സ്വപ്ന സുരേഷിനെതിരെ ഗോവിന്ദന്റെ പടയൊരുക്കം: തന്‍റെ വ്യക്തി ജീവിതത്തെ കരിനിഴലിൽ ആക്കി:- മാനനഷ്ടക്കേസ് ഇന്ന് ഫയൽ ചെയ്യും...
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്ക് എതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള വഴി എംവി ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്‌തെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് മാനനഷ്ടകേസ് ഫയൽ ചെയ്യും. തളിപ്പറമ്പ് കോടതിയിൽ നേരിട്ട് ഹാജരായാണ് ഹർജി നൽകുക. സ്വപ്നയുടെ ആരോപണത്തിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നും, ആരോപണം തന്‍റെ വ്യക്തി ജീവിതത്തെ കരിനിഴലിൽ ആക്കിയെന്നും 10 കോടിരൂപ നഷ്ടപരിഹാരം വേണമെന്നുമാണ് എംവി ഗോവിന്ദന്റെ ആവശ്യം.
സമാന സംഭവത്തിൽ സിപിഎം ഏരിയാ സെക്രട്ടറി നൽകിയ പരാതിയിൽ പോലീസ് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തിരിന്നെങ്കിലും ഹൈക്കോടതി അന്വേഷണം തടഞ്ഞിരിക്കുകയാണ്. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ അപകീർത്തി കേസ് എന്ന നിലയിൽ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷ് പോലീസിൽ പരാതി നൽകിയിരുന്നു.
ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കൽ, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിയാണ് സ്വപ്ന സുരേഷിനും, വിജേഷ് പിള്ളക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. പിന്നാലെ സ്വപ്‌ന സുരേഷ് കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. ഇതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ട് തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
അതേ സമയം ചില്ലിക്കാശു പോലും നഷ്ടപരിഹാരം നല്‍കില്ലെന്നും മാപ്പു പറയില്ലെന്നും സ്വപ്‌ന സുരേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതു നിയമ നടപടികളും നേരിടാന്‍ തയാറാണ്. എന്താണ് പറഞ്ഞതെന്ന് വ്യക്തമായി മനസ്സിലാക്കാതെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും സ്വപ്‌ന പറഞ്ഞിരുന്നു. സ്വപ്നയുടെ നിലപാട് ശരിയല്ല. വിട്ടുകൊടുക്കില്ലെന്നും എം.വി ഗോവിന്ദന്‍ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
മാപ്പ് പറയില്ലെന്ന് ചൂണ്ടിക്കാട്ടി സ്വപ്‌ന സുരേഷ് എം.വി.ഗോവിന്ദന് അയച്ച മറുപടി പുറത്ത് വന്നിരുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു എം വി ഗോവിന്ദന്‍ സ്വപ്നയ്ക്ക് വക്കീല്‍ നോട്ടീസയച്ചത്. എം.വി. ഗോവിന്ദനോട് മാപ്പുപറയില്ലെന്നും ഒരുകോടിരൂപയുടെ പത്ത് ശതമാനം കോടതി ഫീസ് കെട്ടി എം.വി. ഗോവിന്ദന്‍ കേസിനുപോകുമോ എന്നറിയാന്‍ കാത്തിരിക്കുകയാണെന്നും സ്വപ്ന അഭിഭാഷകന്‍ മുഖേന മറുപടി നൽകുകയായിരുന്നു.
എം.വി. ഗോവിന്ദനെക്കുറിച്ച് വിജേഷ് പിള്ള പറഞ്ഞാണ് അറിയുന്നത്. അതിനാല്‍ത്തന്നെ സമൂഹത്തിലെ നല്ല പേരിന് കോട്ടംതട്ടിക്കാനുദ്ദേശിച്ചുള്ള പ്രസ്താവനയെന്ന വാദം നിലനില്‍ക്കില്ല. വിജേഷ് പിള്ളയെ എം.വി. ഗോവിന്ദന്‍ അയച്ചു എന്ന് ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞിട്ടില്ല. തന്നെ എം.വി. ഗോവിന്ദന്‍ അയച്ചെന്ന് വിജേഷ് പിള്ള അറിയിച്ചുവെന്നാണ് പറഞ്ഞത്. അതിനാല്‍ എം.വി. ഗോവിന്ദനയച്ച മാനനഷ്ട നോട്ടീസ് അടിസ്ഥാനരഹിതമാണ്.
നഷ്ടപരിഹാരമായി ചില്ലിക്കാശുപോലും തരില്ലെന്നും സ്വപ്നാ സുരേഷ് മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. സ്വപ്‌നയുടെ മറുപടി സംബന്ധിച്ച് നടത്തിയ ഗോവിന്ദന്റെ പ്രതികരണത്തിൽ വിജേഷ് പിള്ള പറഞ്ഞുവെന്ന് കരുതി അത് അന്വേഷിക്കാതെ പറയാന്‍ പാടില്ല. മാധ്യമങ്ങളോടോ മറ്റോ പ്രസ്താവന നടത്തുമ്പോള്‍ അതിന്റെ വസ്തുത പരിശോധിക്കേണ്ട ഉത്തരവാദിത്വം പറയുന്നവര്‍ക്കുണ്ടെന്ന് ഗോവിന്ദന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് തനിക്ക് അപകീർത്തിയുണ്ടാക്കിയെന്നാണ് നോട്ടീസിൽ പറയുന്നത്.
നിയമ നടപടിയിൽ നിന്ന് ഒഴിവാകണമെങ്കിൽ ആരോപണം പിൻവലിച്ച് പ്രമുഖ മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നായിരുന്നു അഡ്വ. നിക്കോളാസ് ജോസഫ് മുഖേന അയച്ച നോട്ടീസിലൂടെ ആവശ്യപ്പെട്ടിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ കോടതിയിൽ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കാൻ വിജേഷ് പിള്ള എന്നയാൾ മുഖേന വൈറ്റ്ഫീൽഡിലെ ഹോട്ടലിൽ വിളിച്ചുവരുത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നാണു സ്വപ്ന വെളിപ്പെടുത്തിയത്.
കേരളം വിട്ടില്ലെങ്കിൽ പിന്നെ ഒത്തുതീർപ്പ് ഉണ്ടാകില്ലെന്നും, ആയുസ്സിന് ദോഷംവരുമെന്നും പറയാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞതായി വിജേഷ് പിള്ള പറഞ്ഞുവെന്നും സ്വപ്ന ആരോപിച്ചിരുന്നു. തുടര്‍ന്ന് സ്വപ്‌നയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദന്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി വക്കീൽ നോട്ടീസ് അയക്കുകയായിരുന്നു.
https://www.facebook.com/Malayalivartha