ജി ശക്തിധരന്റെ സുപ്രധാനമായ രണ്ട് വെളിപ്പെടുത്തലുകളിലും അടിയന്തിരമായി കേസെടുക്കണം; വെളിപ്പെടുത്തലുകളില്‍ കേസെടുക്കാന്‍ തയാറല്ലെങ്കില്‍ കോണ്‍ഗ്രസും യു.ഡി.എഫും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
ദേശാഭിമാനി അസോസിയേറ്റ് എഡിറ്ററും പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള സി.പി.എം നേതാക്കളുടെ സന്തതസഹചാരിയുമായിരുന്ന ജി ശക്തിധരന്റെ സുപ്രധാനമായ രണ്ട് വെളിപ്പെടുത്തലുകളിലും അടിയന്തിരമായി കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . കള്ളപ്പണം കടത്തും കെ.പി.സി.സി അധ്യക്ഷനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നുമുള്ള വെളിപ്പെടുത്തലുകളില്‍ കേസെടുക്കാന്‍ തയാറല്ലെങ്കില്‍ കോണ്‍ഗ്രസും യു.ഡി.എഫും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു .
ഹീനമായ ആക്രമണമാണ് സി.പി.എം ശക്തിധരനെതിരെ നടത്തുന്നത്. സി.പി.എം ഇതിനൊക്കെ മറുപടി പറയേണ്ടി വരും. എ.കെ.ജി സെന്ററില്‍ ഇരുന്നു കൊണ്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അവര്‍ക്കെതിരെ പറയുന്ന എല്ലാവരെയും വേട്ടയാടുന്നത്. എന്തെല്ലാം വൃത്തികേടുകളാണ് എഴുതി വിടുന്നത്? രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ എന്തും ചെയ്യാന്‍ മടിക്കാത്ത വൃത്തികെട്ട പാര്‍ട്ടിയാണ് സി.പി.എം. സുധാകരനെ കൊല്ലാന്‍ പറ്റാത്തത് കൊണ്ടാണ് ഇപ്പോള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. രണ്ട് വെളിപ്പെടുത്തലുകളിലും പ്രതിയാകുമെന്ന് അറിഞ്ഞുകൊണ്ടാണ് ശക്തിധരന്‍ സത്യം പറഞ്ഞിരിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു.
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ വഴി ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ചുമതല ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകണം. വ്യക്തിപരമായ വിവരങ്ങള്‍ ഡാറ്റാ സെക്യൂരിറ്റി ഇല്ലാതെ ഊരാളുങ്കലിനെ ഏല്‍പ്പിച്ചത് എന്തിനെന്ന് അതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ വിശദമാക്കണം. എല്ലാം ഊരാളുങ്കലിന് കൊടുക്കുകയെന്നത് ഇപ്പോള്‍ സ്ഥിരം പരിപാടിയാണ് എന്നും പ്രതിപക്ഷ നേതാവ് തുറന്നടിച്ചു .
https://www.facebook.com/Malayalivartha