അമേരിക്ക വൻ തകർച്ചയിലേക്ക് കൂപ്പുകുത്തുന്നു; 2 ലക്ഷം പേരുടെ എച്ച് 1ബി വിസ നഷ്ടപ്പെടുമെന്ന് റിപ്പോർട്ട്
കോവിഡ് പിടിച്ചുലച്ച, വൻ തോതിൽ നാശം വിതച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക.കോവിഡ് അമേരിക്കയുടെ അടിത്തറയിലാക്കി എന്നുതന്നെ വേണമെങ്കിൽ പറയാൻ സാധിക്കും. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി അമേരിക്കയിലെ തൊഴില്‍ വിപണിയെ തകർത്തെറിഞ്ഞിരിക്കുകയാണ് എന്നാണ് റിപോർട്ടുകൾ. . വിദേശ തൊഴിലാളികള്‍ ഭയപ്പെടേണ്ട സാഹചര്യമാണ് വരാന്‍ പോകുന്നത്. പലര്‍ക്കും എച്ച് വണ്‍ ബി വിസ നഷ്ടമാകുമെന്നാണ് സൂചന. പ്രധാനമായും ജോലിയുടെ കാര്യത്തിലുള്ള അസ്ഥിരതയാണ് രൂക്ഷമാകുക. ഇന്ത്യ അടക്കമുള്ള രാഷ്ട്രങ്ങളെയും ഇത് ശക്തമായി തന്നെ ബാധിച്ചേക്കും. യുഎസ്സില്‍ രണ്ടര ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ ഉണ്ട്. ഇവര്‍ ഗ്രീന്‍ കാര്‍ഡിനായി ശ്രമിക്കുന്നുണ്ട്. ഇതില്‍ രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് എച്ച് 1ബി വിസ ഉള്ളത്. ഇവര്‍ക്ക് നിയമപരമായി ഈ വിസകള്‍ നഷ്ടമാകും എന്നാണ് റിപ്പോർട്ടുകൾ . ജൂണ്‍ അവസാനത്തോടെ തന്നെ ഇവര്‍ രാജ്യം വിടേണ്ടി വരും.
നേരത്തെ ട്രംപ് ഭരണകൂടം രണ്ട് മാസത്തേക്ക് ഗ്രീന്‍ കാര്‍ഡ് നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. എച്ച് 1ബി വിസകളും വിലക്കിലാണ്. യുഎസ്സിലുള്ളവര്‍ക്ക് തൊഴില്‍ ഉറപ്പ് നല്‍കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസമയം നിയമം ട്രംപ് പറഞ്ഞതില്‍ കൂടുതല്‍ കടുക്കുമെന്നാണ് വ്യക്തമാകുന്നത്. നേരത്തെ കമ്പനികള്‍ വിദേശത്ത് നിന്നുള്ള തൊഴിലാളികളെ വിലക്കരുതെന്ന് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ഐടി, ടെക്‌നോളജി മേഖല പൂര്‍ണമായും ആശ്രയിച്ച് കഴിയുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളെയാണ്. അതേസമയം അമേരിക്കയില്‍ സ്ഥിര താമസത്തിന് ശ്രമിക്കാത്ത ആയിരക്കണക്കിന് വ്യക്തികള്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥയാണ്. ഇവര്‍ക്ക് നിശ്ചിത ദിവസത്തില്‍ കൂടുതല്‍ യുഎസ്സില്‍ തങ്ങാനാവില്ല.
ടെക്‌നോളജി മേഖലയില്‍ ജോലി ചെയ്യുന്നവരാണ് എച്ച് 1 ബി വിസകളില്‍ 75 ശതമാനവും. ഇത് അമേരിക്കയുടെ വരുമാനത്തെയും ശക്തമായി ബാധിക്കും. കഴിഞ്ഞ രണ്ട് മാസമായി ലക്ഷകണക്കിന് അമേരിക്കക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. വിദേശത്ത് നിന്നുള്ളവരെ ഇത് കൂടുതലായി ബാധിച്ചിരുന്നു. യുഎസ്സില്‍ 26 മില്യണിലധികം പേരാണ് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചിരിക്കുന്നത്. എച്ച് 1ബി വിസ പ്രകാരം ഒരു ജോലി സ്ഥലവും ജോലി നല്‍കുന്നയാളും നിര്‍ബന്ധമായും വേണം. ഇതിലൂടെ ഒരു ബേസിക് ശമ്പളം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. ശമ്പളം വെട്ടിക്കുറയ്ക്കുന്നതും വീട്ടില്‍ നിന്നുള്ള ജോലിയും വിസാ നിയമങ്ങള്‍ക്കെതിരാണ്. ഇതാണ് പലരെയും പിരിച്ച് വിടാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാവുന്നത്.
പിരിച്ചുവിടപ്പെട്ടാല്‍ 60 ദിവസത്തിനുള്ളില്‍ വിസയുള്ളവര്‍ പുതിയ തൊഴില്‍ കണ്ടെത്തണമെന്നാണ് നിയമം. ഇല്ലെങ്കില്‍ വിസ മറ്റൊന്നിലേക്ക് മാറ്റുകയോ, നാട്ടിലേക്ക് മടങ്ങുകയോ ചെയ്യാം. ഈ സാഹചര്യം തൊഴില്‍ നഷ്ടപ്പെടാത്തവര്‍ക്ക് പോലും ഈ സമയം വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇവരുടെ വിസ ഈ സമയത്ത് പുതുക്കില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്. എച്ച് 1ബി വിസയുള്ള തൊഴിലാളികളില്‍ പലരും കുടുംബത്തെ യുഎസ്സിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണ്. നിലവിലെ സ്ഥിതി ഇതെല്ലാം താളം തെറ്റിക്കും . ആപ്പിള്‍, ആമസോണ്‍, ഫേസ്ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ വിദേശത്ത് നിന്നുള്ള ജോലിക്കാരെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇവര്‍ ട്രംപ് ഭരണകൂടത്തിന് കത്തയച്ചിട്ടുണ്ട്.എന്നാൽ പ്രസിഡന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha