കേരളത്തിലെ എസ് എഫ് ഐ സമ്പൂര്‍ണ്ണ വ്യാജമായി മാറിയിരിക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കും ആശ്വസിക്കാം. വിദേശ സര്‍വ്വകലാശാലകള്‍ തേടിപോയി പണവും, സമയം വെറുതെ കളയണ്ടെന്ന സന്ദേശമാണ് വ്യാജന്‍മാര്‍ നല്കുന്നത്. നാട്ടില്‍ നില്‍ക്കു ശുദ്രപതാക പിടിക്കൂ, ഡിഗ്രിയും ഡോക്ടറേറ്റുമൊക്കെ നിങ്ങളെ തേടിയെത്തും
അണയില്ല, അണയാന്‍ അനുവദക്കില്ലീ കനലുകളെന്ന് നാഴികകയ്ക്ക് നാല്പത് വട്ടം എസ് എഫ് ഐ ക്കാര്‍ ആകാശത്തേയ്ക്ക് മുഷ്ടിചുരുട്ടി ഇടിച്ചു കൊണ്ട് തൊണ്ടപ്പൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം വിളിക്കാറുണ്ട്. ചോരചാലുകള്‍ നീന്തിക്കടന്ന കഥകളും, വിപ്ലവ ഗാനങ്ങളും കൊണ്ട് അണികളെ പുളകിതരാക്കി പാര്‍ട്ടി അണികളാക്കി മാറ്റുമ്പോള്‍ അവര്‍ക്ക് നല്കുന്ന വാഗ്ദാനങ്ങള്‍ പാലിക്കപ്പെടേണ്ടത് പാര്‍ട്ടി നേതൃത്വത്തിന്റെ ഉത്തരവാദിത്വമാണ്. പാര്‍ട്ടി വളര്‍ത്താനായി ഓടി നടക്കുന്ന നേതാക്കള്‍ക്ക് ചില വ്യാജ സര്‍ട്ടിഫിക്കറ്റുകളും, വ്യാജ ബിരുദങ്ങളും നല്കുന്നതില്‍ എന്താണ് തെറ്റെന്ന് പി.എം.ആര്‍ഷോയെ പോലുള്ളവര്‍ ചോദിക്കുന്നതില്‍ പ്രത്യേക അതിശയമൊന്നുമില്ല. എസ് എഫ് ഐ നേതാക്കളുടെയും കുടുംബാംഗങ്ങളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ ഏറെക്കുറെ വ്യ്കതമാകും. എ.കെ.ജി സെന്ററില്‍ നിന്ന് നിയമിക്കുന്ന വൈസ് ചാന്‍സിലര്‍മാര്‍ മാറിതുടങ്ങിയതോടെയാണ് വ്യാജന്‍മാര്‍ കൂട്ടത്തോടെ പുറത്തു ചാടിതുടങ്ങിയത്.
എന്തായാലും കേരളത്തിലെ എസ് എഫ് ഐ സമ്പൂര്‍ണ്ണ വ്യാജമായി മാറിയിരിക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കും ആശ്വസിക്കാം. വിദേശ സര്‍വ്വകലാശാലകള്‍ തേടിപോയി പണവും, സമയം വെറുതെ കളയണ്ടെന്ന സന്ദേശമാണ് വ്യാജന്‍മാര്‍ നല്കുന്നത്. നാട്ടില്‍ നില്‍ക്കു ശുദ്രപതാക പിടിക്കൂ, ഡിഗ്രിയും ഡോക്ടറേറ്റുമൊക്കെ നിങ്ങളെ തേടിയെത്തും. എന്നുമാത്രമല്ല ജീവന്‍ കൊടുത്തും പാര്‍ട്ടി സംരക്ഷിക്കും. കേരളം ഒന്നായി എതിര്‍ത്താലും പാര്‍ട്ടി ഗ്രാമങ്ങളില്‍ നിങ്ങള്‍ക്ക് സംരക്ഷണമൊരുക്കും. ഇതാണ് പാര്‍ട്ടിയുടെ നിലവിലെ തലതൊട്ടപ്പനായ പിണറായി വിജയനും നല്കുന്ന ഉറപ്പ്. റായ്പൂരിലെ കലിംഗ യൂണിവേഴ്‌സിറ്റിയേയും സമര്‍ത്ഥമായി പറ്റിച്ച നിഖില്‍ തോമസിനും സംരക്ഷണം ഒരുക്കിയിരിക്കുന്നത് തലസ്ഥാന നഗരമാണോയെന്ന സംശയവും ഉയരുന്നുണ്ട്. പാര്‍ട്ടി നിര്‍ദ്ദേശത്തിന് വാലാട്ടി കാത്തു നില്ക്കുന്ന പോലീസ് പെട്ടെന്നൊരു ദിവസം നിഖിലിനെ അതിസാഹസികമായി പിടികൂടിയെന്നൊരു വെളിപ്പെടുത്തലുമായി എത്തും.
വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ കെ.വിദ്യയെ സന്ധ്യാനേരത്ത് പാര്‍ട്ടി ഗ്രാമത്തില്‍ കയറി പൊക്കിയത് പോലീസിന്റെ വീര്യമല്ല. മറിച്ച് പാര്‍ട്ടി നല്കിയ നിര്‍ദ്ദേശമാണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്കെല്ലാം അറിയാം. എല്ലാം നാടകമാകുന്നതു കൊണ്ട് ജനം ഇതിനൊക്കെ അത്രയ്ക്കുള്ള പ്രാധാന്യമേ നല്കുന്നുള്ളൂവെന്നതാണ് സത്യം.ഗസ്റ്റ് അദ്ധ്യാപികയാകാന്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ചകേസില്‍ എസ്.എഫ്.ഐ. മുന്‍നേതാവ് കെ. വിദ്യ പൊലീസ് പിടിയിലാകുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാന പ്രകാരമാണെന്ന് വ്യക്തമാണ്. 15 ദിവസമായി ഒളിവിലായിരുന്ന വിദ്യയെ ബുധനാഴ്ച രാത്രി എട്ടിന് കോഴിക്കോട് മേപ്പയ്യൂര്‍ ആവള കുട്ടോത്തുനിന്നാണ് പിടികൂടിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അറസ്റ്റ് വേണമെന്ന് നിര്‍ദ്ദേശിച്ചു. ഇത് മുഖ്യമന്ത്രി പിണറായി വിജയനും അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായത്. അതീവ രഹസ്യമായിരുന്നു ഓപ്പറേഷന്‍.വിദ്യയെ ആവള കൂട്ടോത്ത് എത്തിച്ചതോടെ പോലീസ് എത്തി കൂട്ടികൊണ്ടു പോവുകയായിരുന്നു എന്നു വേണം കരുതാന്‍.
അതിരഹസ്യമായാണ് പൊലീസ് വിദ്യയെ കണ്ടെത്തിയതും കസ്റ്റഡിയിലെടുത്തതുമെന്നാണ് പോലീസ് പറയുന്നത്. പിടികൂടി കോഴിക്കോടു ജില്ല വിട്ടശേഷം മാത്രമാണ് വിവരം പുറത്തു വന്നത്. അതുവരെ കോഴിക്കോട്ടെ ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ പോലും ഒന്നും അറിഞ്ഞില്ല. കോഴിക്കോട് മേപ്പയൂരിനു സമീപം കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍നിന്നു രാത്രി ഏഴോടെയാണ് അഗളി പൊലീസ് വിദ്യയെ പിടികൂടിയത്. പിന്നീട് രാത്രി 12.30ന് അഗളി പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി. എസ് എഫ് ഐയിലെ ഒരു സുഹൃത്താണ് സൂചനകള്‍ പൊലീസിന് നല്‍കിയത്. 15 ദിവസം മുന്‍പു കേസെടുക്കുമ്പോള്‍ കാലടിയില്‍ ഒളിവിലായിരുന്ന വിദ്യ പിന്നീടു കോഴിക്കോട്ടേക്കു മാറിയതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. 5 ദിവസമായി മേപ്പയൂര്‍, വടകര മേഖലകളില്‍ തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. സിപിഎം രാഷ്ട്രീയമായി അറസ്റ്റു ചെയ്യണമെന്ന നിലപാട് എടുത്തതോടെ വിദ്യയുടെ വിവരങ്ങള്‍ എസ് എഫ് ഐയിലെ കൂട്ടുകാരില്‍ നിന്നു തന്നെ പൊലീസിന് നല്കി നാടകത്തിന് അന്ത്യം വരുത്തി
