'നാളെക്കാണാം എന്ന് യാത്ര പറഞ്ഞു പിരിഞ്ഞവര്‍ പിറ്റേന്ന് ഒരു കഷണം വെളളത്തുണിയില്‍ പൊതിഞ്ഞു കിടക്കുകയാണ്. ജനനം മുതല്‍ മനുഷ്യന്‍ പിന്നിടുന്ന ഓരോ പടവുകളിലും മരണം പായ വിരിച്ച് കാത്തിരിക്കുന്നുവെന്ന സതൃം നമ്മള്‍ അറിയേണ്ടതാണ്...' ഹൃദയഭേദമായ കുറിപ്പ് പങ്കുവച്ച് അഷ്‌റഫ് താമരശ്ശേരി
പ്രവാസലോകത്ത് നിന്ന് ദിനംപ്രതി കണ്ണീർക്കഥകളാണ് നാം കേൾക്കുന്നത്. വേദനകൾ കടിച്ചമർത്തി കുടുംബത്തെ പോറ്റാനായി മണലാരണ്യങ്ങളിലേക്ക് എത്തിപ്പെടുന്നവർ. ജീവിതത്തിന്റെ ഒട്ടുമുക്കാൽ ഭാഗവും പ്രവാസലോകത്ത് തന്നെ കഴിച്ചുകൂട്ടുന്നവർ. 33 വര്‍ഷത്തെ പ്രവാസം മതിയാക്കി അടുത്ത മാസം നാട്ടിലേക്ക് പോകുവാന്‍ ഇരിക്കുകയായിരുന്ന പ്രവാസി മരിച്ചു. ഹൃദയഭേതമായ ആ വാർത്ത നമുക്ക് മുന്നിൽ പങ്കുവയ്ക്കുകയാണ് അഷ്‌റഫ് താമരശേരി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
33 വര്‍ഷത്തെ പ്രവാസം മതിയാക്കി അടുത്ത മാസം നാട്ടിലേക്ക് പോകുവാന്‍ ഇരിക്കുകയായിരുന്നു. കണ്ണൂര്‍ സ്വദേശി മോഹനന്‍.ഷാര്‍ജയിലെ അറബി വീട്ടിലെ പാചകാരനായിരുന്നു മോഹനന്‍,33 വര്‍ഷവും അറബി വീട്ടിലായിരുന്നു.എനിക്ക് വളരെ വ്യക്തിപരമായി അറിയാവുന്ന ഒരാളാണ് മോഹനേട്ടന്‍,കഴിഞ്ഞ ഷാര്‍ജയിലെ ഒരു സൂക്കില്‍ വെച്ച് കണ്ടപ്പോള്‍ അടുത്ത മാസം പ്രവാസം മതിയാക്കി നാട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞു. സൗമ്യനും,ലളിതമായ ജീവിതശെെലിയുടെ ഉടമയായിരുന്നു മോഹനേട്ടന്‍. ഒരുപാട് സാമ്പത്തികമായ പ്രശ്നങ്ങളുണ്ടെങ്കിലും ആ വേദന മറ്റുളളവരുമായി പങ്ക് വെക്കുന്നതില്‍ വളരെ വിമുഖത കാണിച്ചിരുന്ന ഒരാളായിരുന്നു അദ്ദേഹം.
മുപ്പത്തിമൂന്ന് വര്‍ഷം കൊണ്ട് ഒരു ശരാശരി പ്രവാസിയെ സംബന്ധിച്ചിടത്തോളം, എന്ത് നേടുവാന്‍ കഴിയുമെന്ന് നമ്മുക്ക് ഊഹിക്കാവുന്നതെയുളളു.എന്നാല്‍ കിട്ടുന്നത് എന്തായാലും അതില്‍ പരാതിയോ,പരിഭവമോ മോഹേനട്ടന്‍ കാണിച്ചിട്ടില്ല. ഇന്നലെ മോഹനേട്ടന്‍റെ മയ്യത്ത് നാട്ടിലേക്ക് അയക്കുമ്പോള്‍ ഞാന്‍ അറിയാതെ ഒന്ന് ഓര്‍ത്ത് പോയി.നമ്മള്‍ ഒന്ന് ചിന്തിക്കുന്നു,പടച്ചവന്‍ മറ്റൊന്ന് പ്രവര്‍ത്തിക്കുന്നു.മനുഷ്യന്‍റെ ആഗ്രഹങ്ങള്‍ക്കും, സ്വപ്നങ്ങള്‍ക്കും അവസാനമില്ല,അതിനെ കടിഞ്ഞാണിടുന്ന ഒന്നാണ് മരണം.
എത്രയെത്ര മരണവാര്‍ത്തകളാണ് നമ്മള്‍ ദിനംപ്രതി കേള്‍ക്കുന്നത്. നാളെക്കാണാം എന്ന് യാത്ര പറഞ്ഞു പിരിഞ്ഞവര്‍ പിറ്റേന്ന് ഒരു കഷണം വെളളത്തുണിയില്‍ പൊതിഞ്ഞു കിടക്കുകയാണ്. ജനനം മുതല്‍ മനുഷ്യന്‍ പിന്നിടുന്ന ഓരോ പടവുകളിലും മരണം പായ വിരിച്ച് കാത്തിരിക്കുന്നുവെന്ന സതൃം നമ്മള്‍ അറിയേണ്ടതാണ്. മോഹനേട്ടന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നോടപ്പം,അദ്ദേഹത്തിന്‍റെ വേര്‍പ്പാട് മൂലം കുടുംബത്തിനുണ്ടായ ദുഃഖത്തില്‍ പങ്ക് ചേരുന്നു.
അഷ്റഫ് താമരശ്ശേരി
https://www.facebook.com/Malayalivartha