ഈ പുഞ്ചിരി അണഞ്ഞു....കാരണം കീടനാശിനിയോ ? ദുരൂഹതകൾ ബാക്കിയായി
കഴിഞ്ഞ ദിവസം ഖത്തറിൽ നടന്ന സംഭവം പ്രവാസ ലോകത്തെ ഒന്നാകെ പിടിച്ചുലക്കുകയുണ്ടായി. പുഞ്ചിരി തൂകുന്ന ആ രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ മരണത്തിനു കീഴടങ്ങുമ്പോൾ ദുരൂഹതയും ഒഴിയുന്നില്ല. ഇപ്പോൾ പുറത്ത് വരുന്ന വാർത്തയും അത് തന്നെയാണ് നൽകുന്നതും. പ്രാഥമിക അന്വേഷണത്തിന് ശേഷം കബറടക്കം ഖത്തറിൽ നടക്കാനിരിക്കുമ്പോൾ ജന പ്രവാഹമാണ് എത്തിക്കൊണ്ടിരിക്കുന്നത് ഒപ്പം പ്രാഥമിക നാവെഷണത്തിലെ റിപ്പോർട്ടും ചില ചോദ്യങ്ങളിലേക്ക് നയിക്കുന്നു.
ദോഹയിലെ മലയാളി നഴ്സ് ദമ്പതികളായ കോഴിക്കോട് ഫറോക്ക് സ്വദേശി ചെറയക്കാട് ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂർ ഷമീമയുടെയും മക്കളായ റിഹാൻ (മൂന്നര), റിദ (7 മാസം) എന്നിവരാണ് വെള്ളിയാഴ്ച രാവിലെ ദേഹാസ്വാസ്യത്തെ തുടർന്ന് മരിച്ചത്. കടുത്ത ഛർദിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
അതോടൊപ്പം തന്നെ അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹാരിസിന്റെയും ഷമീമയുടേയും നില മെച്ചപ്പെട്ടതായും വിവരം പുറത്ത് വന്നിരുന്നു. ഷമീമയുടെ മാതാപിതാക്കളായ വാണിയൂര്‍ മമ്മൂട്ടി, ആയിഷ എന്നിവരും ഹാരിസിന്റെ മാതാവ് നസീമ, പെങ്ങളുടെ ഭര്‍ത്താവ് ആരിഫ് എന്നിവരും വിവരം അറിഞ്ഞതിനെ തുടർന്ന് ഇന്നലെ രാവിലയോടെ നാട്ടില്‍ നിന്ന് ദോഹയില്‍ എത്തുകയുണ്ടായി.
അതോടൊപ്പം തന്നെ മലയാളി നഴ്‌സ് ദമ്പതികളുടെ മക്കൾ മരിച്ചത് രാസവസ്തു അല്ലെങ്കിൽ കീടനാശിനി ഉള്ളിൽ ചെന്നത് കാരണമാകാമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കിയ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ദുരൂഹതകളും ഏറുന്നു. ഹമദ് മെഡിക്കൽ കോർപറേഷനിലെ എമർജൻസി വകുപ്പിലെ മെഡിക്കൽ സംഘം നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചതെന്ന് ഖത്തർ ന്യൂസ് ഏജൻസിയുടെ റിപ്പോർട്ടിൽ വെളിപ്പെടുത്തി.
മെഡിക്കൽ പരിശോധനയുടെ പ്രാഥമിക ഫലത്തിന്റെ അടിസ്ഥാനത്തിൽ രാസവസ്തു അല്ലെങ്കിൽ കീടനാശിനിയാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. അതേസമയം മന്ത്രാലയത്തിന്റെ ട്രാൻസിഷനൽ ഡിസീസ് കൺട്രോൾ വകുപ്പിന്റെ ഹോട്‌ലൈനിൽ ഇതുവരെ ഭക്ഷ്യവിഷബാധ സംബന്ധിച്ച ഒരു റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കബറടക്കം ഇന്ന് ഉച്ചയ്ക്ക് അബു ഹമൂർ സെമിത്തേരിയിൽ നടക്കും.
https://www.facebook.com/Malayalivartha