ദുബായിൽ ബന്ധു ചതിച്ചു, വീട് കാണാതെ രാഘവൻ കഴിഞ്ഞത് വർഷങ്ങളോളം ; രോഗിയായ മലയാളിയെ നാട്ടിലെത്തിക്കാൻ ശ്രമം

ബന്ധു ചതിച്ചതിനെ തുടർന്ന് ഉണ്ടായ സാമ്പത്തിക ബാധ്യത മൂലം നാട്ടിലേയ്ക്ക് മടങ്ങാനാകാതെ ഏറെ കാലമായി ദുബായിൽ ദുരിതത്തിലാണ് രാഘവൻ.ഇദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട് . കണ്ണൂർ പയ്യന്നൂർ കണ്ടോത്ത് സ്വദേശി കുന്നപ്പട രാഘവനെയാണ് സാമ്പത്തിക ബാധ്യതകൾ പരിഹരിച്ച് സാമൂഹിക പ്രവർത്തകർ നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമം നടത്തുന്നത്. രാഘവനെതിരെ അജ്മാൻ ഫ്രീസോൺ കമ്പനി 60,000 ദിർഹമിന്റെ കേസ് നൽകിയിരുന്നതാണ് മടക്കയാത്ര മുടക്കിയതും പരാധീനതയിലാകാനും കാരണം.
60 ദിർഹം പോലും കൈയ്യിലില്ലാത്ത രാഘവന്റെ ദുരവസ്ഥ ഹൃദയ ഭേദകമാണ് . 52 വർഷം മുമ്പ് പത്തേമാരിയിൽ ഖോർഫക്കാൻ തീരത്ത് എത്തിയതാണ് രാഘവൻ . 18 ദിവസത്തെ ദുരിതയാത്രക്കൊടുവിലാണ് തീരമണഞ്ഞത്. ഷാർജയിലും ദുബായിലുമായി കുറച്ചുകാലം പ്രവർത്തിച്ചു. പിന്നീട് പ്രതിരോധ വകുപ്പിൽ ജോലികിട്ടി. അതിനുശേഷം സ്വന്തമായി തയ്യൽകട തുടങ്ങി. ജീവിതം പച്ച പിടിച്ചു വരുന്നതിനിടയിലാണ് അജ്മാനിൽ കമ്പനി തുടങ്ങിയത്.
ഇതിന് ശേഷം ഒരു ബന്ധു മാസം 10,000 ദിർഹം ലാഭം വാഗ്ദാനം ചെയ്ത് കമ്പനിയുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തു. ഇതിലേക്ക് ഏകദേശം ഒന്നര ലക്ഷത്തോളം ദിർഹം രാഘവൻ ചെലവഴിച്ചു. എന്നാൽ 10 ദിർഹം പോലുംഇദ്ദേഹത്തിന് ലാഭം കിട്ടിയില്ല എന്നതു മാത്രമല്ല, ലൈസൻസ് കാലഹരണപ്പെട്ട വകയിൽ 60,000 ദിർഹമിന്റെ കേസിൽ ബന്ധു കുടുക്കി കടന്നുകളയുകയുകയും ചെയ്തു എന്ന് രാഘവൻ പറയുന്നു. ഇതോടെ നാട്ടിലേക്ക് മടങ്ങാൻ പറ്റാതാവുകയുംചേറ്റിൽ ..ഈ ദുരിതത്തോടൊപ്പം പിന്നീട് അൾസർ ബാധിക്കുകയും ചെയ്തു. കുറച്ചു കാലം ദുബായ് ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടി വന്നു. ചികിത്സയ്ക്ക് വേണ്ടി വന്നത് ഒന്നര ലക്ഷത്തോളം ദിർഹമായിരുന്നു. അതിനു വേണ്ടി നാട്ടിലുണ്ടായിരുന്ന വീടും പറമ്പും വിറ്റു. എന്നാൽ ആശുപത്രിയിൽ അടയ്ക്കാൻ ആ തുക മതിയായിരുന്നില്ല.
പിന്നീട് ദുബായിലെ ഇന്ത്യന്‍ കോൺസുലേറ്റ് ഇടപെട്ടാണ് ആശുപത്രിയിൽ നിന്ന് ഇറങ്ങിയത്. 2017ൽ വീസ കാലഹരണപ്പെട്ടു..കൂടുതൽ ദുരിതമെന്നോണം ശരീരത്തിന്റെ ഒരു ഭാഗം തളർന്ന് കിടപ്പിലുമായി എങ്ങനെയെങ്കിലും നാട്ടിലേക്ക് എത്തിയാൽ മതി എന്നാണ് പ്രാർഥിച്ചിരുന്നത്. അടുത്തറിയുന്നവരുടെ കാരുണ്യത്തിലായിരുന്നു ഇദ്ദേഹം കഴിഞ്ഞിരുന്നത്. രാഘവനെ പരിചരിക്കാനായി ഭാര്യ സരോജിനിയെ സന്ദർശക വീസയിൽ കൊണ്ടുവരേണ്ടി വന്നു.
സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശ്ശേരി, അഡ്വ.തലത്ത് അൻവർ, നിയമപ്രതിനിധി ഫർസാന അബ്ദുൽ ജബ്ബാർ, ബഷീർ തിക്കോടി, മുഹമ്മദ് മൊയ്തീൻ എന്നിവർ ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്ത് രാഘവനെ സന്ദർശിക്കുകയും കാര്യങ്ങൾ ചോദിച്ചറിഞ്ഞ് പ്രശ്നപരിഹാര ശ്രമം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി അജ്‌മാൻ ഫ്രീസോൺ അധികൃതർ, പൊലീസ് എന്നിവരുമായി ബന്ധപ്പെട്ടതായും എത്രയും പെട്ടെന്ന് രാഘവന് നാടണയാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സലാം പാപ്പിനിശ്ശേരി പറഞ്ഞു.
https://www.facebook.com/Malayalivartha



























