ഏകസിവിൽ കോഡിനെതിരെ പാർട്ടി സമ്മേളനം പോലെ സി.പി.എം കോഴിക്കോട്ട് നടത്തിയ ഏകപക്ഷീയമായ സെമിനാർ ചീറ്റിപ്പോയി; സംവാദം നടത്തുമെന്ന പറഞ്ഞ സി.പി.എം മുസ്ലിം വനിതകൾക്ക് സംസാരിക്കാൻ അവസരം കൊടുത്തില്ല; തുറന്നടിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ
ഏകസിവിൽ കോഡിനെതിരെ സി.പി.എം നടത്തിയ ഏകപക്ഷീയമായ സെമിനാറിനെ വിമർശിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഏകസിവിൽ കോഡിനെതിരെ പാർട്ടി സമ്മേളനം പോലെ സി.പി.എം കോഴിക്കോട്ട് നടത്തിയ ഏകപക്ഷീയമായ സെമിനാർ ചീറ്റിപ്പോയെന്ന് അദ്ദേഹം ആരോപിച്ചു. സംവാദം നടത്തുമെന്ന പറഞ്ഞ സി.പി.എം മുസ്ലിം വനിതകൾക്ക് സംസാരിക്കാൻ അവസരം കൊടുത്തില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
ഏകസിവിൽ കോഡിനെ അനുകൂലിക്കുന്നവരെ വിളിക്കാതെ വോട്ട്ബാങ്കിന് വേണ്ടിയുള്ള വൃഥാശ്രമമാണ് സി.പി.എം നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു . സ്ത്രീ സമത്വവും തുല്യതയും പറഞ്ഞിരുന്നവർ അത് ഉപേക്ഷിക്കുന്ന സ്ഥിതി ഉണ്ടായിരിക്കുകയാണ്.
സി.പി.എമ്മിന് മുസ്ലിം വോട്ടും കിട്ടില്ല, കൈയിലുള്ള ഹിന്ദു വോട്ടും കിട്ടില്ല. കാപട്യത്തിന്റെ അപ്പോസ്തലനായി യെച്ചൂരി മാറിയെന്നും അദ്ദേഹം ആരോപിച്ചു .മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കണമെന്നാണ് ബി.ജെ.പി നിലപാട്. കേന്ദ്രമന്ത്രി വി.മുരളീധരന്റെ ശക്തമായ ഇടപെടൽ കാരണമാണ് കേന്ദ്ര പ്രതിനിധി സംഘം മുതലപ്പൊഴിയിലെത്തുന്നത്.
സിൽവർ ലൈനിന്റെ കാര്യത്തിൽ മലക്കം മറിഞ്ഞത് സംസ്ഥാന സർക്കാരാണ്. 50 കോടി ചെലവഴിച്ച് ഡി.പി.ആർ ഉണ്ടാക്കിയതിന് സി.പി.എമ്മും സർക്കാരും ജനങ്ങളോട് മാപ്പ് പറയണം. കേരളത്തിൽ വേഗമേറിയ ട്രെയിൻ വേണമെന്നതാണ് ബി.ജെ.പി നിലപാട്. ഇ.ശ്രീധരന്റെ ബദൽ നിർദ്ദേശം പാർട്ടി വിശദമായി ചർച്ച ചെയ്യുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha