അഞ്ച് വര്‍ഷത്തിനുള്ളില്‍ 232.5 കോടി നല്‍കാമെന്നാണ് കരാറെങ്കിലും വെറും 86 കോടിയേ എ.ഐ ക്യാമറ സ്ഥാപിക്കാന്‍ ചെലവായുള്ളൂ എന്നതിന്റെ രേഖകളാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്
ഒന്നും, ഇപ്പോള്‍ രണ്ടാമത്തെയും പിണറായി സര്‍ക്കാര്‍ കേരളത്തില്‍ കൊണ്ടു വരുന് പദ്ധതികള്‍ക്കൊന്നും കുറവില്ല. പദ്ധതികല്‍ നടപ്പിലാക്കാന്‍ തുടങ്ങുന്നതിന് മുന്‍പുതന്നെ അവ ഭരണ പക്ഷം തന്നെ പൊളിച്ചടുക്കി നശിപ്പിച്ചു കളയുന്നതാണ് കാണുന്നത്. കോടികള്‍ യാതൊരു ഉളുപ്പുമില്ലാതെ പൊടുച്ചു കളയുകയും , ദാരിദ്ര്യം പറഞ്ഞ് കടമെടുത്ത് അമിത ഭാരം വലിച്ചിടുകയും ചെയ്യുകയാണ് പതിവ്. സ്പിംഗ്ലര്‍ മുതല്‍ എ.ഐ ക്യാമറ വരെയുള്ള എല്ലാ പദ്ധതികളും ഇത്തരത്തില്‍ അഴിമതി കണ്ടെത്തി അവസാനിപ്പിച്ചവയാണ്. സ്പിംഗ്ലര്‍, ആഴക്കടല്‍ മത്സ്യ ബന്ധനം, ശബരിമല മണല്‍ വാരല്‍, കെ ഫോണ്‍, അങ്ങനെ നീളുന്ന പദ്ധതികളിലെ പാളിച്ചകള്‍. അറിഞ്ഞു കൊണ്ടും ഗൂഡാലോചന നടത്തിയും അഴിമതി നടത്താനായി കൊണ്ടു വരുന്ന പദ്ധതികളാണ് അവസാന നിമിഷം കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് അവസാനിപ്പിക്കേണ്ടി വന്നിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്.
എ.ഐ ക്യാമറ ഇടപാടിലെ വന്‍ അഴിമതിക്കൊള്ളയുടെ തെളിവുകള്‍ ഒന്നൊന്നായി പുറത്തുവരികയും മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നമിട്ട പ്രതിപക്ഷ ആരോപണങ്ങളില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും ചെയ്തതോടെ വിവാദ പദ്ധതി മരവിപ്പിക്കാന്‍ തീരുമാനിച്ചതാണ് അവസാനത്തെ കീഴടങ്ങല്‍. റോഡിലെ എ.ഐ ക്യാമറ നിരീക്ഷണം ഉദ്ഘാടനം ചെയ്‌തെങ്കിലും ഗതാഗതവകുപ്പും കെല്‍ട്രോണും തമ്മില്‍ കരാര്‍ ഒപ്പിട്ടിരുന്നില്ല. ഇടപാടില്‍ വിവിധ വകുപ്പുകള്‍ക്കൊപ്പം എ.ജിയുടെയും അന്വേഷണം നടക്കുന്നുണ്ട്. ഐ.ബിയും വിവരങ്ങള്‍ തേടിയിരുന്നു. ഈ സാഹചര്യത്തില്‍ മുന്നോട്ടു പോയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. സര്‍ക്കാര്‍ നിയമോപദേശവും തേടിയ ശേഷമാണ് പദ്ധതി തല്ക്കാലം മരവിപ്പിക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് എ. ഐ 726 കാമറകളാണ് സ്ഥാപിച്ചത്. ഒരുമാസത്തെ ബോധവത്കരണത്തിനു ശേഷം മേയ് 20 മുതല്‍ പിഴയീടാക്കാനാണ് തീരുമാനിച്ചിരുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 232.5 കോടി നല്‍കാമെന്നാണ് കരാറെങ്കിലും വെറും 86 കോടിയേ എ.ഐ ക്യാമറ സ്ഥാപിക്കാന്‍ ചെലവായുള്ളൂ എന്നതിന്റെ രേഖകളാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്. കെല്‍ട്രോണ്‍ കരാര്‍ നല്‍കിയ എസ്.ആര്‍.ഐ.ടി, അവര്‍ ഉപകരാര്‍ നല്‍കിയ പ്രസാഡിയോ, ട്രോയിസ് എന്നീ സ്ഥാപനങ്ങളാണ് ഗുണഭോക്താക്കള്‍. പിഴ ഈടാക്കിത്തുടങ്ങുമ്പോള്‍ ട്രോയ്‌സിന് നടത്തിപ്പ് ചിലവും വെറുതെയിരുന്ന പ്രസാഡിയോയ്ക്ക് അറുപത് ശതമാനമാണ് ലാഭവിഹിതം നല്‌കേണ്ടത്. പതിനയ്യായിരം രൂപ മാത്രം വിലയുള്ള ക്യാമറയ്ക്ക് പത്ത് ലക്ഷത്തോളം രൂപ വിലയിട്ട് കെല്‍ട്രോണ്‍ പരമാവധി തുക വെട്ടിച്ചു നല്കിയിട്ടുണ്ട്. ലാഭവിഹിതം പ്രതീക്ഷിച്ചിരുന്ന പിണറായിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടുന്ന പ്രസാഡിയോ കമ്പനിയ്ക്കും വലിയ തിരിച്ചടിയായിട്ടുണ്ട് സര്‍ക്കാര്‍ തീരുമാനം.
