സൗദിയിൽ വിപുലമായ ഒരുക്കം, പ്രതിസന്ധിയും നിയന്ത്രണങ്ങളും പതിയെ നീങ്ങിയത് ഈ റമദാനിൽ, വിദേശ ടൂറിസ്റ്റുകള്‍ക്ക് വിസാനടപടി ചട്ടം ലളിതമാക്കി
സൗദി സംസ്കാരത്തിന്‍റെ കാഴ്ചകളിലേക്ക് ലോക വിനോദസഞ്ചാരികളെ ക്ഷണിച്ചിരിക്കുകയാണ് സൗദി. രണ്ട് വര്‍ഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം രാജ്യത്തിന്‍റെ ബഹുമുഖ പൈതൃക കാഴ്ചകളും വിനോദസഞ്ചാര കേന്ദ്രങ്ങളും കാണാന്‍ വിദേശ സഞ്ചാരികള്‍ ധാരാളമായി എത്തുമെന്ന കണക്കുകൂട്ടലില്‍ സൗദി ടൂറിസം വകുപ്പ് വിപുലമായ ഒരുക്കമാണ് നടത്തുന്നത്.
2019 സെപ്റ്റംബറില്‍ രാജ്യത്തിന്‍റെ സാംസ്‌കാരിക ടൂറിസം മേഖലയെ ഉണര്‍ത്തുന്നതിനായി 50ലധികം രാജ്യങ്ങളിലെ പൗരന്മാര്‍ക്കായി ടൂറിസ്റ്റ് വിസ നല്‍കുന്ന നടപടി സൗദി ആരംഭിച്ചിരുന്നു.എന്നാല്‍, 2020ന്‍റെ തുടക്കത്തില്‍ കോവിഡ് മൂലം എല്ലാ അന്താരാഷ്ട്ര യാത്രകളും വിലക്കപ്പെട്ടു. അതിനുശേഷം മഹാമാരിയുടെ പ്രതിസന്ധിയും നിയന്ത്രണങ്ങളും പതിയെ നീങ്ങിയത് ഈ റമദാനിലായിരുന്നു.
ടൂറിസ്റ്റ് വിസ ഉപയോഗിച്ച് സഞ്ചാരികളെ സ്വീകരിക്കാനുള്ള അവസരമായി
റമദാൻ മാറിയെങ്കിലും ബിസിനസ് മേഖല മാന്ദ്യത്തിന്‍റെ പിടിയിലാണെങ്കിലും ടൂറിസം മേഖല പുരോഗതിയുടെ പാതയില്‍ തന്നെയാണ് പോകുന്നത്.വിദേശ വിനോദ സഞ്ചാരികള്‍ക്ക് സൗദിയുടെ റമദാന്‍ പാമ്പര്യങ്ങളും അറബ് സംസ്‌കാരങ്ങളും നേരിട്ട് അനുഭവിക്കാന്‍ കഴിയുന്നു.
റമദാനിലെ സമൂഹ നോമ്പുതുറയും അത്താഴരീതികളും കണ്ട് മനസ്സിലാക്കാനും ടൂറിസ്റ്റുകള്‍ക്ക് ഇതിലൂടെ കഴിയുന്നു. വിദേശ ടൂറിസ്റ്റുകള്‍ക്ക് സൗദിയുടെ ചരിത്രപരവും പ്രകൃതിദത്തവുമായ കാഴ്ചകള്‍ ഏറെ അനുഭൂതി പകര്‍ന്നുനല്‍കുന്നു. സൗദിയുടെ പരമ്പരാഗത സംസ്‌കാരവും അറബ് ജീവിതരീതികളും വിദേശ സഞ്ചാരികള്‍ക്ക് പകരാന്‍ ഉതകുന്ന സംവിധാനം ടൂറിസം മേഖലയില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നതായി വിലയിരുത്തുന്നു. പരമ്പരാഗത ഭക്ഷണം കഴിക്കാനും സഞ്ചാരികള്‍ക്ക് അവസരം ലഭിക്കുന്നു.
മനുഷ്യവാസത്തിന്‍റെ രണ്ടായിരം വര്‍ഷങ്ങളുടെ ചരിത്രം പേറുന്ന ലോകത്തിലെ ഏറ്റവും വലിയ തുറന്ന മ്യൂസിയങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന അല്‍ഉലയാണ് വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഒരിടം. 300 വര്‍ഷത്തോളം പഴക്കമുള്ള റിയാദിനടുത്തുള്ള പുരാതന നഗരമായ ദറഇയ, അസീറിലെ റിജാല്‍ അല്‍മ, യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടംപിടിച്ച മദാഇന്‍ സ്വാലിഹ്, ജിദ്ദയിലെ അല്‍ബലദ് പൈതൃക നഗരി, സൗദിയുടെ സ്വപ്നനഗര പദ്ധതിയായ നിയോം സിറ്റി, ജീസാനിലെ മത്സ്യബന്ധന കേന്ദ്രങ്ങള്‍, അബഹയിലെ വൈവിധ്യമാര്‍ന്ന മലനിരകള്‍ തുടങ്ങിയവയെല്ലാം വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു.
വിദേശ ടൂറിസ്റ്റുകള്‍ക്ക് വേണ്ട വിവരം നല്‍കാന്‍ ഔദ്യോഗിക ടൂറിസ്റ്റ് ഗൈഡുകളെ ഒരുക്കിക്കഴിഞ്ഞു. വിദേശ ടൂറിസ്റ്റുകള്‍ക്ക് വിസാനടപടി ചട്ടം ലളിതമാക്കിയതും ടൂറിസ്റ്റുകള്‍ക്ക് സൗദിയിലെത്താന്‍ വഴിയൊരുക്കുന്നു. സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ശ്രമിക്കുന്ന എല്ലാ മേഖലകളിലും ടൂറിസം വികസന കൗണ്‍സിലിന്‍റെ ചാപ്റ്ററുകള്‍ ആരംഭിക്കാന്‍ ഈ മാസം ആദ്യം സൗദി മന്ത്രിസഭ അംഗീകാരം നല്‍കി.
https://www.facebook.com/Malayalivartha