കേരള സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് എന്ന് വിളിച്ചിരുന്ന പ്രവാസികളുടെ അവസ്ഥ ദയനീയം.. കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ കേരളത്തിലേയ്ക്ക് മടങ്ങിയെത്തിയത് 15 ലക്ഷം പ്രവാസികൾ....കേരളത്തിന്റെ സമ്പദ് വ്യവസ്ഥ അപകടത്തിൽ

കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ കേരളത്തിലേയ്ക്ക് മടങ്ങിയെത്തിയത് 15 ലക്ഷം പ്രവാസികൾ. ജൂൺ 18 നു സർക്കാർ പുറത്തിറക്കിയ ഒദ്യോഗിക കണക്കിലാണ് ഞെട്ടിക്കുന്ന ഈ വിവരം ഉള്ളത്.മടങ്ങി എത്തിയവരിൽ എത്ര പേർക്ക് ഇനി തിരിച്ചുപോകാനാകും എന്നതിന് ഒരു ഉറപ്പുമില്ല.
കേരള സമ്പദ്‌വ്യവസ്ഥതയുടെ നട്ടെല്ല് എന്ന് വിളിച്ചിരുന്ന പ്രവാസികളുടെ അവസ്ഥ ഇപ്പോൾ ദയനീയമാണ് . വലിയൊരു വിഭാഗം തൊഴിൽ നഷ്ടപ്പെട്ടു തിരികെ എത്തിയവരാണ്. മുൻപൊക്കെ വിദേശത്തു നിന്ന് വരുന്നവർക്ക് ഇവിടെ നാട്ടിലെത്തിയാൽ മറ്റെന്തിങ്കിലും സംരംഭം തുടങ്ങാനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അതല്ല സ്ഥിതി.
10 ലക്ഷം പേരാണ് ഇപ്പോൾ ഇങ്ങനെ തൊഴിൽ നഷ്ടപ്പെട്ട് മടങ്ങി വന്നിരിക്കുന്നത് . കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇനി ഗൾഫിലേയ്ക്ക് തിരിച്ചുപോകുന്നതും എളുപ്പമല്ല. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി മെയ് 2020 മുതൽ ഉള്ള 12 മാസക്കാലത്തിനുള്ളിൽ പുറത്തേയ്ക്ക് യാത്ര ചെയ്തു പോയിരിയ്ക്കുന്നത് 27 ലക്ഷം പേരാണ് . നോര്‍ക്കയുടെ കണക്കുകള്‍ പ്രകാരം 14,6 3,176 ആളുകളാണ് ഇക്കാലയളവില്‍ നാട്ടിലേക്ക് മടങ്ങിയിട്ടുള്ളത്. ഇതില്‍ 10,45,288 ആളുകള്‍ക്ക് ജോലി നഷ്ടമായിട്ടുണ്ട്.
ഇതുവരെ നാട്ടിലേക്ക് മടങ്ങിയവരുടെ എണ്ണത്തിന്റെ 70 ശതമാനത്തോളമാണിത്. 2.90 ലക്ഷം പേര്‍ വിസ കാലാവധി കഴിഞ്ഞതടക്കമുള്ള കാരണങ്ങളാല്‍ മടക്കയാത്ര നടത്താനാവാത്തവരാണ്. കുട്ടികളും മുതിര്‍ന്നവരും ഗര്‍ഭിണികളും ഇതിലുള്‍പ്പെടും.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേയ്ക്ക് പ്രവാസി സമൂഹം അയയ്ക്കുന്ന പണം തന്നെയാണ് നമ്മുടെ സമ്പദ്ഘടനയെ പിടിച്ചു നിർത്തിയിരുന്ന പ്രധാന ഘടകം. പ്രവാസികൾ അയയ്ക്കുന്ന സമ്പാദ്യം തന്നെ ആയിരുന്നു കേരളത്തിലെ പ്രധാന മൂലധനം .
ഇതുവരെ നമ്മുടെ സമ്പദ്വ്യവസ്ഥയെ താങ്ങി നിർത്തിയിരുന്ന പ്രവാസി സമൂഹം ഇപ്പോൾ നിർജീവാവസ്ഥയിൽ എത്തിയിരിക്കുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം ഭയപ്പെടുത്തുന്ന അവസ്ഥതന്നെയാണിത്. കേരളത്തിൽ നിന്ന് ഏകദേശം ഇരുപതു ലക്ഷത്തോളം പേരാണ് ഗൾഫ് രാജ്യങ്ങളിൽ തൊഴിലെടുത്തിരുന്നത് . അതിൽ നിന്ന് പതിഞ്ഞു ലക്ഷത്തോളം പേര് മടങ്ങി എത്തി എന്നത് ഞെട്ടിപ്പിക്കുന്ന കണക്കുതന്നെയാണ്
യു.എ.ഇ, ഖത്തര്‍, സഊദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മടങ്ങിയെത്തിയവരില്‍ 96 ശതമാനവും. ഇതില്‍ യു.എ.ഇയില്‍ നിന്നുമാത്രമെത്തിയത് 8.67 ലക്ഷമാളുകളാണ്.
മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയത് 55,960 പേര്‍ മാത്രമാണ്. സാധാരണക്കാരായ ആളുകള്‍ കൂടുതലായി ജോലിചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍പ്പേര്‍ എത്തിയിരിക്കുന്നത്. സ്വാഭാവികമായും വലിയ സാമ്പത്തിക ശേഷിയുള്ളവരല്ല ഈ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ എന്നുള്ളതിനാല്‍ നാട്ടിലെത്തിയ ശേഷമുള്ള ഇവരുടെ ജീവിതവും വലിയ ചോദ്യങ്ങളാണുയര്‍ത്തുന്നത്.നാട്ടില്‍ തൊഴിലെടുക്കാനോ, സംരംഭങ്ങള്‍ ആരംഭിക്കാനോ ഇങ്ങനെ മടങ്ങിഎത്തുന്നവർക്ക് അത്ര എളുപ്പമല്ല.
മടക്കയാത്രയ്ക്ക് വിമാന സര്‍വീസുകള്‍ അനിശ്ചിതമായി നീളുന്നതും പലര്‍ക്കും വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. നാട്ടിലേക്ക് മടങ്ങിയവരില്‍ എത്രപേര്‍ തിരിച്ചുപോയിട്ടുണ്ടെന്ന് സര്‍ക്കാര്‍ തിട്ടപ്പെടുത്തിയിട്ടില്ല .. .
കോവിഡ് വ്യാപനത്തിന് തുടക്കമായ സമയങ്ങളില്‍ നാട്ടിലേക്ക് വന്നവരിൽ കുറേപ്പേരെങ്കിലും പിന്നീട് മടങ്ങിയിട്ടുണ്ടാവാം..ഇതായിരിക്കാം ഇക്കാലയളവില്‍ കേരളത്തില്‍ നിന്നും പുറത്തേക്ക് പറന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന് കാരണം. എ.എ.ഐ കണക്കുകള്‍ പ്രകാരം കേരളത്തില്‍ നിന്ന് പുറത്തേക്ക് പറന്ന 27 ലക്ഷം പേരില്‍ ട്രാന്‍സിറ്റ് യാത്രികരും ഉള്‍പ്പെടുന്നുണ്ട്
തൊഴില്‍ നഷ്ടമായ 10.45 ലക്ഷം പേരില്‍ 1.70 ലക്ഷം ആളുകള്‍ മാത്രമാണ് നിലവില്‍ സര്‍ക്കാറിന്റെ അടിയന്തര സഹായധനമായ 5000 രൂപക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്. 1.30 ലക്ഷം ആളുകള്‍ക്ക് സഹായധനം നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ളവരുടെ നടപടിക്രമങ്ങള്‍ നടന്നുവരികയാണ്.
മാസങ്ങൾക്കുമുമ്പ് ഗൾഫ് രാജ്യങ്ങൾ മടങ്ങി വരവിനു ഇളവ് നൽകിയിരുന്നെങ്കിലും പലർക്കും യാത്ര ചെയ്യാനായില്ല . ഗൾഫ് നാടുകളിൽ എത്തുന്നതിനു കോവിഷീൽഡ് വാക്സിൻ നിർബന്ധമാക്കിയതും കോവാക്സിൻ വാക്സിൻ എടുത്തവരുടെ യാത്ര മുടങ്ങാൻ കാരണമായി
ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ പലരും ഗള്‍ഫ് നാടുകളില്‍ എത്തിച്ചേര്‍ന്ന ശേഷം നേരിടുന്ന പ്രശ്നങ്ങള്‍ ഏറെയാണ്. പ്രത്യേകിച്ചും സൗദിയില്‍ ജോലി ചെയ്യുന്നവര്‍. സൗദിയില്‍ പ്രവേശിക്കാന്‍ രണ്ട് ഡോസ് വാക്സിന്‍ എടുക്കേണ്ടത് അനിവാര്യമാണ്. ഇന്ത്യയില്‍ നിന്ന് യാത്രാ വിലക്ക് നിലനില്‍ക്കുന്ന സൗദിയിലേയ്ക്ക് പ്രത്യേക വിമാനത്തില്‍ എത്തുന്ന ഇവര്‍ക്ക് വാക്സിന്‍റെ ഔദ്യോഗിക പേരിലെ വ്യത്യാസം മൂലം പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു
ദുബായിലെത്തുന്നവർക്ക് പി സി ആർ ടെസ്റ്റ് റിസൾട് വരുന്നതുവരെ ക്വാറന്റിൻ നിര്ബന്ധമാണ്. ഇത് സ്വന്തം ചെലവിലോ സർക്കാർ ചെലവിലോ എന്നതിനും വ്യക്തതയില്ല. അതേസമയം ഇന്ത്യക്കാർ മടങ്ങി എത്താൻ വൈകുന്ന ഒഴിവുകളിലേക്ക് പാക്കിസ്ഥാനികളെയോ ഇതര രാജ്യങ്ങളിൽ നിന്നുള്ളവരെയോ റിക്രൂട്ട് ചെയ്തു തുടങ്ങി. ഇതും ഇന്ത്യക്കാർക്ക് തിരിച്ചടി ആയിരിക്കുകയാണ്
കൊറോണ വ്യാപിച്ചതോടെ ഇന്ത്യയിലെ വ്യാപാര രംഗവും ടൂറിസം മേഖലയും തകർന്നടിഞ്ഞതും ഗൾഫിൽ നിന്ന് തിരിച്ചുവന്നവരുടെ ജോലി സാധ്യത കുറച്ചു.. മിക്ക ഗൾഫ് റിട്ടേൺ ആളുകൾക്കും സ്വന്തമായി ഒരു തുണ്ടു ഭൂമിപോലും ഇല്ല. വരും നാളുകളിൽ സ്ഥിതിഗതികൾ കൂടുതൽ ഭീതിതമാകാനാണ് സാധ്യത
https://www.facebook.com/Malayalivartha

























