തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിൽ ബന്ധമുണ്ട്; ഈ ബന്ധം വൈകാതെ പുറത്തുവരും; ബെനാമികളും വൻകിടക്കാരും അരങ്ങുതകർക്കുകയാണ്; അവരാണ് അധികാരം നിയന്ത്രിക്കുന്നത്; മന്ത്രിമാർക്ക് സ്വാതന്ത്ര്യമില്ല; അധികാരം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്നു; തുറന്നടിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ടുള്ള വെളിപ്പെടുത്തലുകൾ അവസാനിക്കുന്നില്ല. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിൽ ബന്ധമുണ്ടെന്നാണ് ഇന്നത്തെ വെളിപ്പെടുത്തലിൽ ഏറ്റവും നിർണായകമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ഈ ബന്ധം വൈകാതെ പുറത്തുവരുമെന്നാണ് രമേശ് ചെന്നിത്തലയുടെ വെല്ലുവിളി.
ഈ അധികാരത്തിൽ ബെനാമികളും വൻകിടക്കാരും അരങ്ങുതകർക്കുകയാണ്. അവരാണ് അധികാരം നിയന്ത്രിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിമാർക്ക് സ്വാതന്ത്ര്യമില്ലെന്നും അധികാരം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്നുവെന്നും ഐഎഎസുകാരെ നിയമിക്കാനുള്ള സ്വാതന്ത്ര്യമടക്കം മുഖ്യമന്ത്രിയിലേക്ക് കേന്ദീകരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ നടക്കുന്നത് ഒരേ പാറ്റേണിലുള്ള അഴിമതിയാണ് . സ്പ്രിംക്ലർ മുതലുള്ള അഴിമതികൾ ഒരേ പാറ്റേണിലുള്ളതാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു . എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രി സ്വീകരിക്കുന്ന മൗനം ലജ്ജാകരമാണ്.
താനുന്നയിച്ച ആരോപണങ്ങൾ പൂർണമായും ശരിയെന്ന് തെളിഞ്ഞുവെന്നും, ആരോപണങ്ങൾ കെൽട്രോണിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് വ്യവസായ മന്ത്രി പി രാജീവ് ശ്രമിച്ചതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി . തോമസ് ഐസക് ധനകാര്യ മന്ത്രിയായിരുന്നപ്പോൾ കെൽട്രോൺ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ മുൻനിർത്തി വൻകിട പദ്ധതികൾ നടത്തരുതെന്ന ഉത്തരവുണ്ടായിരുന്നു.
അതെല്ലാം കാറ്റിൽപ്പറത്തിയെന്നും അദ്ദേഹം ആരോപിച്ചു . പൊതുമേഖലാ സ്ഥാപനമായത് കൊണ്ടാണ്, എഐ ക്യാമറ സ്ഥാപിക്കാനുള്ള ചുമതല കെൽട്രോണിനെ ഏൽപ്പിച്ചത് . കെൽട്രോൺ ആകട്ടെ എസ്ആർഐടി ടെണ്ടർ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു . ഗുജറാത്ത് ഇൻഫോടെകിനെ ക്വാളിഫിക്കേഷൻ ഇല്ലെന്ന് പറഞ്ഞ് ടെണ്ടറിൽ നിന്ന് തള്ളിയിരിക്കുകയാണ് . അക്ഷര ഇൻഫോടെക്, അശോക ഇൻഫോടെക്, എസ്ആർഐടിയും പങ്കെടുക്കുകയും ചെയ്തു . ഈ മൂന്ന് കമ്പനികളും പരസ്പരം ബന്ധമുള്ള കമ്പനികളാണ്. എസ്ആർഐടിക്ക് കരാർ കിട്ടാനുള്ള ഇടപെടലാണ് മറ്റുള്ളവർ നടത്തിയത്.
https://www.facebook.com/Malayalivartha