ആറ്റിങ്ങൽ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍..? നഷ്ടപ്പെട്ട കോട്ട തിരിച്ചുപിടിക്കാന്‍ എംഎല്‍എമാരെ ഇറക്കിയുള്ള പരീക്ഷണം അടക്കം സിപിഎമ്മിന്‍റെ പരിഗണനയിൽ....
തിരുവനന്തപുരത്തിനും തൃശ്ശൂരിനുമൊപ്പം എ ക്ലാസ് പരിവേഷമുള്ള ബിജെപി മണ്ഡലമാണ് ആറ്റിങ്ങല്‍. ഇപ്പോഴിതാ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ശോഭ സുരേന്ദ്രനെ വെട്ടി സ്ഥാനാര്‍ത്ഥിയാകാന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ എത്തുമെന്നാണ് റിപ്പോർട്ടുകൾ. വീണ്ടും ഇറങ്ങുന്ന കാര്യം സിറ്റിംഗ് എം പി അടൂര്‍ പ്രകാശ് ഇപ്പോഴും ഉറപ്പിച്ചുപറയുന്നില്ല. നഷ്ടപ്പെട്ട കോട്ട തിരിച്ചുപിടിക്കാന്‍ എംഎല്‍എമാരെ ഇറക്കിയുള്ള പരീക്ഷണം അടക്കം സിപിഎമ്മിന്‍റെ പരിഗണനയിലുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടരലക്ഷത്തോളം വോട്ട് നേടി ബിജെപി മികച്ച പ്രകടനം കാഴ്ചവച്ച മണ്ഡലത്തില്‍ അന്ന് സ്ഥാനാര്‍ത്ഥിയായത് ശോഭ സുരേന്ദ്രന്‍ ആയിരുന്നു.
ഈഴവ വോട്ടുകള്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ശോഭയെ മാറ്റി വി മുരളീധരന്‍ മത്സരിക്കാനുള്ള കളം ഒരുങ്ങിക്കഴിഞ്ഞു. മോദി സര്‍ക്കാരിന്‍റെ ഒമ്പതാം വാര്‍ഷികത്തിന്‍റെ ഭാഗമായുള്ള ഗൃഹസമ്പര്‍ക്ക പരിപാടികളോടെ മണ്ഡലത്തില്‍ ഓടിനടക്കുകയാണ് വി മുരളീധരന്‍. അതേ സമയം, മണ്ഡലത്തില്‍ അട്ടിമറി വിജയം നേടിയ അടൂര്‍ പ്രകാശ് രണ്ടാമൂഴം ആദ്യം ആഗ്രഹിച്ചിരുന്നില്ല. കോന്നിവഴി നിയമസഭയായിരുന്നു ഇഷ്ടം. പക്ഷേ സിറ്റിംഗ് എംപിമാർ വീണ്ടുമിറങ്ങണമെന്ന ലീഡേഴ്സ് മീറ്റ് തീരുമാനം വന്നതോടെ പ്രകാശ് വീണ്ടും ആറ്റിങ്ങലിലിറങ്ങാനാണ് സാധ്യത.
പ്രകാശിനെക്കാൾ മറ്റൊരു മികച്ച സ്ഥാനാർത്ഥി കോൺഗ്രസ് ലിസ്റ്റിലില്ല. കൈവിട്ട കുത്തക മണ്ഡലം തിരിച്ചുപിടിക്കൽ സിപിഎമ്മിന് അത്യാവശ്യം. പക്ഷേ ആരെയിറക്കുമെന്നതാണ് പ്രശ്നം. മുമ്പ് പരിഗണനയിലുണ്ടായിരുന്ന എ എ റഹീം രാജ്യസഭാ അംഗമായി. പിന്നെ തുറുപ്പുചീട്ട് വി ജോയി ആണ്. വർക്കല എംഎൽഎക്ക് പുറമെ ഇപ്പോൾ പാർട്ടി ജില്ലാ സെക്രട്ടറി കൂടിയായി. ഇനി ലോക്സഭാ സീറ്റ് കൂടി ജോയിക്ക് നൽകുമോ എന്നതാണ് അറിയേണ്ടത്. അറ്റകൈക്ക് വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്തിനെയും പരിഗണിക്കും.
അതിനിടെ ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം ശക്തമായ ആസൂത്രണത്തിലാണ്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പോടെ ദക്ഷിണേന്ത്യയിലെ പിടിവിട്ട ബിജെപി കൂടുതൽ ജാഗ്രതയോടെയാണ് കരുക്കൾ നീക്കുന്നത്. കേരളത്തിൽ നേട്ടമുണ്ടാക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി മെനയുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലം പിടിക്കാനാണ് ബിജെപിയുടെ നീക്കങ്ങൾ.
കേരളത്തിൽ എൻഡിഎ യ്ക്ക് ഏരെ പ്രതീക്ഷയുള്ള മണ്ഡലമാണ് തിരുവനന്തപുരം. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനെ കളത്തിലിറക്കി സീറ്റ് പിടിക്കുവാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഇതിനായി ദേശീയ അധ്യക്ഷനെ നേരിട്ടെത്തിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയാണ്.
വന്ദേഭാരതിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട രാഷ്ട്രീയനീക്കങ്ങളോടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ, രണ്ടാം മണ്ഡലമായി തിരുവനന്തപുരം തിരഞ്ഞെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അതിനുള്ള സാധ്യതകൾ പിന്നീട് തെളിഞ്ഞില്ല. മോദിയില്ലെങ്കിലും പ്രമുഖനായ മറ്റൊരു കേന്ദ്ര നേതാവ് തലസ്ഥാനത്ത് നിൽക്കണമെന്ന് വേണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ആ ചർച്ചകൾ ഒടുവിൽ എത്തി നിൽക്കുന്നത് നിർമ്മല സീതാരാമനിലാണ്. മധുരൈ സ്വദേശിയായ മന്ത്രി തിരുവനന്തപുരത്തിന് അന്യയായി തോന്നില്ലെന്ന പ്രതീക്ഷയിലാണ് ബിജെപി. ഓഖി കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ പ്രതിഷേധം നേരിടേണ്ടിവന്ന വിഴിഞ്ഞത്ത്, തീരജനതയെ സമാശ്വസിപ്പിച്ച നിര്‍മലാ സീതാരാമനിൽ ബിജെപി സംസ്ഥാന നേതൃത്വം വിശ്വാസം അർപ്പിക്കുകയാണ്. കേരളത്തില്‍ ഏഴ് മണ്ഡലങ്ങളിലാണ് ബിജെപിക്ക് പ്രതീക്ഷയുള്ളത്.
അതില്‍ ഏറ്റവും മുന്നിൽ തിരുവനന്തപുരം മണ്ഡലമാണ്. തിരുവനന്തപുരത്ത് ദേശീയ നേതാവ് ഇറങ്ങിയാൽ തലസ്ഥാനത്തിന് പുറത്തടക്കം നേട്ടമാകുമെന്നാണ് പാർട്ടി കണക്ക് കൂട്ടൽ.എന്നാൽ കോൺഗ്രസിന് എല്ലാ ആത്മവിശ്വാസവും പകർന്ന് ശശി തരൂർ എന്ന വൻമരം തിരുവനന്തപുരത്ത് ഉണ്ടെന്നത് തലസ്ഥാനം പിടിക്കുവാനുള്ള ബിജെപിയുടെ സ്വപ്നങ്ങൾക്ക് വൻ തടസ്സമാകും.
https://www.facebook.com/Malayalivartha