നരേദ്രമോദി, പിണറായി വിജയന്‍ ആരാധകനാണെന്നാണ് നേരത്തെ അദ്ദേഹത്തിന് എതിരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണം. ശരികണ്ടാല്‍ അംഗീകരിക്കാനും തെറ്റ് കണ്ടാല്‍ വിളിച്ചു പറയാനും മടിയില്ലാത്ത സ്വഭാവക്കാരനെന്ന് അദ്ദേഹം ആള്‍ക്കാരെ ബോധ്യപ്പെടുത്തി.. പലഘട്ടങ്ങളിലും വാക്കുകളിയൂടെയും എഴുത്തുകളിലൂടെയും തരൂര്‍ അത് പ്രകടിപ്പിച്ചിട്ടുണ്ട്. ബിജെപിയ്‌ക്കെതിരെ തരൂര്‍ പലപ്പോഴും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിയ്ക്കുകയും ബിജെപിയെ മുഖ്യശത്രുവായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തരൂര്‍ ആര്‍.എസ്.എസി നെതിരെ ശക്തമായ വിമശനങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ എതിര്‍വൃത്തങ്ങള്‍ നല്കുന്ന സൂചന. അതിന് ശക്തിപകരുന്ന തെളിവുകളും അവര്‍ നല്കന്നുണ്ട്. തരൂരിന്റെ വൈ ഐ ആം എ ഹിന്ദു എന്ന പുസ്തകത്തെയാണ് അവര്‍ എടുത്തു കാട്ടുന്നത്. ന്യൂനപക്ഷങ്ങളെ എതിര്‍ത്തും അവരെ പീഡിപ്പിച്ചും ആര്‍ എസ് എസ് നടത്തുന്ന ഒരു അക്രമസംഭവങ്ങളിലും തരൂര്‍ വിമര്‍ശിച്ചു കേട്ടില്ല. അതു കൊണ്ട് പാണക്കാട് തങ്ങളുടെ വസതയിലെത്തുന്ന തരൂര്‍ ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്.
കോണ്‍ഗ്രസിന്റെ ഭാവിയില്‍ വിശ്വസിച്ച് നില്ക്കുന്ന മുസ്ലീംലീഗ് പ്രസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ കഷണങ്ങളാക്കി മാറ്റി കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലനില്ക്കുന്നത്.
കേരളത്തിലെ നേതാക്കള്‍ക്ക് തരൂരിന്റെ ഗ്ലാമറിനെയും അറിവിനെയും കുറിച്ച് യാതൊരു സംശയവുമില്ല. എന്നാല്‍ സിപിഎം നെ എതിര്‍ക്കാന്‍ പറ്റിയ ആുധങ്ങളൊന്നും നാളിതുവരെ തരൂര്‍ കൈവശപെപടുത്തിയിട്ടില്ലായെന്നാണ് അവരുടെ വാദം. തരൂരിന് പിണറായി ആരാധന അല്പം കൂടുതലാണ്. ആരാധന മൂത്ത് അദ്ദേഹം പിണറായിയെ നിലവിട്ട് പ്രശംസിച്ചിട്ടുമുണ്ട്. ആ പിണറായി കരുത്തെന്നൊക്കെ വെച്ച കാച്ചിയിട്ടുണ്ട്. പിന്നെ കെ.സി. വേണുഗോപാലിനെ കൂടെ കൂടെ വാരിയടിക്കുന്നതും പല നേതാക്കള്‍ക്കും സഹിച്ചിട്ടില്ല. കെ.മുരളീധരന്റെ മുഖ്യമന്ത്രി മോഹമെന്ന പ്രസ്ഥാവനയും ചെന്നു കൊളളുന്നത് കെ.സി.വേണുഗോപാലിലേയ്ക്കാണ്. എന്നാല്‍ തരൂരിനെതിരെ കെ.സി. വേണുഗോപാല്‍ എതിര്‍ ശബ്ദങ്ങളൊന്നും ഉയര്‍ത്തിയിട്ടില്ല. അതേപോലെ കോണ്‍ഗ്രസിലെ കുടുംബാധിപത്യം ബിജെപിയ്ക്ക് എന്നും ചൂടുള്ള തെരഞ്ഞെടുപ്പ് വിഷയമായിരുന്നു. കേരളത്തില്‍ കെ.കരുണാകരന്റെ കാലം മുതലേ സിപിഎം ഉള്‍പ്പടെയുള്ള ഇടത് കക്ഷികള്‍ കോണ്‍ഗ്രസിനെ കുടുംബാധിപത്യ പാര്‍ട്ടിയായാണ് കണ്ടിരുന്നത. ഈ സാഹചര്യത്തില്‍ ഇന്‍ഡ്യയിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലൊന്നും അടുത്ത കാലത്തൊന്നും നടന്നിട്ടില്ലാത്തതും നടക്കാന്‍ ഇടയില്ലാത്തതുമായ ഭാരവിഹി തിരഞ്ഞെടുപ്പ് നടത്തി കോണ്‍ഗ്രസ് കുടുംമബാധിപത്യത്തില്‍ നിന്നും മുക്തമാണെന്ന് തെളിയിച്ചു. ശശിതരൂരിന്റെ
സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന് നല്കിയ ഏറ്റവും മികച്ച സന്ദേശങ്ങളിലൊന്നായിരുന്നു അത്.
