ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ സ്ഥാപിച്ചതിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ കോടികള്‍ എങ്ങനെ തട്ടാമെന്ന പുതിയൊരു സൂത്രവിദ്യ കൂടി കേരളത്തില്‍ സിപിഎം അവതരിപ്പിച്ചിരിക്കുകയാണ്. അഴിമതി നടത്താന്‍ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിന് പിന്നാലെ സിപിഎം അവതരിപ്പിച്ചിരിക്കുന്ന പുതിയ ആര്‍ട്ടിഫിഷ്യല്‍ പദ്ധതി നാനാതുറകളില്‍ നിന്നും മികച്ച കയ്യടിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ സ്ഥാപിച്ചതിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ കോടികള്‍ എങ്ങനെ തട്ടാമെന്ന പുതിയൊരു സൂത്രവിദ്യ കൂടി കേരളത്തില്‍ സിപിഎം അവതരിപ്പിച്ചിരിക്കുകയാണ്. അഴിമതി നടത്താന്‍ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിന് പിന്നാലെ സിപിഎം അവതരിപ്പിച്ചിരിക്കുന്ന പുതിയ ആര്‍ട്ടിഫിഷ്യല്‍ പദ്ധതി നാനാതുറകളില്‍ നിന്നും മികച്ച കയ്യടിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വാഹന യാത്രക്കാരില്‍ നിന്നും പിഴ ഈടാക്കാനായി സ്ഥാപിച്ച ക്യാമറകളുടെ പേരില്‍ സ്ഥാപിച്ചവര്‍ തന്നെ ആദ്യം അഴിക്കുള്ളിലാകുന്ന സ്ഥിതിയാണ് വന്നു കൊണ്ടിരിക്കുന്നത്. കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന് ശിഖണ്ഡി വേഷം കൊടുത്ത് നടത്തിയ അഴിമതിയുടെ ചുരുളുകള്‍ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. കരാറിനെയും ഉപകരാറിനെയും എതിര്‍ത്ത ധനവകുപ്പിനെ പഞ്ഞിക്കിട്ട ശേഷം നടത്തിയ പദ്ധതികളുടെ അഴിമതി എത്തി നില്ക്കുന്നതും പിണറായി വിജയനിലേയക്കും മകള്‍ വീണ വിജയനിലേയ്ക്കുമാണ്.
എഐ ക്യാമറാ വിവാദത്തില്‍ കെല്‍ട്രോണ്‍ പറയുന്നത് പദ്ധതിയുടെ ഉപകരാറുകള്‍ സ്രിറ്റ് (SRIT) എന്ന കമ്പനിയാണ് നല്‍കിയതെന്നും അതില്‍ കെല്‍ട്രോണിന് പങ്കില്ലെന്നുമാണ്. ക്യാമറ നിര്‍മാണത്തില്‍ സഹായിക്കാനും അവ സ്ഥാപിക്കുന്നതിനുമാണ് സ്രിറ്റുമായുള്ള കരാര്‍. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന ചെലവും ചേര്‍ന്നാണ് 232 കോടി രൂപ ചെലവായതെന്നും നിര്‍മാണച്ചെലവ് 160 കോടി രൂപയാണെന്നും കെല്‍ട്രോണ്‍ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്ത് റോഡ് സുരക്ഷയുടെ മറവില്‍ നടത്തുന്നത് വന്‍ അഴിമതിയാണെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ചെന്നിത്തലയുടെ ആരോപണത്തിനുള്ള മറുപടി പറയേണ്ടത് സര്‍ക്കാരല്ല കെല്‍ട്രോണാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞതിനു പിന്നാലെയാണ് കെല്‍ട്രോണ്‍ വിശദീകരണം നല്കിയത്. പദ്ധതി തയാറാക്കിയത് മോട്ടര്‍ വാഹന വകുപ്പല്ല, കെല്‍ട്രോണാണ്.
കെല്‍ട്രോണ്‍ സര്‍ക്കാര്‍ സ്ഥാപനമാണ്. ഇതിനുള്ള ശേഷി കെല്‍ട്രോണിന് ഉള്ളതുകൊണ്ടാണ് അവരെ ഏല്‍പ്പിച്ചത്. 2018ലാണ് ഈ പദ്ധതി കെല്‍ട്രോണിനെ ഏല്‍പ്പിച്ചത്. 2021ലാണ് താന്‍ മന്ത്രിയായതെന്നും അതിനു മുന്‍പു തന്നെ പദ്ധതി ആവിഷ്‌കരിച്ചിരുന്നെന്നും ആന്റണി രാജു പറഞ്ഞു. പദ്ധതിയില്‍ എന്തെങ്കിലും സുതാര്യതക്കുറവുണ്ടെങ്കില്‍ അതിന് മറുപടി നല്‍കേണ്ടത് കെല്‍ട്രോണാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അഴിമതിയുടെ പാപഭാരം മുഴുവന്‍ കെല്‍ട്രോണിന്റെ തലയില്‍ വെച്ചു കെട്ടാന്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നടത്തിയ ശ്രമം മുളയിലെ കെല്‍ട്രോണ്‍ നുള്ളി കളഞ്ഞതോടെ വിവാദം കത്തിക്കയറി കൊണ്ടിരിക്കുകയാണ്.
