'മനസ്സ് തകര്‍ന്നു പോയവരുടെ ആവലാതികള്‍ക്ക് ചെവികൊടുക്കാന്‍ കഴിഞ്ഞാല്‍ ഒരുപാട് ജന്മങ്ങളെ നമുക്ക് സംരക്ഷിക്കാന്‍ കഴിയും. അതിനുള്ള എളിയ ശ്രമങ്ങള്‍ നമ്മില്‍ ഓരോരുത്തരും വളര്‍ത്തിയെടുക്കാന്‍ പരിശ്രമിച്ചാല്‍ നമ്മള്‍ ജീവിച്ചിരിക്കുന്ന ഭൂമി തന്നെ സ്വര്‍ഗ്ഗമായി മാറും. നമ്മില്‍ നിന്നും വിട്ടു പിരിഞ്ഞു പോയവരുടെ പാരത്രിക ജീവിതം നന്മകളാല്‍ സമ്പുഷ്ടമാക്കാന്‍ ഉടയതമ്പുരാന്‍ അനുഗ്രഹിക്കുമാറാകട്ടെ...' അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു
ഒരാൾക്ക് നമുക്ക് നല്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം എന്നത് നമ്മുടെ സമയം തന്നെയാണ്. അതുവഴി അവരെ കേള്ക്കാനും അവരോടൊപ്പം ആയിരിക്കാനും നമുക്ക് കഴിയും എന്നതിലൂടെ ചിലപ്പോൾ ഒരു ജീവൻ തന്നെ നമുക്ക് രക്ഷിക്കാൻ സാധിക്കും എന്ന് പറയുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി,
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
എത്രയെത്ര ചെറുപ്പക്കാരാണ് ആകസ്മികമായി ജീവിതം വിട്ടൊഴിയുന്നത്.....
കഴിഞ്ഞ ദിവസം എന്നെ ഒരു ചെറുപ്പക്കാരന്‍ വിളിച്ചിരുന്നു. അദ്ദേഹത്തിന് അല്‍പ നേരം എന്നോട് സംസാരിക്കണം എന്നതാണ് ആവശ്യം. വ്യാഴാഴ്ച്ചയായിരുന്നു... നാല് മൃതദേഹങ്ങളുടെ തുടര്‍ നടപടിക്രമങ്ങളില്‍ വ്യാപൃതനായിരുന്നു അപ്പോള്‍ . ഹൃദയാഘാതം, ആത്മഹത്യ, എന്നിവ മൂലം വിട്ടു പിരിഞ്ഞവര്‍. ഇവരെയൊക്കെ നാട്ടിലയക്കാനുള്ള തത്രപ്പാടില്‍ പായുകയായിരുന്നു.
നേരിട്ട് കാണണോ....അതോ ഫോണില്‍ സംസാരിച്ചാല്‍ മതിയോ എന്ന് അദ്ദേഹത്തോട് അന്വേഷിച്ചു.
ഫോണില്‍ സംസാരിച്ചാലും മതിയെന്ന അഭ്യര്‍ത്ഥനയുടെ ഭാഗമായി ഞാന്‍ അദ്ദേഹത്തിന് ചെവികൊടുത്തു.
ഷാര്‍ജയില്‍ താമസിക്കുന്ന അദ്ദേഹത്തിന് മൂന്നാമത്തെ തവണയാണ് കോവിഡ് പോസറ്റീവ് ആകുന്നത്.
കഴിഞ്ഞ രണ്ട് പ്രാവശ്യത്തേതില്‍ നിന്നും വിത്യസ്തമായി ഇക്കുറി തനിക്ക് തീരെ ഉറങ്ങാന്‍ കഴിയുന്നില്ല എന്നതാണ് അദ്ദേഹത്തെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാന പ്രശ്നം. ഉറക്ക ഗുളിക കഴിച്ചിട്ടും ഉറങ്ങാന്‍ കഴിയുന്നില്ല. അതിരറ്റ ആശങ്കയും.....
വിശദമായി കേട്ട ശേഷം കഴിയാവുന്ന ചില നിര്‍ദേശങ്ങളും നല്‍കി. അദ്ദേഹത്തിന് വലിയ ആശ്വാസമായ പോലെ സന്തോഷത്തോടെ ഫോണ്‍ വെച്ചു. തന്‍റെ ആശങ്കകള്‍ ആരെങ്കിലുമായി പങ്കുവെക്കാനെങ്കിലും കഴിഞ്ഞ സന്തോഷം ആ സുഹൃത്തിന്‍റെ വാക്കുകളില്‍ പ്രകടമായിരുന്നു. ഈ അസുഖത്തെ രണ്ടുവട്ടം മനോധൈര്യത്തോടെ നേരിട്ടതായിരുന്നു ഇദ്ദേഹം. ഇക്കുറി പക്ഷേ മനസ്സ് വല്ലാതെ തളര്‍ത്തിക്കളഞ്ഞു. ആശങ്കകള്‍ പങ്കുവെക്കാന്‍ ആരുമില്ലാതായി... അതാണ് അദ്ദേഹത്തെ തളര്ത്തിക്കളഞ്ഞത്.
ഇതാണ് പലരുടെയും ജീവിതത്തില്‍ സംഭവിക്കുന്നത്. തന്‍റെ ആകുലതകള്‍ പങ്കുവെക്കാന്‍ പാകത്തിലുള്ള സൗഹൃദങ്ങള്‍ ഇല്ലാതെ പോകുന്നു.... അതോടൊപ്പം മറ്റുള്ളവരുടെ ആവലാതികള്‍ക്ക് ചെവികൊടുക്കാന്‍ ആര്‍ക്കും നേരമില്ലാതെ പോകുന്നു.... പലജീവിതങ്ങളും പാതിവഴിയില്‍ കൊഴിഞ്ഞു പോകുന്നതിന്‍റെ കാരണം ഇതാണ്....
മനസ്സ് തകര്‍ന്നു പോയവരുടെ ആവലാതികള്‍ക്ക് ചെവികൊടുക്കാന്‍ കഴിഞ്ഞാല്‍ ഒരുപാട് ജന്മങ്ങളെ നമുക്ക് സംരക്ഷിക്കാന്‍ കഴിയും. അതിനുള്ള എളിയ ശ്രമങ്ങള്‍ നമ്മില്‍ ഓരോരുത്തരും വളര്‍ത്തിയെടുക്കാന്‍ പരിശ്രമിച്ചാല്‍ നമ്മള്‍ ജീവിച്ചിരിക്കുന്ന ഭൂമി തന്നെ സ്വര്‍ഗ്ഗമായി മാറും..... നമ്മില്‍ നിന്നും വിട്ടു പിരിഞ്ഞു പോയവരുടെ പാരത്രിക ജീവിതം നന്മകളാല്‍ സമ്പുഷ്ടമാക്കാന്‍ ഉടയതമ്പുരാന്‍ അനുഗ്രഹിക്കുമാറാകട്ടെ.....
Ashraf Thamarasery
https://www.facebook.com/Malayalivartha