അതേസമയം, വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി സര്‍വകലാശാലയെ കബളിപ്പിച്ചെന്ന കേസില്‍ പൊലീസ് തിരയുന്ന എസ്എഫ്‌ഐ മുന്‍ നേതാവ് നിഖില്‍ തോമസിനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്ന് സംശയിക്കുന്ന സിപിഎം പ്രാദേശിക നേതാവിനെ കസ്റ്റഡിയിലെടുത്തു. മുന്‍പ് ബാലസംഘം കായംകുളം ഏരിയ ചുമതലക്കാരനായിരുന്ന ഇയാളെ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ബിരുദ സര്‍ട്ടിഫിക്കറ്റും പൊലീസ് പരിശോധിക്കും. നിഖിലിന്റെ ഫോണ്‍ അവസാനമായി സ്വിച്ചിഡ് ഓഫായത് തിരുവനന്തപുരമാണെന്നും അതല്ല കായംകുളമാണെന്നും രണ്ടഭിപ്രായമാണ് പോലീസ് നല്കുന്നത്. എന്നാല്‍ രണ്ടി ദിവസം മുന്‍പ് അഭിഭാഷകനൊപ്പം നിഖില്‍ തോമസ് തിരുവനന്തപുരത്തെത്തി എസ് എഫ് ഐ നേതാക്കളെ കണ്ടിരുന്നു എന്നു വ്യക്തമാണ്. സംസ്ഥാനത്തെ സകല ക്രിമിനലുകളെയും ഒളിപ്പിക്കാന്‍ കഴിയുന്ന ശക്തമായ കേന്ദ്രം യൂണിവേഴ്‌സിറ്റിക്ക് സമീപം എസ് എഫ് ഐയ്ക്കുണ്ടെന്ന് വിവരം പോലീസിന് നന്നായി അറിയാവുന്നതാണ്.
നിഖിലിനെ കണ്ടെത്താന്‍ പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ളതാണ് അന്വേഷണസംഘം. നിഖിലിന്റെ സുഹൃത്തുക്കളെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. നിഖില്‍ തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് ഒളിവില്‍ പോയതെന്നാണ് പൊലീസിന്റെ സംശയം ബലപ്പെടുത്തുന്ന തെളിവുകളും പുറത്തു വന്നിട്ടുണ്ട്. നിഖിലിന്റെ കേസ് അന്വേഷിക്കാന്‍ റായ്പൂരിലെത്തിയ പോലീസാകട്ടെ വെട്ടിലുമായി. കലിംഗ യൂണിവേഴ്‌സിറ്റി രജിസ്ട്രാറും, വിസിയും സ്ഥലത്തില്ലാത്തതിനാല്‍ തെളിവ് തേടി പോയ പോലീസ് ആകെ ആശങ്കയിലുമാണ്. നിഖിലിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ വിസി പറഞ്ഞിരുന്നു.
ബിരുദം വ്യാജമാണെന്നു കേരള, കലിംഗ സര്‍വകലാശാലാ അധികൃതര്‍ സ്ഥിരീകരിച്ചതിനു പിന്നാലെ, തിങ്കളാഴ്ച വൈകിട്ട് ഏഴിനാണു നിഖിലിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയത്. നിഖിലിന് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നല്‍കിയത് ഉറ്റ സുഹൃത്തായ കായംകുളത്തെ മുന്‍ എസ്എഫ്‌ഐ നേതാവാണെന്ന സൂചനയും ലഭിച്ചു. വിദേശത്ത് അധ്യാപകനായി ജോലി ചെയ്യുന്ന ഇയാളെക്കുറിച്ചു ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും പൊലീസ് വിവരം തേടി. മറ്റു പലര്‍ക്കും ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നല്‍കിയിട്ടുണ്ടെന്നാണു വിവരം. വിവിധ സര്‍വകലാശാലകളില്‍ പ്രവേശനത്തിനു വിദ്യാര്‍ഥികളെ സഹായിക്കുന്ന ഏജന്‍സി ഇയാള്‍ മുന്‍പു നടത്തിയിരുന്നു. കെ.വിദ്യയ്ക്കും പരിചയ സര്‍ട്ടിഫിക്കറ്റ് നല്കിയത് ഇയ്യാളണോയെന്ന വിവരവും തിരക്കുന്നുണ്ട്. സ്ഥാപനം അടച്ചുപൂട്ടി വിദേശത്ത് പോയതിനാല്‍ എത്രപേര്‍ക്ക് എത്ര ബിരുദങ്ങള്‍ ഇയ്യാള്‍ നല്കിയിട്ടുണ്ടെന്ന് അന്വേഷിക്കാനും ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.
ബുധനാഴ്ച രാത്രി 12.30 ഓടെ പൊലീസ് വിദ്യയെ അഗളി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. കോട്ടത്തറ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍ അഗളി പൊലീസ് സ്റ്റേഷനില്‍ എത്തി വൈദ്യപരിശോധന നടത്തി. രാഷ്ട്രീയ വൈരാഗ്യംമൂലം തന്നെ കരുവാക്കിയതെന്നാണ് വിദ്യ പൊലീസിനോട് പറഞ്ഞു. മാധ്യമങ്ങളോടും വിദ്യ ഇതുതന്നെയാണ് ആവര്‍ത്തിക്കുന്നത്. പാലക്കാട് അട്ടപ്പാടി ഗവ. കോളേജില്‍ ഗസ്റ്റ് അദ്ധ്യാപികയാകാന്‍ എറണാകുളം മഹാരാജാസ് കോളേജിന്റെപേരില്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ചെന്നാണ് കേസ്. വിദ്യ കുറ്റക്കാരിയാണെന്നു കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രവൃത്തിപരിചയ രേഖയിലെ ഒപ്പും മുദ്രയും വ്യാജമാണെന്നു സംഘം റിപ്പോര്‍ട്ട് നല്‍കി. അട്ടപ്പാടി ഗവ. കോളേജില്‍ 16-നു പരിശോധന നടത്തിയ സംഘമാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്കു പ്രത്യേകദൂതന്‍വഴി റിപ്പോര്‍ട്ട് കൈമാറിയത്. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.
വ്യാജ രേഖയുണ്ടാക്കിയ കുറ്റത്തിന് ഐ.പി.സി. 471, 465 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് വിദ്യക്കെതിരേ കേസെടുത്തത്. വ്യാജരേഖ കേസില്‍ കാസര്‍കോട് ജില്ലയിലും വിദ്യയ്ക്കെതിരേ കേസുണ്ട്. കരിന്തളം ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് നീലേശ്വരം പൊലീസ് വിദ്യയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്. അഗളി ഗവ. കോളജില്‍ വിദ്യ ഗെസ്റ്റ് ലക്ചറര്‍ അഭിമുഖത്തിനെത്തിയപ്പോഴാണ് ഇന്റര്‍വ്യൂ പാനലില്‍ ഉണ്ടായിരുന്നവര്‍ക്കു സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയത്. 2018 ജൂണ്‍ 4 മുതല്‍ 2019 മാര്‍ച്ച് 31 വരെയും 2020 ജൂണ്‍ 10 മുതല്‍ 2021 മാര്‍ച്ച് 31 വരെയും എറണാകുളം മഹാരാജാസ് കോളജ് മലയാളം വിഭാഗത്തില്‍ പഠിപ്പിച്ചിരുന്നുവെന്ന സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയത്.ആദ്യ സര്‍ട്ടിഫിക്കറ്റിലെ കാലയളവില്‍ വിദ്യ മഹാരാജാസിലെ പിജി വിദ്യാര്‍ത്ഥിയായിരുന്നു. ഇതേ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദ്യ കാസര്‍കോട് കരിന്തളം ഗവ. കോളജിലും ജോലി ചെയ്ത വിവരവും പിന്നീടു പുറത്തുവന്നു.
