ഖത്തറില്‍ അവസാന കോവിഡ് രോഗിയെയും ഡിസ്ചാര്‍ജ്ജ് ചെയ്ത് മൂന്നാമത്തെ കോവിഡ് ഹോസ്പിറ്റലും അടച്ചു.... അവസാന രോഗിയും ഭേദമായി പുറത്തിറങ്ങിയതിനെ തുടര്‍ന്നാണ് ലെബ്സയ്യര്‍ കോവിഡ് ഫീല്‍ഡ് ഹോസ്പിറ്റല്‍ ഐസൊലേഷന്‍ കേന്ദ്രമാക്കി മാറ്റുന്നത്..മുഴുവന്‍ രോഗികളെയും ചികിത്സിച്ച് ഭേദമാക്കിയ മൂന്നാമത്തെ ഹോസ്പിറ്റലാണിത്
ഖത്തറില്‍ അവസാന കോവിഡ് രോഗിയെയും ഡിസ്ചാര്‍ജ്ജ് ചെയ്ത് മൂന്നാമത്തെ കോവിഡ് ഹോസ്പിറ്റലും അടച്ചു. അവസാന രോഗിയും ഭേദമായി പുറത്തിറങ്ങിയതിനെ തുടര്‍ന്നാണ് ലെബ്സയ്യര്‍ കോവിഡ് ഫീല്‍ഡ് ഹോസ്പിറ്റല്‍ ഐസൊലേഷന്‍ കേന്ദ്രമാക്കി മാറ്റുന്നത്. മുഴുവന്‍ രോഗികളെയും ചികിത്സിച്ച് ഭേദമാക്കിയ മൂന്നാമത്തെ ഹോസ്പിറ്റലാണിത്.
പ്രതിരോധമന്ത്രാലയത്തിന്‍റെ സഹകരണത്തോടെയായിരുന്നു ഈ കോവിഡ് ഹോസ്പിറ്റല്‍ സജ്ജമാക്കിയിരുന്നത്. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി ഹനാന്‍മുഹമ്മദ് അല്‍ കുവാരി പ്രതിരോധ വകുപ്പ് അധികൃതര്‍ക്ക് നന്ദിയര്‍പ്പിച്ചു.
രോഗവ്യാപനം വീണ്ടുമുണ്ടാകുകയാണെങ്കില്‍ തുടര്‍ന്നും പ്രതിരോധ വകുപ്പിന്‍റെ സഹകരണം മന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്ന ഈ ഫീല്‍ഡ് ഹോസ്പിറ്റലില്‍ 504 ബെഡ്ഡുകളായിരുന്നു സജ്ജീകരിച്ചിരുന്നത്. 25 ഡോക്ടര്‍മാരും 170 ഓളം നഴ്സുമാരുമാണ് ഇവുടെ രോഗികളുടെ പരിചരണത്തിനായുണ്ടായിരുന്നത്. റാസ് ലഫാന്‍, മിസൈദ് എന്നീ കോവിഡ് ഫീല്‍ഡ് ഹോസ്പിറ്റലുകളാണ് നേരത്തെ രോഗികള്‍ കുറഞ്ഞതോടെ അടച്ചത്.
അതിനിടെ രാജ്യത്തെ വ്യാവസായിക മേഖലയായ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തൊഴിലാളികള്‍ക്കായി പുതിയ രണ്ട് ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ കൂടി തുറന്നു. ഖത്തര്‍ ചാരിറ്റിയുടെ സഹകരണത്തോടെ തുറന്ന രണ്ട് കെട്ടിടങ്ങളിലുമായി 213 മുറികളും 852 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്. രോഗലക്ഷണം കാണിക്കുന്ന മുന്നൂറോളം പേരെ കഴിഞ്ഞ ദിവസം ഇവിടെ പ്രവേശിപ്പിച്ചതായും ഖത്തര്‍ തൊഴില്‍ സാമൂഹിക കാര്യമന്ത്രാലയം അറിയിച്ചു
ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ മൂന്നാം ഘട്ടം ജൂലൈ 28 നു ആരംഭിച്ചു ..നാലു ഘട്ടമായാണ് കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നത്. ഔട്ട്‌ഡോര്‍ വേദികളില്‍ പരമാവധി 30 പേര്‍ക്കും ഇന്‍ഡോര്‍ വേദികളില്‍ 10 പേര്‍ക്കും ഒത്തുകൂടാൻ അനുമതിയുണ്ടാകുമെന്നതാണ് മൂന്നാം ഘട്ടത്തിലെ പ്രധാനഇളവ്.
ഷോപ്പിങ് മാളുകൾക്ക് 50 ശതമാനം ശേഷിയിൽ പ്രവർത്തനം തുടരാം, എന്നാൽ 12 വയസിനു താഴെയുള്ളവർക്ക് പ്രവേശനാനുമതിയുണ്ടാകില്ല. ഒരു മുറിയിൽ 10 പേരിൽ കൂടുതൽ ചേർന്നുള്ള യോഗങ്ങൾ പാടില്ല. സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾക്ക് 80ശതമാനം ശേഷിയിൽ പ്രവർത്തനം തുടങ്ങാനും അനുമതി നൽകിയിട്ടുണ്ട്. ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ എന്നിവക്ക് 30 ശതമാനം ശേഷിയില്‍ തുറന്ന് പ്രവര്‍ത്തിക്കാം. കാണികളില്ലാതെ കായികപരിപാടികൾക്കും അനുമതിയുണ്ട്.
300 പള്ളികൾക്കാണ് ഈ ഘട്ടത്തിൽ തുറക്കാൻ അനുമതിയുള്ളത്. ഈദ് നമസ്കാരത്തിനും വെള്ളിയാഴ്ച പ്രാർഥനകൾക്കും ചില പള്ളികളിൽ മാത്രം അനുമതി നൽകും. നിയന്ത്രണങ്ങളോടെ ചില ഈദ് പ്രാർഥനാ സ്ഥലങ്ങളും തുറക്കും. എന്നാൽ, കോവിഡ് ലക്ഷണങ്ങളുള്ളവർ, 60 വയസിന് മുകളിൽ പ്രായമുള്ളവർ എന്നിവർ വീടുകളിൽ തന്നെ പ്രാർഥന തുടരണമെന്നാണ് ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയത്തിൻറെ നിർദേശം.
അതേസമയം, കുവൈത്തിൽ അടച്ചിട്ടിരുന്ന ഫർവാനിയ മേഖല തുറന്നത് പ്രവാസിമലയാളികൾക്കടക്കം ആശ്വാസകരമായി.കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് ലോക്ഡൌൺ ഒഴിവാക്കാൻ അധികൃതർ തീരുമാനിച്ചത്
https://www.facebook.com/Malayalivartha