ബിജെപി ദേശീയ അദ്ധ്യക്ഷൻ പങ്കെടുത്ത ചടങ്ങിൽ താരപ്രചാരകനായ നടൻ കൃഷ്‌ണകുമാറിന് ഇടം നൽകിയില്ലെന്ന് പരാതി; പരിപാടിക്കെത്തി സദസിലിരുന്ന കൃഷ്ണകുമാർ പരിപാടി തീരും മുന്നെ മടങ്ങിപ്പോയി
ഇന്നലെ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ കേരളത്തിൽ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ഈ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു പരാതി ഉയർന്നിരിക്കുകയാണ് . ബിജെപി ദേശീയ അദ്ധ്യക്ഷൻ പങ്കെടുത്ത ചടങ്ങിൽ താരപ്രചാരകനായ നടൻ കൃഷ്‌ണകുമാറിന് ഇടം നൽകിയില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. പരിപാടിക്കെത്തി സദസിലിരുന്ന കൃഷ്ണകുമാർ, പരിപാടി തീരും മുന്നെ മടങ്ങിപ്പോകുകയും ചെയ്തു . കവടിയാർ ഉദയ് പാലസിൽ നടന്ന തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം വിശാല ജനസഭയിലാണ് ഇത്തരത്തിലൊരു പരാതി ഉയർന്നിരിക്കുന്നത്.
ഈയൊരു വിഷയത്തിൽ കൃഷ്ണകുമാർ പ്രതികരിച്ചിരിക്കുന്നത് ഇങ്ങനെയാണ്; ''നമ്മുടെ സമയം നമ്മെ അർഹതപ്പെട്ട സ്ഥലത്ത് എത്തിച്ചിരിക്കും. ഇന്ന് ഇവിടെ ഇരിക്കാനാണ് യോഗം. ഞാൻ വളരെ സന്തോഷത്തോടെ ഇവിടെ ഇരിക്കുന്നു. വേദിയിൽ ഇടം കിട്ടാത്ത കാര്യം പലരും പറഞ്ഞപ്പോഴാണ് ഞാൻ തന്നെ ഓർക്കുന്നത്. ഇടയ്ക്കു രണ്ടു പേർ വേദിയിൽനിന്ന് ഇറങ്ങിവന്ന് എന്നോടു വേദിയിൽ വന്ന് ഇരിക്കാൻ ആവശ്യപ്പെട്ടു.
ഞാൻ ഈ ഇരിപ്പിടത്തിൽ തൃപ്തനാണെന്നും അടുത്തിരിക്കുന്നവരുമായി കൂട്ടായെന്നും പറഞ്ഞ് ക്ഷണം നിരസിക്കുകയായിരുന്നുവന്നും നടൻ വ്യക്തമാക്കി. തർക്കങ്ങളുണ്ടെങ്കിലും ബിജെപി വിടുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ലെജിസ്‌ലേറ്റിവ് അസംബ്ലി തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്നു കൃഷ്ണകുമാർ. ബിജെപി ദേശീയ കൗൺസിൽ അംഗം കൂടിയാണ് അദ്ദേഹം.
കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായ മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് കൃഷ്ണകുമാറിനോട് പരിപാടിയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടത് എന്നാണ് കിട്ടുന്ന വിവരം. ഇതോടെയാണ് അദ്ദേഹം ചടങ്ങിലേക്ക് പങ്കെടുക്കാൻ എത്തിയത്. ബിജെപിയിൽ കലാകാരൻമാർക്ക് അംഗീകാരം കിട്ടുന്നില്ല എന്ന പരാതി വളരെ ശക്തമാണ്. ഈ ഇടയ്ക്കാണ് സംവിധായകരായ രാജസേനൻ, രാമസിംഹൻ (അലി അക്ബർ), നടൻ ഭീമൻ രഘു എന്നിവർ പാർട്ടിയിൽ നിന്നും രാജി വച്ചത്
https://www.facebook.com/Malayalivartha