പ്രവാസികൾക്കായി കേരളം സജ്ജം ; ഹോട്ടലുകൾ, റിസോർട്ടുകൾ, സ്റ്റേഡിയങ്ങൾ; ക്വാറന്റൈനെ ഒരുക്കങ്ങൾ സജീവം
കോവിഡ് ഗൾഫു നാടുകളെ കീഴടക്കുമ്പോൾ നാട്ടിലേക്കു വരാനുള്ള തയ്യാറെടുപ്പിലാണ് നമ്മുടെ പ്രവാസി സഹോദരങ്ങൾ. തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളുമായി കേരള സർക്കാർ . രോഗസാധ്യതയുള്ളവരെ പാർപ്പിക്കാനുള്ള കെട്ടിടങ്ങൾ ഒരുക്കുന്നതിനാണു മുൻഗണന നൽകുന്നത് .
ഇതുവരെ 2,39,642 കിടക്കകൾക്കുള്ള സ്ഥലം കണ്ടെത്തി. ഇതിൽ 1,52,722 കിടക്കകൾ തയാറാണ്. സർക്കാർ–സ്വകാര്യ ആശുപത്രികളിലും ഹോട്ടലുകളിലും റിസോർട്ടുകളിലും മുറികൾ കണ്ടെത്തിയതിനു പുറമേ 47 സ്റ്റേഡിയങ്ങളും ക്വാറന്റീനായി തിരഞ്ഞെടുത്തിട്ടുണ്ട്. സ്റ്റേഡിയങ്ങളിൽ മാത്രം 20,000 കിടക്കകൾ സജ്ജീകരിക്കാം.
തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി സ്റ്റേഡിയവും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയവും കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയവും കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റേഡിയവുമെല്ലാം പട്ടികയിലുണ്ട്. ദുരന്തനിവാരണ അതോറിറ്റിയും പിഡബ്ല്യുഡിയും ചേർന്നാണു സജ്ജീകരണങ്ങൾ ഒരുക്കുന്നത്.
ക്വാറന്റീനു വേണ്ടി തിരഞ്ഞെടുത്ത പ്രധാന കെട്ടിടങ്ങൾ
∙സർക്കാർ ആശുപത്രികൾ–6701 (കിടക്കകൾ 55,491)
∙സ്വകാര്യ ആശുപത്രികൾ–1311 (കിടക്കകൾ 72,380)
∙പേ വാർഡുകൾ–2406
∙ഹോസ്റ്റൽ–747 (കിടക്കകൾ 80,842)
∙സ്കൂളുകൾ–11,937
∙ഐടിഐ–57 (കിടക്കകൾ 440)
∙ഹോട്ടൽ–1659 (കിടക്കകൾ 35,650)
∙ലോഡ്‍ജ്–2184 (കിടക്കകൾ 33,773)
∙റിസോർട്ട്–723 (കിടക്കകൾ 11,285)
∙ആയുർവേദ സെന്ററുകൾ–128 (കിടക്കകൾ 1858)
∙ഓഡിറ്റോറിയം–1505
∙സ്റ്റേഡിയം–47 (ഇൻഡോറും ഔട്ട്ഡോറും)
പ്രവാസികൾക്ക് ആന്റിബോഡി പരിശോധന
തിരിച്ചെത്തുന്ന പ്രവാസികളുടെ രോഗപരിശോധന സംബന്ധിച്ച് മാർഗരേഖ തയാറാക്കാൻ സർക്കാർ തീരുമാനം. വിമാനത്താവളങ്ങളിലെ പ്രാഥമിക സ്ക്രീനിങ്ങിനു ശേഷം ആന്റിബോഡി ടെസ്റ്റ് നടത്താനാണു ധാരണ. ഇതിൽ പോസിറ്റീവ് ആകുന്നവർക്ക് പിസിആർ ടെസ്റ്റ് നടത്തും.
മാർഗരേഖ തയാറാക്കുന്നതിനു നിയമിച്ച വിദഗ്ധ സമിതിയുമായി മന്ത്രി കെ.കെ.ശൈലജ കൂടിക്കാഴ്ച നടത്തി. ഭൂരിഭാഗം രോഗികൾക്കും രോഗലക്ഷണങ്ങൾ കുറവാണെന്നു കണ്ട സാഹചര്യത്തിൽ തെർമൽ ഗൺ ഉൾപ്പെടെയുള്ള പ്രാഥമിക പരിശോധന കൊണ്ടു കാര്യമില്ലെന്ന അഭിപ്രായമാണ് സമിതിക്കുള്ളത്. ഈ സാഹചര്യത്തിൽ ആന്റിബോഡി ടെസ്റ്റ് എങ്കിലും നടത്താനുള്ള സൗകര്യമൊരുക്കണം.
5 ലക്ഷത്തോളം പ്രവാസികൾ മടങ്ങിയെത്തുമ്പോൾ എല്ലാവർക്കും പരിശോധന നടത്താനുള്ള കിറ്റുകൾ ഒരുക്കുകയെന്നതു വെല്ലുവിളിയാണ്. 2 ലക്ഷം കിറ്റുകൾ ഉടൻ ലഭ്യമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ. രോഗലക്ഷണങ്ങൾ ഉള്ളവർ കൂടുതലുണ്ടെങ്കിൽ പിസിആർ പരിശോധനയുംം കൂട്ടേണ്ടിവരും. ഇതിനുള്ള ആർഎൻഎ എക്സ്ട്രാക്‌ഷൻ കിറ്റുകളും വേണ്ടത്ര ഇല്ല.
വിമാനത്താവളങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ ഡിഐജിമാർ
മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വാറന്റീൻ ഉൾപ്പെടെ ഏകോപിപ്പിക്കുന്ന നടപടികൾക്ക് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ നേതൃത്വം നൽകും. 4 രാജ്യാന്തര വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും കമ്മിറ്റി രൂപീകരിക്കുന്നുണ്ട്. വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട തിരക്ക് ഒഴിവാക്കാൻ ഡിഐജിമാർക്കാണു ചുമതല. വിദേശത്തുനിന്നു തിരിക്കുന്നവർ അവിടെ കോവിഡ് പരിശോധനയ്ക്കു വിധേയമായിട്ടുണ്ടോയെന്ന് അറിയിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
രോഗം സംശയിക്കുന്നവരെ സർക്കാരിന്റെ ക്വാറന്റീൻ കേന്ദ്രങ്ങളിലാണു താമസിപ്പിക്കുന്നത്. ഇവരുടെ ലഗേജ് സർക്കാർ ചെലവിൽ വീടുകളിൽ എത്തിക്കും. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ സർക്കാർ വാഹനങ്ങളിൽ വീടുകളിൽ എത്തിച്ചു ക്വാറന്റീനിൽ പാർപ്പിക്കും.
വീടുകളിൽ സൗകര്യമില്ലാത്തവരെയും സർക്കാരിന്റെ ക്വാറന്റീൻ കേന്ദ്രത്തിലേക്കു മാറ്റും. വീടുകളിൽ നിരീക്ഷണത്തിലുളളവർക്കു കൃത്യമായ ഇടവേളകളിൽ പരിശോധന ഉണ്ടാകും. ഇതിനു സ്വകാര്യ ആശുപത്രി ഡോക്ടർമാരുടെയും സേവനം ഉറപ്പാക്കും. വീടുകളിൽ കഴിയുന്നവർ.
https://www.facebook.com/Malayalivartha