പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഏത് മന്ത്രി എത്തുന്നുവെന്നത് തങ്ങൾക്ക് വിഷയമല്ല; മോദിയുടെ സന്ദർശനം ജനങ്ങൾ ഏറ്റെടുത്തതിനാൽ ബാക്കി കാര്യങ്ങളെല്ലാം അപ്രസക്തമാണ്; അനൗദ്യോഗിക പരിപാടികളായതിനാലാണ് ഗവര്‍ണര്‍ സ്വീകരിക്കാനെത്താത്തത്; തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. എന്നാൽ അദ്ദേഹത്തെ സ്വീകരിക്കാൻ ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും എത്തില്ല എന്ന വിവരം നാം അറിഞ്ഞു കഴിഞ്ഞു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സാധാരണഗതിയിൽ പ്രധാനമന്ത്രി ഒരു സംസ്ഥാനത്ത് എത്തുമ്പോൾ സ്വീകരിക്കേണ്ടത് മുഖ്യമന്ത്രിയാണ്. എന്തുകൊണ്ടാണ് അദ്ദേഹം വരാത്തതെന്ന് അറിയില്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഏത് മന്ത്രി എത്തുന്നുവെന്നത് തങ്ങൾക്ക് വിഷയമല്ല. മോദിയുടെ സന്ദർശനം ജനങ്ങൾ ഏറ്റെടുത്തതിനാൽ ബാക്കി കാര്യങ്ങളെല്ലാം അപ്രസക്തമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. അനൗദ്യോഗിക പരിപാടികളായതിനാലാണ് ഗവര്‍ണര്‍ സ്വീകരിക്കാനെത്താത്തത് എന്നും അദ്ദേഹം പറഞ്ഞു. മോദിയെ സ്വീകരിക്കുന്നവരുടെ പട്ടികയിൽ നിന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ഗവർണറെ ഒഴിവാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അതേസമയം, മുഖ്യമന്ത്രിക്കു പകരം സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി പി.രാജീവ് മോദിയെ സ്വീകരിക്കും. തിരുവനന്തപുരത്ത് എത്തുമ്പോൾ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഗവര്‍ണറും മുഖ്യമന്ത്രിയും ഉണ്ടാകുമെന്നതും
ശ്രദ്ധേയമാണ്. രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മധ്യപ്രദേശിൽനിന്നു കൊച്ചി വില്ലിങ്ഡൻ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തിൽ വൈകിട്ട് 5ന് അദ്ദേഹമെത്തും .
5.30നു തേവര ജംക്‌ഷൻ മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റർ ദൂരം മെഗാ റോഡ്ഷോ നടത്തും. 6 ന് ‘യുവം 2023’ പരിപാടിയിൽ പങ്കെടുക്കും. 7.45ന് വില്ലിങ്ഡൻ ദ്വീപിലെ ഹോട്ടൽ താജ് മലബാറിൽ ക്രൈസ്തവ മതമേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. താജ് മലബാറിൽ തന്നെയാണ് അദ്ദേഹം താമസിക്കുന്നത്.
https://www.facebook.com/Malayalivartha


























