സിപിഎമ്മിനും പിണറായി വിജയനും കേരളത്തില്‍ എന്തു ചെയ്യാം. എന്തും ചെയ്യാമെന്നാല്‍ താന്തോന്നിത്തരം മുതല്‍ അഴിമതി വരെ നടത്താം. ആരും ചോദിക്കരുത്. ചോദിക്കുന്നവരെ ചാപ്പകുത്തി മുട്ടുകാലേല്‍ നടത്തിക്കാന്‍ പര്യാപ്തമായ പോലീസിനെയും സര്‍ക്കാര്‍ തീറ്റിപോറ്റുന്നുണ്ട്
സിപിഎമ്മിനും പിണറായി വിജയനും കേരളത്തില്‍ എന്തു ചെയ്യാം. എന്തും ചെയ്യാമെന്നാല്‍ താന്തോന്നിത്തരം മുതല്‍ അഴിമതി വരെ നടത്താം. ആരും ചോദിക്കരുത്. ചോദിക്കുന്നവരെ ചാപ്പകുത്തി മുട്ടുകാലേല്‍ നടത്തിക്കാന്‍ പര്യാപ്തമായ പോലീസിനെയും സര്‍ക്കാര്‍ തീറ്റിപോറ്റുന്നുണ്ട്. നിയമസഭയില്‍ ആരും സംശയങ്ങള്‍ ചോദിച്ചു പോകരുത്. മുഖ്യനും മന്ത്രിയും പറയും അത് കേട്ടിട്ട് മിണ്ടാതെ ഇറങ്ങി പോകണം. മുഖ്യന്റെ സ്ഥാനത്തിന് പോലും മാറ്റം വരാന്‍ സാധ്യതയുള്ള കേസ് പരിഗണിക്കുന്ന ജഡ്ജിമാരെ വിളിച്ചു സല്‍ക്കരിക്കാം, ചീഫ് ജസ്റ്റിസിന് പഞ്ചനക്ഷത്ര ഹോട്ടലില്‍ യാത്രയയപ്പ് വിരുന്നൊരുക്കാം.. അ്ങ്ങനെ ധൂര്‍ത്തിന് വഴികള്‍ പലതും നടത്തി കൊണ്ടിരിക്കുന്നുവെങ്കിലും ഇതൊന്നും ആരും എതിര്‍പ്പ് പറയരുത്.
പറഞ്ഞാല്‍ കലാപാഹ്വാനത്തിന് അഴിയെണ്ണേണ്ടി വരും. പ്രതിപക്ഷം വലിയ വായില്‍ പറയുന്നതെല്ലാം നിശബ്ദത അലങ്കാരമാക്കി കൊണ്ട് മുഖ്യനും കൂട്ടുകക്ഷികളും പ്രതിരോധിക്കും. കേരളത്തില്‍ ഭരണം പിടിക്കാന്‍ ചാക്കുമായി ഇറങ്ങിയിരിക്കുന്ന ബിജെപിയാകട്ടെ അരമനകളിലും , മസ്ജിദുകളിലും ആചാര്യന്‍മാരെ മുത്തമിട്ടു നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ലൈഫ് മിഷന്‍ കോഴക്കേസില്‍ ഇഡി പ്രത്യക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെന്ന വിവരം പുറത്തു വരുന്നത്.
കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ശിവശങ്കറാണ് ഒന്നാം പ്രതിയായിരിക്കുന്നത്. അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യം ലൈഫ് മിഷന്റെ ഉന്നത സ്ഥാനം അഥവാ ചെയര്‍മാന്‍ ആരാണ്. അദ്ദേഹം അറിയാതെയാണോ വിദേശ പണം എത്തിയതും ഇത്രയധികം ക്രിത്രിമങ്ങള്‍ നടന്നതും. അദ്ദേഹം ഇതൊന്നും അറിഞ്ഞില്ലെങ്കില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ കീ കൊടുക്കുന്ന പാവയാണോയെന്ന ചേദ്യം എങ്ങനെ ചോദിക്കാതിരിക്കും.
ഇഡിയുടെ കുറ്റപത്രത്തില്‍ മുഖ്യനെ ഒഴിവാക്കിയതാണോ അതോ ഇനിയും കരുതി വെച്ചിട്ടുണ്ടോയെന്ന കാര്യമാണ് പുറത്തു വരാനുള്ളത്. ലൈഫ് മിഷന്‍ കോഴ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ അതിന്റെ ചെയര്‍മാന്‍ സ്ഥാനത്തിരുന്ന പിണറായി വിജയന്‍ പ്രതിയാകാതെ പോയ വിവരം പുറത്തു വന്നപ്പോഴാണ് ഇടമലയാര്‍ കേസില്‍ മുന്‍ മന്ത്രിയും ഗണേശ് കുമാര്‍ എംഎല്‍എയുടെ പിതാവുമായ ആര്‍.ബാലക്ൃഷ്ണപിള്ളയെ ഇതേ ഇടതുപക്ഷം ജയിലിലാക്കിയ വിവാദങ്ങളും ചിന്തയാകുന്നത്.