കമ്പനികള്‍ ഉണ്ടാക്കിയ കരാറില്‍ 72 കോടി രൂപയ്ക്ക് പദ്ധതി നടപ്പാക്കാമെന്ന് പറയുന്നുണ്ട്. ഇത് എങ്ങനെ 232 കോടി രൂപ ആയതെന്ന് ചെന്നിത്തല ചോദിച്ചു. എഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ ബെംഗളൂരു ആസ്ഥാനമായ എസ്ആര്‍ഐടി എന്ന കമ്പനിക്കാണ് കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കിയിരിക്കുന്നത്. ഇതിനായി 151.22 കോടി രൂപ ഏല്‍പ്പിച്ചിട്ടുണ്ട്. ടെന്‍ഡറില്‍ വേറെ കമ്പനികള്‍ പങ്കെടുത്തോ? ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണോ കരാര്‍ നല്‍കിയത് ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
റോഡുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) നിരീക്ഷണ സംവിധാനം സ്ഥാപിക്കാന്‍ കരാര്‍ കമ്പനിയായ കെല്‍ട്രോണ്‍ മറ്റു സ്വകാര്യ കമ്പനികളില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങരുതെന്ന ധനവകുപ്പിന്റെ നിര്‍ദേശം കേട്ടതായി ഭാവിയ്ക്കാതെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നു. പദ്ധതിയിലെ ഈ സ്വകാര്യ പങ്കാളിത്തമാണ് ഇപ്പോള്‍ വിവാദത്തിനു കാരണമായതും. പദ്ധതിക്കു സമഗ്ര അനുമതി ആവശ്യപ്പെട്ടുള്ള ഫയല്‍ എത്തിയപ്പോഴാണ് പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സല്‍റ്റന്റായി കെല്‍ട്രോണ്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്നും ഉപകരണങ്ങള്‍ ഗതാഗത വകുപ്പിനു നേരിട്ടു വാങ്ങാവുന്നതാണെന്നും ധനവകുപ്പ് അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍, ഈ നിര്‍ദേശം അട്ടിമറിക്കാന്‍ ഗതാഗത വകുപ്പു ഫയല്‍ നേരിട്ടു മന്ത്രിസഭയിലെത്തിച്ച് 232 കോടിയുടെ എഐ ക്യാമറ പദ്ധതിക്ക് അന്തിമ അനുമതി നേടിയെടുക്കുകയായിരുന്നു. ഇതില്‍ നിന്നു തന്നെ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാവുകയാണ്. പിഎംസിയായി പ്രവര്‍ത്തിക്കുന്നതിനൊപ്പം നേരിട്ട് ഉപകരണങ്ങള്‍ വാങ്ങാനും മന്ത്രിസഭ കെല്‍ട്രോണിന് അനുമതി നല്‍കി. കണ്‍സല്‍റ്റന്റ് തന്നെ ഉപകരണങ്ങള്‍ വാങ്ങിയാല്‍ വന്‍ അഴിമതിക്കു കാരണമാകുമെന്നതിനാലായിരുന്നു ധനവകുപ്പ് എതിര്‍ത്തത്. ഉപകരണങ്ങള്‍ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പാലിച്ചു മാത്രമേ വാങ്ങിയിട്ടുള്ളൂ എന്നാണ് ഇതിനു കെല്‍ട്രോണ്‍ നിരത്തുന്ന ന്യായം.
ഏതു കമ്പനിക്കാണ് ഉപകരാര്‍ നല്‍കിയതെന്നു മന്ത്രിസഭയ്ക്കു മുന്നില്‍ സമര്‍പ്പിച്ച കുറിപ്പിലും രഹസ്യമാക്കി വച്ചു. പദ്ധതി നടപ്പാക്കുന്നതിനു കെല്‍ട്രോണിന് അനുവദിച്ച കണ്‍സല്‍റ്റന്‍സി ഫീസ് 7.56 കോടി രൂപയാണ്. ഈ മാസം 12നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണു പദ്ധതിക്ക് സമഗ്ര അംഗീകാരം നല്‍കിയത്. പദ്ധതി നടപ്പാക്കാന്‍ ഘട്ടം ഘട്ടമായി അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും സമഗ്ര അംഗീകാരം വേണമെന്നായിരുന്നു മന്ത്രിസഭാ യോഗത്തിലെത്തിയ കുറിപ്പിലെ ആവശ്യം.
235 കോടിയുടെ പദ്ധതിയാണ് കെല്‍ട്രോണ്‍ ആദ്യം സമര്‍പ്പിച്ചതെങ്കിലും പിന്നീട് 232 കോടിയായി കുറയ്ക്കുകയായിരുന്നു. പദ്ധതിയുടെ എസ്റ്റിമേറ്റ് ധനവകുപ്പ് ആവശ്യപ്പെട്ട ശേഷമാണു കെല്‍ട്രോണ്‍ സമര്‍പ്പിച്ചത്. കെല്‍ട്രോണ്‍ സ്വന്തമായി നിര്‍മിച്ച സാധനങ്ങള്‍ക്ക് കണ്‍സല്‍റ്റന്‍സി ചാര്‍ജ് ഈടാക്കിയതു ശരിയായില്ലെന്നു ധനവകുപ്പ് എതിര്‍ത്തപ്പോള്‍ ഒരു സാധനവും നേരിട്ടു വിതരണം ചെയ്തിട്ടില്ലെന്നും മറ്റു കമ്പനികളില്‍ നിന്നു വാങ്ങുകയായിരുന്നു എന്നുമാണു കെല്‍ട്രോണ്‍ മറുപടി നല്കിയത്.
https://www.facebook.com/Malayalivartha