ഖത്തറില്‍ രോഗബാധിതരുടെ എണ്ണം 25000ഉം കുവൈത്തില്‍ 10000ഉം കടന്നു.; ഗള്‍ഫില്‍ രോഗബാധിതരാകുന്ന ഇന്ത്യാക്കാരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു

ഗള്‍ഫില്‍ രോഗബാധിതരാകുന്ന ഇന്ത്യാക്കാരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുകയാണ്. ഖത്തറില്‍ രോഗബാധിതരുടെ എണ്ണം 25000ഉം കുവൈത്തില്‍ 10000ഉം കടന്നു. യുഎഇയില്‍ 783 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. കുവൈത്തില്‍ രോഗബാധിതരാകുന്ന ഇന്ത്യക്കാരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. 300 ലധികം ഇന്ത്യാക്കാര്‍ക്കാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 10,227 ആയി. ഇതില്‍ 3,676 പേരും ഇന്ത്യക്കാരാണ്.
3,101 പേര്‍ രോഗമുക്തി നേടി. സൗദിയില്‍ സുഖം പ്രാപിക്കിക്കുന്നവരുടെ എണ്ണം ഓരോദിവസവും ഉയരുന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം കൊവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങളില്‍ ദുബായ് നേരിയ ഇളവുകൾ നൽകി തുടങ്ങി. നഗരത്തിന്റെ പ്രധാനഭാഗങ്ങളിലൂടെ ട്രാം ഓടിതുടങ്ങി. ദുബായ് ഫെറി, വാട്ടര്‍ ടാക്സി, അബ്ര എന്നിവയും ഗതാഗതം പുനരാരംഭിച്ചു. കര്‍ശന സുരക്ഷാ നിയന്ത്രണങ്ങള്‍ പാലിച്ചുമാത്രമാണ് ഇളവുകള്‍.
ദുബായില്‍ പൊതുഇടങ്ങളിലെ പാര്‍ക്കുകള്‍ നിബന്ധനകളോടെ ഇന്ന് തുറക്കും. അഞ്ചില്‍ താഴെ ആളുകള്‍ മാത്രമേ കൂട്ടംകൂടി ഇരിക്കാന്‍ പാടുള്ളൂ. വ്യായാമത്തിനും മറ്റ് പരിശീലന കാര്യങ്ങള്‍ക്കും പൊതു ഇടങ്ങളില്‍ ഒരേ സമയം 5 പേരെ അനുവദിക്കും. സൈക്ലിംഗ്, വാട്ടര്‍ സ്പോര്‍ട്സ്, സ്‌കൈ ഡൈവിംഗ് എന്നിവയ്ക്കും ഇതേ ഉപാധി ബാധകമാണ്. റമദാന്‍ മാസം കഴിഞ്ഞാല്‍ മാളുകളിലും ഷോപ്പിംഗ് സെന്ററുകളിലും സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ കൂടുതല്‍ ഇളവ് അനുവദിക്കും. മാളുകളില്‍ നിന്ന് സാധനങ്ങള്‍ മാറ്റി വാങ്ങുന്നതിനും വസ്ത്രം പാകമാണോയെന്ന് ധരിച്ചു നോക്കാനും അനുമതി നല്‍കിയിട്ടുണ്ട്. നേരത്തേ ഇതിനൊന്നും അനുമതി ഉണ്ടായിരുന്നില്ല. കര്‍ശന സുരക്ഷാ മുന്‍കരുതല്‍ എടുത്ത ശേഷമേ ഉപഭോക്താക്കള്‍ക്ക് കടയുടമകള്‍ ഇതിന് അനുമതി നല്‍കാന്‍ പാടുള്ളൂ എന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























