പൊന്നുമോന്റെ വിയോഗം ചങ്കുതകർത്തു ! കണ്ണീരോർമയിൽ 61 പ്രവാസികളെ നാട്ടിലെത്തിച്ച് ഒരച്ഛൻ
കോവിഡ് മഹാമാരി ലോകത്തെ വരിഞ്ഞു മുറുകിയപ്പോൾ അതിന്റെ ഭവിഷ്യത്ത് വളരെയധികം ബാധിച്ചവ ഒരു വിഭാഗമാണ് പ്രവാസികൾ. അപ്രതീക്ഷിതമായി വന്നുപെട്ട ലോക് ഡൗണിൽ ജോലി നഷ്ടപ്പെട്ടവരും നാട്ടിലേക്ക് മടങ്ങാൻ ഒരു നിവൃത്തിയുമില്ലാത്തവരുമായി നിരവധിപേരാണ് വിദേശ നാടുകളിൽ ദുരിതം പേറി കഴിഞ്ഞത്. അങ്ങനെ ഒരു കൂട്ടം പ്രവാസികൾക്ക് മുന്നിൽ ദൈവ ദൂതനായി എത്തിയിരിക്കുകയാണ് ഒരച്ഛൻ.
അകാലത്തിൽ പൊലിഞ്ഞുപോയ മകന്റെ ഓർമയ്ക്കായി യു.എ.ഇയിൽ കുടുങ്ങിയ 61 പ്രവാസികൾക്ക് നാട്ടിലെത്താൻ വിമാനടിക്കറ്റെടുത്ത് നൽകിയ വലിയമനസ്സിനുടമയാണ് തൊടുപുഴ താഴത്തുപാറയ്ക്കാട്ട് ടി.എൻ. കൃഷ്ണകുമാർ. കോവിഡ് മൂലം പ്രതിസന്ധിയിൽ അകപ്പെട്ട മലയാളികൾക്ക് ആശ്രയമായ അദ്ദേഹത്തിന്റെ നല്ലമനസിനു വിവിധഭാഗങ്ങളിൽ നിന്നും ആശംസകളെത്തുകയാണ്.
അക്കാഫ് ചാർട്ടർ ചെയ്ത വിമാനത്തിൽ 61 പേർക്ക് മടങ്ങാനുള്ള ടിക്കറ്റ് തുക കൃഷ്ണകുമാർ നൽകി. ജോലി നഷ്ടപ്പെട്ടവരും നാട്ടിലേക്ക് മടങ്ങാൻ ഒരു നിവൃത്തിയുമില്ലാത്തവരായിരുന്നു മടങ്ങിയത്. സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടറായ കൃഷ്ണകുമാർ 30 ലേറെ വർഷമായി ദുബായിലുണ്ട്. സേവനപ്രവർത്തനങ്ങളിൽ അതീവ തത്പരനായിരുന്ന മകന്റെ ഓർമ നിലനിൽക്കാൻ അതേ പാത ശക്തമാക്കുകയാണ് കൃഷ്ണകുമാർ.
കഴിഞ്ഞ ക്രിസ്മസ് കാലത്താണ് അദ്ദേഹത്തിന്റെ ഇളയമകൻ രോഹിത്തും (19) സുഹൃത്ത് ശരതും (21) ദുബായിൽ കാർ അപകടത്തിൽ മരണമടഞ്ഞത്. യു.കെയിൽ മെഡിക്കൽ വിദ്യാർഥിയായിരുന്നു രോഹിത്. അവധിയാഘോഷിക്കാൻ ദുബായിലെത്തിയപ്പോഴാണ് അപകടം. കാർ മരത്തിലിടിച്ച ആഘാതത്തിൽ മരിക്കുകയായിരുന്നു. ജീവിതം ഇനിയെങ്ങനെ മുന്നോട്ട് നീങ്ങുമെന്ന തീരാദുഖത്തിനിടെയാണ് സന്നദ്ധ സേവനപ്രവർത്തനം തുടരാൻതന്നെ തീരുമാനിക്കുന്നത്. കോവിഡിനെ തുടർന്നുള്ള ലോക്‌ഡൗൺ പ്രഖ്യാപിച്ച സമയം കൃഷ്ണകുമാർ കൂടി അംഗമായ അക്കാഫിന്റെ ആഭിമുഖ്യത്തിൽ സാമൂഹിക സേവനത്തിൽ മുഴുകി. ആവശ്യക്കാർക്ക് ഭക്ഷണം, മരുന്ന് തുടങ്ങിവയെല്ലാം എത്തിച്ചു. അതിനിടെയാണ് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റിന് പണമില്ലാതെ വിഷമിക്കുന്നവരുടെ ജീവിതവും കൃഷ്ണകുമാറിന്റെ ശ്രദ്ധയിൽപ്പെടുന്നത്.
https://www.facebook.com/Malayalivartha