പിണറായിയെ നന്നാക്കിയിട്ട് അണികളുടെ മണ്ടയ്ക്ക്..വാ.. സിപിഎം പ്രവര്‍ത്തകര്‍ മാസ്സാണ്. ഗോവിന്ദനെ പഞ്ഞിക്കിടുന്നു.
പാര്‍ട്ടി പ്രവര്‍ത്തകരിലും നേതാക്കളിലും കടന്നു കൂടിയിരിക്കുന്ന വിഭാഗീയതയും അഴിമതിയും കണ്ടെത്തി ഇല്ലാതാക്കുന്നതിനായി ജില്ലകള്‍ തോറും കയറിയിറങ്ങുകയാണ് എം.വി.ഗോവിന്ദനെന്ന സംസ്ഥാന സെക്രട്ടറി. മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള പ്രതിസന്ധിയിലേയ്ക്കാണ് പാര്‍ട്ടി സഞ്ചരിക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. സിപിഎമ്മിനുള്ളില്‍ നിന്നു തന്നെ അഴിമതിക്കഥകള്‍ പരസ്യമായി പുറത്തു വരുന്നത് പാര്‍ട്ടിയ്ക്ക് സഹിക്കാവുന്നതിലുമപ്പുറമാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ലൈവായി നില്ക്കുമ്പോഴാണ് കൈതോല പായയില്‍ രണ്ട ്‌കോടി മുപ്പത്തഞ്ച് ലക്ഷം രൂപ പൊതിഞ്ഞു കൊണ്ടു പോയ സംഭവം സിപിഎം സന്തതസഹചാരിയില്‍ നിന്നും പുറത്തു വന്നത് . താഴെത്തട്ടില്‍ നിന്ന് പാര്‍ട്ടിയെ നന്നാക്കുന്ന കാര്യമാണ് എം.വി.ഗോവിന്ദന്‍ ഇപ്പോഴും ആലോചിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ താഴെത്തട്ടിലല്ല ഉന്നത നേതൃനിരയിലാണ് ജീര്‍ണ്ണിച്ച് നാറുന്നതെന്ന കാര്യം ഗോവിന്ദന്‍ അറിഞ്ഞു കൊണ്ട് മറച്ചു വെയ്ക്കുകയാണ്. മുഖ്യമന്ത്രിക്കു മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കിടിയിലേയ്ക്കും മന്ത്രിമാരിലേയ്ക്കും പടര്‍ന്നിരിക്കുന്ന ജീര്‍ണ്ണത തുടച്ചു നീക്കാനാണ് ആദ്യം ശ്രമിക്കേണ്ടതെന്ന വാദമാണുയരുന്നത്.
അതുകൊണ്ട് പാര്‍ട്ടി പ്രവര്‍ത്തകരെ ചട്ടം പഠിപ്പിക്കാനായി ചെറിയ ചില പ്രവര്‍ത്തനങ്ങളും അച്ചടക്ക നടപടികളുമെടുത്ത് കാലംകഴിക്കാനാണ് എം.വി.ഗോവിന്ദന്റെ തീരുമാനം എന്നറിയുന്നു.വിവിധ ജില്ലകളില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തുടര്‍ച്ചയായ നടപടികളുമായി സിപിഎം നേതൃത്വം മുന്നോട്ടു പോവുകയാണ്. പിണറായി വിജയനെതിരെയുളള എതിര്‍ ശബ്ദങ്ങളെ പൂര്‍ണ്ണമായി ഇല്ലാതാക്കുകയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. അതിന് മാധ്യമങ്ങളെ ചീത് പറയാനായി ഒരു വിലയ സൈബര്‍ വിഭാഗത്തെ തന്നെ സൃഷ്ടിച്ചിട്ടുണ്ട്. പെന്‍ഷനും , കിറ്റും നല്കി വനിതകളേയും പാവപ്പെട്ടവരേയും ഒതുക്കി നിര്‍ത്തുകയാണ്. കേരളം മികച്ച സംസ്ഥാനമാണെന്ന വ്യാജ പ്രചരണത്തിലൂടെ എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാമെന്ന നിഗമനത്തിലുമാണ് പാര്‍ട്ടി എത്തിയിരിക്കുന്നത്.
വിഭാഗീയ പ്രവര്‍ത്തനത്തില്‍ സിപിഎമ്മിന് എല്ലാക്കാലത്തും തലവേദനയായ ആലപ്പുഴയ്ക്കു പുറമേ പാലക്കാട്ടും കഴിഞ്ഞദിവസം പ്രവര്‍ത്തകര്‍ക്കെതിരെ നടപടികളെടുത്തു.എറണാകുളത്തു നടപടിയുണ്ടായില്ലെങ്കിലും വിഭാഗീയ നീക്കങ്ങള്‍ക്കെതിരെ താക്കീതോളം പോന്ന മുന്നറിയിപ്പു നല്‍കേണ്ടിവന്നു. തിരുവനന്തപുരം ജില്ലയിലും അടുത്ത കാലത്തു വിഭാഗീയത തലപൊക്കുകയും പാര്‍ട്ടി അച്ചടക്കവാള്‍ വീശുകയും ചെയ്തിരുന്നു.സംസ്ഥാന സെക്രട്ടറിയായി എം.വി.ഗോവിന്ദന്‍ വന്നശേഷമുള്ള ശൈലീമാറ്റമെന്നു വിഭാഗീയതയ്‌ക്കെതിരായ കര്‍ശന നടപടികളെ വ്യാഖ്യാനിക്കുന്നവരുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയായിരിക്കെ വിഭാഗീയത ഏതാണ്ട് അവസാനിച്ചെന്ന പ്രതീതിയാണു പാര്‍ട്ടി പുറമേക്കു നല്‍കിയിരുന്നത്. അക്കാലത്തും വിഭാഗീയ പ്രവര്‍ത്തനങ്ങളുണ്ടായിരുന്നെങ്കിലും സമവായത്തിലൂടെ പരിഹരിക്കാന്‍ ശ്രമം നടന്നിരുന്നു. ഗോവിന്ദന്‍ ശ്രദ്ധ ചെലുത്തുന്നത് 'ശുദ്ധീകരണ'ത്തിലാണ്. ആ ശുദ്ധീകരണം താഴെത്തട്ടിലല്ല മുകള്‍ തട്ടിലാണ് വേണ്ടതെന്ന അഭിപ്രായമാണ് ബ്രാഞ്ച് തലം മുതല്‍ ഉയരുന്നത്.