പ്രസാഡിയോ ടെക്‌നോളജീസുമായി മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവിനുള്ള ബന്ധവും ഇതിനിടെ പുറത്തുവന്നു. റോഡ് സുരക്ഷയ്ക്കായി സേഫ് കേരള പദ്ധതി ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച 2018ലാണ് പ്രസാഡിയോയും ആരംഭിച്ചത്. ഇതും ദുരൂഹമെന്നാണ് ആരോപണം. കെ-ഫോണ്‍ പദ്ധതിയില്‍ പ്രസാഡിയോ ടെക്‌നോളജീസിനുള്ള ബന്ധവും ചര്‍ച്ചയായി. കെ ഫോണിന് അന്‍പ്ത് ശതമാനം എക്‌സസ് തുക നല്കിയതിലൂടെ 520 കോടി രൂപ അധികം നല്കിയെന്ന ആരോപണം കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉന്നയിച്ചത്. ബന്ധുക്കളുടെ പേരിലുള്ള കമ്പനിയിലേയ്ക്ക് ഖജനാവിലെ പണം ഒരുമിച്ച് ഒഴുകിയെത്തുമെന്നു മാത്രമല്ല. ക്യാമറകളും, കെ ഫോണും പ്രവര്‍ത്തിക്കുന്നിടത്തോളം കാലം നിശ്ചിത തുക അതായത് കോടികള്‍ പ്രസാഡിയോയ്ക്ക് എത്തി കൊണ്ടിരിക്കുന്ന തരത്തിലാണ് കരാറുകള്‍ നല്കിയിരിക്കുന്നത്.
അടിമുടി ദുരൂഹത നിറഞ്ഞ ക്യാമറ ഇടപാടില്‍ കാരാറിനു വിരുദ്ധമായി കെല്‍ട്രോണ്‍ പുറംകരാര്‍ നല്‍കി,ക്യാമറ വിലയുടെ പലമടങ്ങ് തട്ടാനുള്ള പുറംകരാറുകാരുടെ രഹസ്യ നീക്കം പുറത്തുവന്നു, പുറംകരാര്‍ നേടിയ കമ്പനിയുമായി മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവിനുള്ള ബന്ധം പുറത്തുവന്നു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ക്യാമറ പ്രവര്‍ത്തനം നിറുത്തലാക്കാന്‍ തീരുമാനിച്ചത്.
അതേ സമയം, പദ്ധതി മരവിപ്പിക്കല്‍ എത്രയും പെട്ടെന്ന് ഒഴിവാക്കാനുള്ള നീക്കവും ചില ഉദ്യോഗസ്ഥര്‍ ആരംഭിച്ചു. മരവിപ്പിച്ചാല്‍ ക്യാമറകള്‍ നശിക്കുമെന്നാണ് വാദം. മരവിപ്പിക്കലിനോട് മോട്ടോര്‍ വാഹന വകുപ്പിനും താത്പര്യമില്ല. അന്തിമ കരാര്‍ ഉണ്ടാക്കേണ്ടത് ഗതാഗതവകുപ്പും കെല്‍ട്രോണും ചേര്‍ന്നാണ്. കരാര്‍ ഒപ്പിട്ടാലും മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടണം. മന്ത്രിസഭയ്ക്ക് അത് നിയമവകുപ്പിന് കൈമാറാം. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഒപ്പുവയ്ക്കുമ്പോഴേ കരാര്‍ നടപ്പാകൂ എന്നതാണ് വ്യവസ്ഥ. ഇതൊന്നും ചെയ്യാതെ കോടികള്‍ പെട്ടിയിലാക്കാനായാണ് പെട്ടെന്ന് ക്യാമറകള്‍ സ്ഥാപിച്ച് ജനങ്ങളെ പിഴിയാന്‍ സര്‍ക്കാര്‍ തയ്യാറായതെന്ന വ്യക്തം.
https://www.facebook.com/Malayalivartha