ഒരു പ്രത്യേക സംഘത്തിന്റെ സ്ഥാനാര്‍ത്ഥിയായി നില്ക്കുന്നതിനേക്കാള്‍ നല്ലത് എല്ലാവരുടെയും പിന്‍തുണ നേടുകയെന്ന പൊളിറ്റിക്കല്‍ തന്ത്രമാണ് ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശിതരൂര്‍ പ്രയോഗിച്ച തന്ത്രം. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥ്വം ഉണ്ടായപ്പോള്‍ ആദ്യം ഏതിര്‍പ്പ് പ്രകടിപ്പിച്ച സംസ്ഥാനം കേരളമായിരുന്നു. കാരണം ഗാന്ധി കുടുംബത്തന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയേയാണ് അവരെല്ലാം പ്രതീക്ഷിച്ചിരുന്നു. ശശിതരൂര്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിച്ചതോടെ കോണ്‍ഗ്രസിന് ദേശീയതലത്തിലും വലിയ ശ്രദ്ധയുണ്ടായി. നൂറ്റി ഇരുപത്തഞ്ച് വര്‍ഷ പാരമ്പര്യം പേറുന്ന പാര്‍ട്ടി അവരുട േേദശീയ അധ്യക്ഷനെ കണ്ടെത്താന്‍ നടത്തുന്ന തിരഞ്ഞെടുപ്പ് വിദേശമാധ്യമങ്ങള്‍ പോലും വളരെ ഗൗരവ്വത്തോടെയാണ് കണ്ടത്. ശശിതരുരിന്റെ സ്ഥാനാര്‍ത്ഥ്വം കൊണ്ട് കോണ്‍ഗ്രസിന്റെ എതെങ്കിലും ഗ്രൂപ്പാണ് മത്സരിച്ചതെന്ന പ്രതീതി ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസ് പ്രസ്ഥാനം ഒറ്റക്കെട്ടായി അവരുടെ അധ്യക്ഷനെ തിരഞ്ഞെടുക്കുകയായിരുന്നു.
തുടര്‍ന്ന് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം വരെ പലരും തരൂരിന് പ്രവചിച്ചു. ഏറ്റവുമൊടുവില്‍ പ്രവര്‍ത്തക സമിതിയില്‍ പോലും ഉള്‍പ്പെടുത്തുമെന് പ്രതീക്ഷ തരൂരിന് ഇല്ല. തിരഞ്ഞെടുപ്പുകളിലെ താരപ്രചാരക പട്ടികയില്‍ നിന്നും അദ്ദേഹം പുറത്തായി കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ തരൂര്‍ സ്വയം തിരഞ്ഞെടുത്ത വഴിയാണ് മലബാര്‍ പര്യടനം. വഴിയ്ക്ക് എന്‍ എസ് എസിന്റെ അംഗീകാരവും, മുസ്ലീംലീഗിന്റെ ബന്ധം പുതുക്കലും കൂടിയായപ്പോള്‍ കേരള രാഷട്രീയ ചര്‍ച്ചകള്‍ തരൂരിലേയ്ക്ക് ചുരുങ്ങി. ഒറ്റയ്ക്ക് തരൂരിന് ഇത്രയും ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞെങ്കില്‍ അദ്ദേഹത്തിന്റെ പിന്നില്‍ കോണ്‍ഗ്രസിന്റെ ശക്തിയും കൂടിയായാല്‍ പല വിജയങ്ങളും നേടാന്‍ കഴിയൂയെന്ന വിശ്വാസത്തിലാണ് തരൂര്‍ വാദികള്‍. കെ.സുധാകരന്‍ പ്രസിഡന്റായി വന്നതോടെ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ ഏറ കുറെ അസ്തമിച്ചു കഴിഞ്ഞു.