എം.വി.ഗോവിന്ദന്റെ കണിശത പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെട്ട മറ്റു വിവാദങ്ങളില്‍ കാണിക്കുന്നില്ലെന്ന് ആക്ഷേപം നിരന്തരം കമ്മിറ്റികളില്‍ ഉയര്‍ന്നു വരുന്നുണ്ട്. അത് വലിയ തലവേദനയായി മാറിയിരിക്കുന്നു. പാര്‍ട്ടിക്കു പുറത്തെ പല വിഷയങ്ങളിലും നേതാക്കള്‍ പ്രതിസ്ഥാനത്തെത്തുമ്പോള്‍ സംരക്ഷിക്കുന്ന നിലപാടാണു നേതൃത്വം സ്വീകരിച്ചുപോരുന്നത്. ലഹരിക്കടത്ത് ആരോപണം നേരിട്ട ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മിറ്റിയംഗം എ.ഷാനവാസിനെ പോലും ന്യായീകരിച്ചു വഷളായശേഷമാണു നടപടിക്കു തയാറായത്.ആ വിഷയം പാര്‍ട്ടി ഏറ്റെടുത്ത് കൈകാര്യം ചെയ്ത ശൈലിയില്‍ നേതാക്കള്‍ക്കിടയിലും കടുത്ത അതൃപ്തിയുണ്ട്. ജില്ലാതലത്തില്‍ നേതാക്കളെ കേന്ദ്രീകരിച്ചു പക്ഷങ്ങളുണ്ടാകുന്നുവെന്ന പ്രതിസന്ധിയാണു പല ജില്ലകളിലും ഇപ്പോള്‍ പാര്‍ട്ടി നേരിടുന്നത്. സമ്മേളന സമയത്ത് ഈ പക്ഷം പിടിക്കല്‍ പ്രകടമായിരുന്നു.ആലപ്പുഴയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ, എം.സത്യപാലന്‍ എന്നിവരെ ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തുകയും ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി.കെ.ദേവകുമാര്‍, സി.കെ.സദാശിവന്‍, വി.വി.അശോകന്‍, സി.എസ്.ഉണ്ണിത്താന്‍ എന്നിവര്‍ക്കു താക്കീത് നല്‍കുകയുമാണ് ആലപ്പുഴയിലുണ്ടായ നടപടി. മൂന്ന് ഏരിയാ കമ്മിറ്റികള്‍ പിരിച്ചുവിടുകയും ചെയ്തു.
ഇവരെ തരംതാഴ്ത്തി. എറണാകുളത്ത് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ വിഭാഗീയത വലിയ പങ്കുവഹിച്ചെന്ന വിലയിരുത്തലിലാണു നേതൃത്വം. ആര്‍ക്കെതിരെയും നടപടിയുണ്ടായില്ലെങ്കിലും സംഘടനാതലത്തിലെ വീഴ്ച അന്വേഷണ കമ്മിഷന്‍ അക്കമിട്ടു നിരത്തിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പ്രഖ്യാപന രീതികളും കാരണം തുടക്കം മുതലേ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം പാളിയെന്ന് കണ്ടെത്തിയിട്ടും ആര്‍ക്കുമെതിരെ നടപടിയുണ്ടായില്ല. തൃക്കാക്കരയില്‍ സ്‌പോണ്‍സേര്‍ഡ് സ്ഥാനാര്‍ത്ഥിയെന്ന പ്രഖ്യാപനം കമ്മിഷന് മുന്നില്‍ പ്രവര്‍ത്തകര്‍ നിരത്തിയെങ്കിലും ആരുടെ സ്ഥാനാര്‍ത്ഥിയാണെന്ന വിവരം മറച്ചു വെയ്ക്കുകയാണുണ്ടായത്.
തിരുവന്തപുരത്ത് ജില്ല സെക്രട്ടറിയെ തിരഞ്ഞെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പലതവണ പരാജയപ്പെട്ടത് നേതാക്കളുടെ പേരിലുള്ള ഗ്രൂപ്പുകളുടെ തീരുമാനം അംഗീകരിക്കാത്തതിനാലാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എനിക്ക് ശേഷം പ്രളയം എന്നുദ്ദേശിക്കുന്ന നേതാക്കളുടെ എണ്ണം പാര്‍ട്ടിയില്‍ കൂടി വരുന്നതായും കണ്ടെത്തിയിരുന്നു. ശുദ്ധികലശത്തിനെത്തുന്നിടത്ത് എം.വി.ഗോവിന്ദന്‍ തന്റെ കണിശത പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പാര്‍ട്ടി അണികള്‍ അംഗീകരിക്കുന്നില്ലെന്നതാണ് പുറത്തു വരുന്ന വിവരം.
https://www.facebook.com/Malayalivartha