ഇടമലയാര്‍ ടണല്‍ നിര്‍മ്മാണത്തില്‍ സര്‍ക്കാരിനുണ്ടായ നഷ്ടത്തിനുത്തരവാദി വകുപ്പ് ഭരിച്ചിരുന്ന മന്ത്രിയും ഉള്‍പ്പെടെയാണെന്ന് കണ്ടെത്തിയാണ് ബാലകൃഷ്ണപിള്ളയെ കോടതി ശിക്ഷിച്ചത്. അദ്ദേഹം ഇടതുപക്ഷത്തോടൊപ്പം ചേരുന്നതുവരെ സിപിഎം മുന്നില്‍ നിന്ന് അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരുന്നു.
അന്ന് അദ്ദേഹത്തെ വേട്ടയാടി ആഹ്ലാദിച്ചവരാണ് ഇന്ന് മന്ത്രിമാരും എംഎല്‍എമാരുമായിരിക്കുന്നവര്‍. സ്വന്തം മുഖ്യമന്ത്രിയുടെ വകുപ്പില്‍ ഞെട്ടിക്കുന്ന രാജ്യന്തര അഴിമതി നടന്നിട്ടും ഈ യുവതുര്‍ക്കികളായ മന്ത്രിമാര്‍ക്ക് ലവലേശം ഉളുപ്പ് തോന്നാത്തതിന് പിന്നില്‍ രായാവിനോടുള്ള ഭയം എന്ന് അനുമാനിക്കാം.
ലൈഫ് മിഷന്‍ സിഇഒ ആയിരുന്ന യു.വി.ജോസിനെയും നിരവധി തവണ ചോദ്യം ചെയ്‌തെങ്കിലും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. അപ്പോള്‍ എല്ലാ അഴിമതിയും എം.ശിവശങ്കര്‍ തന്റെ ഇഷ്ടപ്രകാരം സ്വപ്‌നയുടെ കൂട്ടുപിടിച്ച് നേതൃത്വം നല്കിയിരുന്നെന്നാണ് അവസാനിക്കുന്നത്. മുഖ്യനും ഭാര്യക്കും എന്നുമാത്രവുമല്ല കുടുംബാഗംങ്ങള്‍ക്കെതിരെ ഉയര്‍ത്തി വിട്ട ആരോപണങ്ങളെ കുറിച്ച് കുറ്റപത്രത്തില്‍ മിണ്ടിയിട്ടില്ലെയെന്നതും ശ്രദ്ധേയമാണ്.
ഇടമലയാര്‍ ടണല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അന്നത്തെ വൈദ്യുതി വകുപ്പു മന്ത്രിയായ ആര്‍. ബാലകൃഷ്ണപ്പിള്ളയും കൂട്ടാളികളും അഴിമതി നടത്തി എന്നതാണ് കേസിന്റെ രത്‌നച്ചുരുക്കം. ടണല്‍ നിര്‍മ്മാണത്തിനു നല്‍കിയ ടെന്‍ഡറില്‍ ക്രമക്കേടുകള്‍ നടത്തി മൂന്നു കോടിയില്‍പ്പരം രൂപ സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയതില്‍ അന്നത്തെ വൈദ്യുതി വകുപ്പു മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയും കൂട്ടാളികളും ഗൂഢാലോചനയും വിശ്വാസവഞ്ചനയും കാണിച്ചു എന്ന വിജിലന്‍സ് കേസാണ് തുടക്കം.ഇടമലയാര്‍ ടണല്‍ പരീക്ഷണാര്‍ഥം പ്രവര്‍ത്തിപ്പിച്ചപ്പോള്‍ 1985 ജൂലായ് 7ന് ചോര്‍ച്ച കണ്ടതിനെ തുടര്‍ന്ന് നിര്‍മ്മാണത്തില്‍ ക്രമക്കേടുകള്‍ ഉണ്ടായി എന്ന ആരോപണം ഉയര്‍ന്നു.
ടണല്‍
പണിയാനുള്ള കരാറിലെ സാങ്കേതിക കാര്യങ്ങളും നിര്‍മ്മാണത്തിലെ സാങ്കേതിക വശങ്ങളും ആഴത്തില്‍ പരിശോധിച്ച വിചാരണ കോടതി പിള്ളയ്ക്കും മറ്റ് രണ്ടു പേര്‍ക്കും 1999ല്‍ അഞ്ചു വര്‍ഷം ശിക്ഷ വിധിച്ചു. അഴിമതിയുടെ പേരില്‍ കേരളത്തില്‍ നിന്ന് ജയില്‍ ശിക്ഷ അനുഭവിച്ച ആദ്യത്തെ ജനപ്രതിനിധിയും ബാലകൃഷ്ണപിള്ള തന്നെ. മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാന്ദന്‍ ബാലകൃഷ്ണപിള്ളയെ ജയിലില്‍ അടയ്ക്കുന്നതുവരെ പോരാടിയ കേസെന്ന പ്രത്യേകതയുമുണ്ട്. വി.എസ്.മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്നവര്‍ ഇപ്പോള്‍ സിപിഎമ്മില്‍ അന്തിചന്തയിലെ ആള്‍ക്കൂട്ടം പോലെയായി മാറിയിരിക്കുന്നുവെന്നതാണ് വാസ്തവം.
