രാജസ്ഥാൻ ഉപതെരഞ്ഞെടുപ്പിൽ ബിജെപി തോൽക്കാൻ കാരണം പത്മാവത്; സിനിമ നിരോധിക്കണമെന്ന ആവശ്യം പരിഗണിക്കാത്തതാണ് ഭരണത്തിലിരിക്കുന്ന പാർട്ടിയുടെ തോൽവിക്ക് കാരണമായതെന്നും കർണിസേന

രാജസ്ഥാൻ ഉപതെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടതിന് കാരണം പത്മാവത് സിനിമയെന്ന് കർണിസേന. പത്മാവത് സിനിമയുടെ പ്രദർശനം തടയാത്തതാണ് ഉപതെരഞ്ഞെടുപ്പിലെ തോൽവിയിലേക്ക് നയിച്ചതെന്നും രജപുത് കര്‍ണിസേന നേതാവ് ലോകേന്ദ്ര സിംഗ് കല്‍വി ആരോപിച്ചു.
ആദ്യമായിട്ടാണ് ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി രാജസ്ഥാനില്‍ പരാജയപ്പെടുന്നത്. കാരണം പത്മാവത് നിരോധിക്കണമെന്ന ആവശ്യം പരിഗണിക്കാത്തതാണ്. ചിത്രം നിരോധിക്കുന്നത് മാത്രമാണ് ഏക പോംവഴിയെന്ന് താന്‍ പ്രധാനമന്ത്രിയോട് നേരത്തെ വ്യക്തമാക്കിയതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്മാവത് വിഷയത്തില്‍ സര്‍ക്കാരിനോടുള്ള പ്രതിഷേധമാണ് വോട്ടായ് മാറിയതെന്നുമായിരുന്നു കര്‍ണിസേനയുടെ വാദം. ഇതേ നിലപാടാണ് ബിജെപി തുടര്‍ന്നും സ്വീകരിക്കുന്നതെങ്കില്‍ ഫലവും ഇത്തരത്തില്‍ തന്നെയായിരിക്കുമെന്നും കര്‍ണിസേന മുന്നറിയിപ്പ് നല്‍കി.
രാജസ്ഥാനിൽ രണ്ട് ലോക്സഭ മണ്ഡലങ്ങളിലേക്കും ഒരു നിയമസഭ മണ്ഡലത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് മണ്ഡലത്തിലും കോൺഗ്രസ്സ് മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചത് ബിജെപി ദേശീയ നേതൃത്വത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത് റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കര്‍ണിസേനയുടെ നേതൃത്വത്തിൽ രാജ്യത്തുടനീളം വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. ചിത്രം നിരോധിക്കണം എന്ന ആവശ്യം സുപ്രീം കോടതി തള്ളുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















