പ്രവാസികൾക്ക് ആശ്വാസമായി യു.എ.ഇ ഭരണകൂടം; പൊതുമാപ്പ് കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി ; കാലാവധി കഴിഞ്ഞാല്‍ പരിശോധനകള്‍ ശക്തമാക്കാൻ ഭരണകൂടത്തിന്റെ തീരുമാനം
മതിയായ താമസ രേഖകളില്ലാതെ യു.എ.ഇയില്‍ തങ്ങുന്നവര്‍ക്ക് രാജ്യം വിടാനുള്ള പൊതുമാപ്പ് കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി. ഒക്ടോബര്‍ 31ന് അവസാനിക്കേണ്ടതായിരുന്നു. ഡിസംബര്‍ ഒന്നുവരെയാണ് ഇപ്പോള്‍ നീട്ടിയിരിക്കുന്നത്. മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി ഓഗസ്റ്റ് ഒന്നിനാണ് പ്രഖ്യാപിച്ചിരുന്നത്. ഒക്ടോബര്‍ 31ന് കാലാവധി അവസാനിക്കാനിരിക്കെയാണ് ഒരുമാസം കൂടി നീട്ടിയുള്ള പ്രഖ്യാപനം.
ഇക്കാലയളവിനുള്ളില്‍ വിദേശീയര്‍ക്ക് വിസ ശരിയാക്കി താമസം തുടരുന്നതിനോ പിഴ കൂടാതെ നാട്ടിലേക്ക് മടങ്ങുവാനോയുള്ള സൗകര്യം ലഭിക്കും. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇ മന്ത്രിസഭ പൊതുമാപ്പ് ഏര്‍പ്പെടുത്തിയിരുന്നത്. ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി ഇതിനകം തന്നെ ആയിരക്കണക്കിന് ആളുകള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുകയും വിസ ശരിയാക്കി യു.എ.ഇയില്‍ തുടരുകയും ചെയ്യുന്നുണ്ട്. പൊതുമാപ്പ് കാലാവധി നീട്ടിയതിനാല്‍ തന്നെ ആറ് മാസത്തേക്ക് സ്വയം സ്‌പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കാനും കഴിയും. ഇതിലൂടെ മറ്റ് ജീവനക്കാരിലൂടെ സ്‌പോണ്‍സിര്‍ഷിപ്പിനോ മറ്റ് ജോലി അന്വേഷിക്കുവാനുമൊക്കെ കഴിയും. നിലവില്‍ ഒന്പത് പൊതുമാപ്പ് കേന്ദ്രങ്ങളാണ് യു.എ.ഇയിലുള്ളത്.
ഒട്ടേറെ പേര്‍ പൊതുമാപ്പ് അവസരം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇനിയും ആളുകള്‍ മടിച്ചുനില്‍ക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കാലാവധി നീട്ടിയത്. പൊതുമാപ്പ് കാലാവധി പരമാവധി ഉപയോഗപ്പെടുത്തണമെന്നും നിയമം ലംഘിച്ചാല്‍ ക്ക് പിഴയടക്കം കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് മുന്നറിയിപ്പ് നല്‍കി.
കാലാവധി കഴിഞ്ഞാല്‍ പരിശോധനകള്‍ ശക്തമാക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. പിന്നീട് പിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത പിഴ നല്‍കേണ്ടി വരും. ആറ് വര്‍ഷത്തിന് ശേഷമാണ് യു.എ.ഇ.യില്‍ പൊതുമാപ്പ് നിലവില്‍വന്നത്.
https://www.facebook.com/Malayalivartha