എന്നാലിവിടെ ലൈഫ് മിഷന്‍ കള്ളപ്പണ ഇടപാട് കേസില്‍ സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും അവരെ തല്‍ക്കാലം അറസ്റ്റു ചെയ്യാന്‍ സാധ്യതയില്ല. ലൈഫ് മിഷന്‍ കള്ളപ്പണ ഇടപാടിലെ സൂത്രധാരന്‍ എം. ശിവശങ്കറാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. എം. ശിവശങ്കറും സന്തോഷ് ഈപ്പനും മാത്രമാണ് കേസില്‍ ഇ.ഡി ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
മറ്റെല്ലാവരെയും അറസ്റ്റില്‍നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നറിയുന്നു. കുറ്റപത്രത്തിന്റെ പരിശോധനകള്‍ക്ക് ശേഷം പ്രത്യേക കോടതി സ്വപ്ന അടക്കമുള്ള പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കും. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റ് ഖാലിദിനെതിരേ വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യവും ഇ.ഡി പ്രത്യേക കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഖാലിദ് ഒഴികെ മറ്റു പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കാനും കോടതി മുമ്പാകെ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വപ്ന സുരേഷിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. എം. ശിവശങ്കറിന്റെ ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് സ്വപ്ന ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിയാണെന്നും അവരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചത്. ശിവശങ്കറിനെയും സ്വപ്നയെയും കൂടാതെ സരിത്ത്, സന്ദീപ് തുടങ്ങി ആകെ 11 പ്രതികള്‍ക്കെതിരേയാണ് ഇപ്പോള്‍ ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഏഴാം പ്രതിയായാണ് യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സന്തോഷ് ഈപ്പന്റെ രണ്ട് കമ്പനികള്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേസില്‍ നിലവില്‍ റിമാന്‍ഡിലാണ് ശിവശങ്കര്‍. ഫെബ്രുവരി 15 ന് ആണ് ശിവശങ്കര്‍ അറസ്റ്റിലാവുന്നത്. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വടക്കാഞ്ചേരിയില്‍ ഫ്ളാറ്റ് നിര്‍മ്മിക്കുന്നതിന് കരാര്‍ നല്‍കിയതില്‍ കോടിക്കണക്കിന് രൂപ ഇടനിലപ്പണം കൈപ്പറ്റിയെന്നാണ് ശിവശങ്കറിനെതിരായ ആരോപണം.
ലൈഫ് മിഷന്‍ അഴിമതി കേസില്‍ ഇഡി അന്വേഷണത്തിന്റെ കുറ്റപത്രം മാത്രമേ സമര്‍പ്പിച്ചിട്ടുള്ളൂ. പേരിനെങ്കിലും സിബി ഐയും, വിജിലന്‍സും അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. അവരുടെ അന്വേഷണം തികച്ചും പദ്ധതിയിലെ അഴിമതിയെ കുറിച്ചെന്നാണ് വിലയിരുത്തല്‍. ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസ്, ചെയര്‍മാന്‍ പിണറായി വിജയന്‍ എന്നിവര്‍ അറിയാതെ ശിവശങ്കറിന് മാത്രം ഇത്രയും വലിയസാമ്പത്തിക ക്രമക്കേട് നടത്താന്‍ കഴിയുമോയെന്ന ചേദ്യം അവശേഷിക്കുന്നുണ്ട്.
ഇടമലയാര്‍ കരാറില്‍ ബാലകൃഷ്ണ പിള്ളയ്ക്ക് നേരിട്ട് ബന്ധമില്ലെന്ന് കേടതി കണ്ടെത്തിയിട്ടും വകുപ്പിന്റെ മന്ത്രിക്ക് അതില്‍ നിന്നും മാറാനാകില്ലെന്ന ന്യായമാണ് അദ്ദേഹത്തെ ജയിലിലാക്കിയത്. എങ്കില്‍ ലൈഫ് പദ്ധതിയുടെ അഴിമതിയില്‍ നിന്നും പിണറായി വിജയന് എങ്ങനെ മാറാന്‍ കഴിയുമെന്ന് സഖാക്കള്‍ ആലോചിക്കുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ നിലവിലുള്ള കനല്‍തരി കെട്ടുപോകാന്‍ അധികനാള്‍ വേണ്ടി വരില്ല.
https://www.facebook.com/Malayalivartha