AI ക്യാമറകള്‍ തൂക്കിയത് കെ-ഫോണിനെ. ശിവശങ്കറേയും പിണറായിയേയും രക്ഷിക്കാന്‍ കേന്ദ്രം.
ജനത്തിന്റെ കീശ കൊള്ളയടിക്കാന്‍ സ്ഥാപിച്ച എ.ഐ ക്യാമറകള്‍ ഇപ്പോള്‍ സ്ഥാപിച്ചവരെ തന്നെ കുഴിയില്‍ വീഴ്ത്തിയിരിക്കുകയാണ്. ക്യാമറയുടെ കരാര്‍ മുതല്‍ നടത്തിപ്പ് വരെ അടിമുടി അഴിമതിയാണെന്ന വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. എ.ഐ ക്യാമറ കഥകളിലൂടെയാണ് സര്‍ക്കാര്‍ കമ്മിഷന്‍ വ്യവസ്ഥയില്‍ കെ.ഫോണും കൈമാറിയെന്ന വിവരം പുറത്തു വരുന്നത്. കെ.ഫോണും അതിന്റെ കേബിളിടലും , പ്രവര്‍ത്തനവുമെല്ലാം മുഖ്യന്റെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ സൃഷ്ടിയായിരുന്നെന്ന വിവരങ്ങള്‍ നേരത്തെ പുറത്തു വന്നിട്ടുണ്ട്. എ്ന്നാല്‍ ക്യാമറകളുടെ കരാറിലും മുഖ്യപങ്കുവഹിച്ചത് ശിവശങ്കറാണെന്ന വിവരമാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്.
കെ.ഫോണില്‍ സാമ്പത്തിക അഴിമതി നടന്നു തെളിയിക്കുന്ന രേഖകള്‍ ശേഖരിച്ച് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പെട്ടെന്ന് അവ നിറുത്തുകയാണുണ്ടായത്. പിണറായി വിജയനേയും, എം.ശിവശങ്കറിനെയും രക്ഷിച്ചെടുക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം മരവിപ്പിച്ചതായുള്ള ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. ക്യാമറകള്‍ സ്ഥാപിച്ചത് തികച്ചും ദുരുദ്ദേശത്തോടെയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കരാര്‍ നല്കിയ എസ് ആര്‍ ഐ ടി കമ്പനി തന്നെയാണ് കെ.ഫോണിന്റെയും കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ എസ് ആര്‍ ഐടി കമ്പനിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും ഏറെ വേണ്ടപ്പെട്ടവരാണെന്ന കാര്യം തളളിക്കളയാനാവില്ല.
കെ ഫോണ്‍ പദ്ധതി നടത്തിപ്പിലും വരുമാനത്തിലും നിര്‍ണായക പങ്കാളിത്തമുള്ള മാനേജ്ഡ് സര്‍വീസ് പ്രൊവൈഡറായി 3 വര്‍ഷത്തേക്ക് എസ്ആര്‍ഐടിയെ നിയമിച്ചിരിക്കുന്നത്. കെ ഫോണിനു നേടിക്കൊടുക്കുന്ന ബിസിനസിന്റെ 10% കമ്പനിക്കു ലഭിക്കും. ഫലത്തില്‍ കെ ഫോണിന്റെ ബിസിനസ് പങ്കാളിയായി എസ്ആര്‍ഐടിയെ മാററി. നേരത്തേ കെ ഫോണിനു വേണ്ടി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിച്ചത് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ എസ്ആര്‍ഐടി കൂടി ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യമായിരുന്നു. അങ്ങനെയൊരു കമ്പനിയെ എംഎസ്പിക്കുള്ള ടെന്‍ഡറില്‍ പങ്കെടുപ്പിക്കാമോ എന്ന കാര്യത്തില്‍ പലവട്ടം ആലോചന നടന്നിരുന്നു എന്നാണു വിവരം.
നേരത്തേ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സ് നേടിയെടുക്കുന്നതിനു ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ഇത്തരം കമ്പനികളെ കെ ഫോണ്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍, യോഗ്യരായ ആരും ടെന്‍ഡറില്‍ പങ്കെടുത്തില്ലെന്ന കാരണം പറഞ്ഞാണ് ഇക്കുറി എംഎസ്പി ടെന്‍ഡറില്‍ എസ്ആര്‍ഐടിയെയും ഉള്‍പ്പെടുത്തിയത്. ദേശീയ അടിസ്ഥാനത്തില്‍ നടത്തിയ ടെന്‍ഡറില്‍ 2 കമ്പനികള്‍ കൂടി പങ്കെടുത്തിരുന്നു. കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയതിനാല്‍ എസ്ആര്‍ഐടിയെ തിരഞ്ഞെടുത്തുവെന്നും നടപടികള്‍ സുതാര്യമാണെന്നും കെ ഫോണ്‍ അധികൃതര്‍ പറയുന്നു.
ഇനി വീടുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കു കെ ഫോണ്‍ കണക്ഷന്‍ നല്‍കുന്നത് എസ്ആര്‍ഐടി ആയിരിക്കും. കണക്ഷനുകളുടെ പരിപാലനവും ഇവര്‍ നിര്‍വഹിക്കണം. ഇതിനായി കമ്പനിയുടെ അറുപതോളം ജീവനക്കാരുണ്ടാകും. ഇവര്‍ക്കു കെ ഫോണിന്റെ ഓഫിസില്‍ ഇടം നല്‍കും. പ്രവൃത്തികളൊന്നും ഉപകരാര്‍ നല്‍കാന്‍ പാടില്ലെന്നാണു വ്യവസ്ഥയെങ്കിലും മാര്‍ക്കറ്റിങ്ങിനുവേണ്ടി പുറത്തുള്ളവരെ ആശ്രയിക്കാന്‍ ഇളവുണ്ട്. ബിസിനസിന്റെ 10 ശതമാനത്തിനു പുറമേ, നിശ്ചിത ബിസിനസില്‍ അധികം നേടിയാല്‍ 2% വരെ ഇന്‍സെന്റീവും ലഭിക്കും. ഉപയോഗിക്കാതെ കിടക്കുന്ന ഡാര്‍ക്ക് ഫൈബര്‍ വാടകയ്ക്കു നല്‍കുന്നതിനു കെ ഫോണിനെ സഹായിച്ചാല്‍ വരുമാനത്തിന്റെ പകുതിയാണു വാഗ്ദാനം.
ടെന്‍ഡര്‍ തുകയുടെ കാര്യത്തിലും എഐ ക്യാമറ പദ്ധതിയുടെ സമാന സാഹചര്യമാണ് കെ ഫോണിലുണ്ടായത്. ടെന്‍ഡര്‍ വിളിച്ചതിലും 49% ഉയര്‍ന്ന തുകയ്ക്കാണ് കെ ഫോണ്‍ പദ്ധതിയുടെ കരാര്‍ നല്‍കിയത്. 1028 കോടി രൂപയ്ക്കു ടെന്‍ഡര്‍ വിളിച്ച പദ്ധതി 1531 കോടിക്കു കരാര്‍ നല്‍കിയത് ഐടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ ഇടപെട്ടാണ്.സമാന ആരോപണമാണ് എഐ ക്യാമറകള്‍ സ്ഥാപിച്ച കാര്യത്തിലും ഉയര്‍ന്നിരിക്കുന്നത്. 151.22 കോടി രൂപയായിരുന്നു ആദ്യം പദ്ധതിച്ചെലവ്. പിന്നീടിത് 232 കോടി രൂപയായി.
സംസ്ഥാനത്തെ ഇന്റര്‍നെറ്റ് രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ കേരള സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതി ഉടന്‍ എത്തുമെന്ന വാര്‍ത്ത കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുന്നേ പ്രചരിച്ചു തുടങ്ങിയിരുന്നു.സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തവും കാര്യക്ഷമവും ആക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കെ ഫോണ്‍.
സുശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിച്ചു കഴിഞ്ഞിട്ട് വര്‍ഷങ്ങളായിട്ടും കെ.ഫോണ്‍ പ്രാബല്യത്തിലായില്ല. കെ ഫോണ്‍ പദ്ധതി വഴി സ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നാണ് പ്രഖ്യാപനം.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ചീഫ് സെക്രട്ടറിയോട് ഇഡി തേടിയെങ്കിലും മറ്റ് നടപടികളൊന്നുമുണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha