ആ ഫോൺകാൾ വിശ്വസിക്കരുതേ; പ്രവാസികൾക്കായി വലവിരിച്ച് വൻ തട്ടിപ്പ് സംഘം
എങ്ങനെയെങ്കിലും ഒന്ന് നാട്ടിലെത്താൻ കാത്തിരിക്കുകയാണ് നമ്മുടെ പ്രവാസികൾ. എന്നാൽ ഈ സാഹചര്യം മുതലെടുത്ത് പ്രവാസികളുടെ പണം തട്ടാൻ കോവിഡ്-19 കാലത്തെ ഉപയോഗപ്പെടുത്തുകയാണ് തട്ടിപ്പ് സംഘം. നാട്ടിലേക്ക് മടങ്ങാൻ എംബസി വഴി രജിസ്‌ട്രേഷൻ പൂർത്തിയാക്കി കാത്തിരിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ തട്ടിപ്പ് രീതിയുമായി സംഘം ഇറങ്ങിയിരിക്കുന്നത്.
രജിസ്റ്റർ ചെയ്തവരെ എംബസി അധികൃതർ നേരിട്ട് ബന്ധപ്പെട്ട് വിവരങ്ങൾ അറിഞ്ഞശേഷം വിമാനയാത്രക്ക് വേണ്ട സംവിധാനങ്ങൾ ക്രമീകരിക്കുന്ന രീതിയാണ് ഇപ്പോൾ നിലവിലുള്ളത്. ഇതിനിടയിൽ എംബസിയിൽനിന്ന് വിളിക്കുന്നുവെന്ന വ്യാജേനെയാണ് തട്ടിപ്പ് സംഘവും രംഗത്തെത്തിയിരിക്കുന്നത്.. തുടർന്ന് ഇംഗ്ലീഷ്, ഹിന്ദി എന്നിവയിൽ സൗകര്യപ്രദമായ ഭാഷ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുന്നു. ഇതിന്ശേഷം മൊബൈൽ ഫോണിൽ ഉടൻ ഒരു 'ഒ.ടി.പി' വരുമെന്നും അത് പങ്ക് വെക്കണമെന്നും ആവശ്യപ്പെടുന്നു. ഏതെങ്കിലും തരത്തിൽ അക്കൗണ്ട് വിവരങ്ങൾ അറിഞ്ഞ് ആളുകളുടെ കൈയിലുള്ള പണം അപഹരിക്കാൻ വേണ്ടിയാവാം സംഘം ഈ രീതി പ്രയോഗിക്കുന്നത്. എംബസിയുടെ പ്രവർത്തന രീതി ഇത്തരത്തിൽ അല്ലെന്നത് എല്ലാവരും പെട്ടെന്ന് മനസ്സിലാക്കികൊള്ളണമെന്നുമില്ല.എങ്ങനെയെങ്കിലും നാട്ടിലെത്താനായി ചിലപ്പോൾ ജീവിതകാലം മുഴുവൻ സമ്പാദിച്ച പണവും,വീട്ടുകാർ സ്വരൂക്കൂട്ടിയതും എല്ലാം ചേർത്താവും അക്കൗണ്ടിൽ പണമുണ്ടാക്കുക.ഇവ തട്ടിയെടുക്കാൻ ലക്ഷ്യമിട്ടാണ് പ്രവാസികളുടെ നിസ്സഹായത മുതലെടുത്ത് ചിലർ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
നാട്ടിലേക്ക് പോകാനുള്ള വെപ്രാളത്തിലോ, കോവിഡ് പശ്ചാത്തലത്തിലുള്ള മാനസികാവസ്ഥ കൊണ്ടോ ആളുകൾ ഒന്നും ചിന്തിക്കാതെ 'ഒ.ടി.പി' നൽകിയാൽ നഷ്ടമാവുന്നത് കഷ്ടപ്പെട്ട് സ്വരൂപിച്ച പണമായിരിക്കും.
ഇത്തരത്തിൽ ഒരു ഫോൺകോൾ ലഭിച്ച പ്രവാസി മലയാളിയോട് 'നാട്ടിലേക്ക് പോകാനുള്ളവരുടെ അന്തിമപട്ടിക തയാറാക്കുന്നതിന്റെയും വിമാന ടിക്കറ്റ് എടുക്കുന്നതിന്റെയും ഭാഗമായാണ് ഇത്' എന്നാണ് മറുതലക്കൽനിന്ന് അറിയിച്ചത്. എംബസിയിൽ ജോലി ചെയ്യുന്ന സുഹൃത്ത് ഉണ്ടെന്നും അവരോട് ഇക്കാര്യം വിശദീകരിച്ച ശേഷം തിരികെ വിളിക്കാമെന്നും അറിയിച്ചതോടെ രജിസ്‌ട്രേഷൻ ഉടൻ ചെയ്തില്ലെങ്കിൽ സിം കാർഡ് പ്രവർത്തനഹിതമാവുമെന്ന മറുപടി വന്നു. നാട്ടിലേക്ക് മടങ്ങുന്നതിനുള്ള രജിസ്‌ട്രേഷനും സിം കാർഡും തമ്മിലെന്ത് ബന്ധം എന്ന് തിരിച്ച് ചോദിച്ചപ്പോൾ അവർക്ക് ഉത്തരം മുട്ടുകയും ചെയ്തു. ഇക്കാര്യം പോലീസിൽ അറിയിക്കുമെന്ന് പറഞ്ഞപ്പോഴേക്കും ഫോൺ കോൾ കട്ട് ചെയ്യപ്പെടുകയും ചെയ്തു. മാനസികമായി ഏറെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന ഈ സമയത്ത് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ ചിലപ്പോൾ ആളുകൾ പെട്ടുപോയേക്കാം.ഇതുപോലെ വ്യക്തമായ രീതിയിൽകാര്യനാൽ തിരിച്ചു ചോദിക്കാൻ എല്ലാവര്ക്കും സാധിക്കണമെന്നുമില്ല .
നാട്ടിലേക്ക് പോകാൻ രജിസ്റ്റർ ചെയ്തവരുമായി എംബസി ഉദ്യോഗസ്ഥർ നേരിട്ട് വിളിച്ച് കാര്യങ്ങൾ തിരക്കി വരികയാണ്. മൊബൈൽ ഫോണിൽ 'ഒ.ടി.പി' പോലുള്ള സന്ദേശങ്ങൾ അയക്കുകയോ ആവശ്യപ്പെടുകയോ പോലുള്ള ഇടപാടുകൾ എംബസിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്നും ഇത്തരത്തിലുള്ള തട്ടിപ്പുകളിൽപ്പെടാതിരിക്കാൻ ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി എം.ആർ.സജീവ് അറിയിച്ചു.
മടക്കയാത്ര രീതികൾ ഇപ്രകാരമാണ്
: മടക്കയാത്രക്ക് രജിസ്റ്റർ ചെയ്തവരിൽ നിന്നും ജോലി നഷ്ടപെട്ട തൊഴിലാളികൾ, ഗർഭിണികൾ, പ്രായമായവർ, ഗുരുതര ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ തുടങ്ങിയവരെ മുൻഗണനാ ക്രമത്തിൽ എംബസി ഉദ്യോഗസ്ഥർ ഫോണിൽ വിളിക്കും. ഇവരിൽ ഉടൻ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ കണ്ടെത്തി പ്രത്യേക പട്ടിക തയ്യാറാക്കും. അവർ ഇറങ്ങാൻ ആഗ്രഹിക്കുന്ന വിമാനത്താവളം, അവിടേക്കുള്ള വിമാനസമയം എന്നിവ രേഖപ്പെടുത്തും. തുടർന്ന് ഈ പട്ടിക എയർ ഇന്ത്യക്ക് കൈമാറും. ഈ വിവരം എംബസി തന്നെ ഓരോരുത്തർക്കും നൽകും. തുടർന്ന് എയർ ഇന്ത്യ വെബ്‌സൈറ്റ് വഴിയോ, ഓഫീസിൽ നേരിട്ടെത്തിയോ ആണ് ആളുകൾ പണമടച്ച് ടിക്കറ്റ് വാങ്ങേണ്ടത്.
എംബസി തയാറാക്കുന്ന ഈ പട്ടികയിൽ ഉൾപ്പെടാത്ത ഒരാൾക്ക് പോലും എയർ ഇന്ത്യയിൽ നിന്നും ടിക്കറ്റ് ലഭിക്കില്ല. ഇതാണ് ഇക്കാര്യത്തിൽ എംബസി പിന്തുടരുന്ന രീതിയെന്നും ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി എം.ആർ.സജീവ് വ്യക്തമാക്കി. നാട്ടിലേക്ക് മടങ്ങുന്നവർക്ക് വിമാനത്താവളത്തിൽ യു.എ.ഇ ഗവൺമെന്റിന്റെ റാപ്പിഡ് കോവിഡ് ടെസ്റ്റ് ഉണ്ടാവും. ഇതിൽ നെഗറ്റീവായവർക്ക് മാത്രമായിരിക്കും യാത്രാനുമതി.
https://www.facebook.com/Malayalivartha