കെ.വിദ്യയുടെയും, നിഖില്‍ തോമസിന്റെയും വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ വിവരം പുറത്തു വന്നതോടെ ദേശാബിമാനി കെഎസ് യു സംസ്ഥാന കണ്‍വീനര്‍ അന്‍സല്‍ മുഹമ്മദിന്റെ പേരിലുള്ള ബികോം സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന വാര്‍ത്തയുമായി രംഗത്തെത്തിയിരുന്നു. വാര്‍ത്ത തന്നെ വ്യാജമാണെന്ന കാട്ടി അന്‍സല്‍ മുഹമ്മദ് കേസ് നല്കിയതോടെ അത് ഏശാതെ നില്ക്കുകയാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്കെതിരെ കടുത്ത ഭാഷയില്‍ സംസാരിച്ച കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.മോഹന്‍ കുന്നുമ്മലിനെതിരെയാണ് ഇന്നലെ മുതല്‍ ദേശാഭിമാനിയുടെയും, കൈരളിയുടെ ആക്രമണം രൂക്ഷമായിരിക്കുന്നത്. അദ്ദേഹം ഒരേ കാലയളവില്‍ രണ്ട് യൂണിവേഴ്‌സിറ്റികളില്‍ പഠിച്ചിരുന്നു എന്നാണ് കൈരളി കണ്ടെത്തിയിരിക്കുന്നത്. എസ് എഫ് ഐ യ്ക്ക് നേരെയുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ നേര്‍ക്കുള്ള ആക്രമണങ്ങള്‍ വഴിതിരിച്ചു വിടാനായി ഇടതു മാധ്യമങ്ങള്‍ നടത്തുന്ന പ്രചരണങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളൊന്നും ഏറ്റുപിടിച്ചിട്ടുമില്ല. ആരോപണ വിധേയരൊന്നും ഒളിവില്‍ പോകാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന് സംസാരിക്കുകയും വ്യാജ വാര്‍ത്തകളെന്നാരോപിച്ച് പരാതികള്‍ നല്കുകയും ചെയ്തതോടെ ഇടത് മാധ്യമങ്ങളും വെട്ടിലായിരിക്കുകയാണ്.
സിപിഎം എന്ന പാര്‍ട്ടിയുടെ തണലില്‍ എന്തും നടക്കുമെന്ന ആത്മവിശ്വാസം അണികള്‍ക്ക് നല്കി കൊണ്ടിരുന്ന പാര്‍ട്ടിയ്ക്കിപ്പോള്‍ ചുവടുകള്‍ പിഴച്ചിരിക്കുകയാണ്. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള തട്ടിപ്പുകളാണ ്പുറത്തു വന്നു കെണ്ടിരിക്കുന്നത്. ഇതൊന്നും ആരും കണ്ടെത്തിയതല്ല. സിപിഎമ്മിലെ ഗ്രൂപ്പു പോരുകളാണ് പി.എം.ആര്‍ഷോ മുതല്‍ നിഖില്‍ തോമസ് വരെയുള്ളവരെ കുഴപ്പത്തിലാക്കിയതെന്ന വസ്തുതയാണ് സെക്രട്ടറി എം.വി.ഗോവിന്ദനെയും മുഖ്യമന്ത്രി പിണറായി വിജയനേയും അലട്ടുന്നത്. വ്യാജവിലാസങ്ങളും സ്ഥാനമാനങ്ങളും നേടിയവര്‍ ആയിരങ്ങളുടെ അവസരങ്ങളാണ് പാഴാക്കിയതെന്ന ശാപത്തില്‍ നിന്ന് മോചനം നേടാന്‍ സിപിഎമ്മിനോ ്അതിന്റെ നേതാക്കള്‍ക്കോ കരകയറാനാകില്ല. വ്യാജന്‍മാരെ സൃഷ്ടിക്കാന്‍ പാര്‍ട്ടി നേതൃത്വവും, മെഷിണറിയും ഉപയോഗിച്ചപ്പോള്‍ മുറിവേറ്റവര്‍ വിദ്യയുടെ അറസ്റ്റില്‍ സന്തോഷിക്കുന്നുണ്ടാവും.
https://www.facebook.com/Malayalivartha