തലപൊക്കിയ ഗ്രൂപ്പ് വാദികളുടെ നിര്‍ബന്ധങ്ങള്‍ക്ക് നേതൃത്വം വഴങ്ങി കൊടുക്കാത്തതിനാല്‍ രണ്ട് ഗ്രൂപ്പുകളും ഏതാണ്ട് മണ്‍മറഞ്ഞ പോലെയാണ്. അതുമാത്രമല്ല നേതാക്കളെ ചുറ്റിപറ്റി കറങ്ങി ന്ടന്ന് സ്ഥാനമാനങ്ങള്‍ നേടിയെടുക്കുന്ന അവസ്ഥമാറി. എല്ലാവരും താഴെ ത്ട്ടിലെ പ്രവര്‍ത്തകരായി മാറി. സാഹചര്യങ്ങള്‍ ഇങ്ങനെയൊക്കെ മാറിയിരിക്കുമ്പോഴാണ് തരൂര്‍ പുതിയൊരു രാഷട്രീയ സന്ദേശവുമായി എത്തുന്നത്. പ്രധാനമന്ത്രി പദത്തിലെത്തേണ്ട വ്യക്തിത്വം തരൂരില്‍ കല്പിക്കുന്നവരുമുണ്ട്. അങ്ങനെയുള്ളൊരാള്‍ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലെത്തുന്നത് കോണ്‍ഗ്രസില്‍ ബഹുഭൂരിപക്ഷവും അംഗീകരിക്കുന്നുണ്ട്. തരൂരിനെ പോലെയുള്ളൊരാള്‍ക്ക് ജനകീയനാകുനാള്ള അവസരങ്ങള്‍ ഒപ്പിച്ചു കൊടുക്കുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്യേണ്ടത്. കെ.സി.വേണുഗോപാലിനോ കേരളത്തില്‍ ഇപ്പോള്‍ നേതൃനിരയിലിരിക്കുന്നവര്‍ക്കോ നേടാന്‍ കഴിയാത്ത ജനകീയ പിന്‍തുണ തരൂരിനുണ്ടെന്നുള്ള കാര്യം കോണ്‍ഗ്രസ് നേതൃത്വം മറക്കാതിരുന്നാല്‍ നന്ന്. മുസ്ലീംലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ച കഴിയുമ്പോളറിയാം തരൂര്‍ എന്താണ് ഉദ്ദേശിക്കുന്നത്. തരൂര്‍ കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ മുഖമായി മാറണമെന്ന യുവതലമുറയുടെ ആവശ്യമാണ്. അത് കേരളത്തിലെ ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്. പിണറായി വിജയന് പകരം വെയ്ക്കാനായില്ലെങ്കിലും എതിര്‍ത്ത് നില്ക്കാനെങ്കിലും പറ്റിയ നേതാവിനെയാണ് കോണ്‍ഗ്രസിന് ഇപ്പോള്‍ ആവശ്യം. സിപിഎംന്റെ സംഘടനാ ശക്തിക്ക് മുന്നില്‍ പിടിച്ചു നില്ക്കാന്‍ കഴിയാതെ കോണ്‍ഗ്രസ് ബുദ്ധിമുട്ടുകയാണ്. കോണ്‍ഗ്രസ് ക്ഷയിക്കുന്നതനുസരിച്ച് ബിജെപി മറ്റൊരു തലത്തില്‍ ശക്തി പ്രാപിക്കുന്നുണ്ട്. ഒപ്പം ഇടതുപക്ഷവും ശക്തിയാവുകയാണ്. എന്നാല്‍ കോണ്‍ഗ്രസോ ജനപ്രിയ മുഖങ്ങളില്ലാതെ വിയര്‍ക്കുന്ന കാഴ്ചയാണുള്ളത്.
https://www.facebook.com/Malayalivartha