പ്രവാസികൾ പെട്ടികെട്ടി നാട്ടിൽ പോകേണ്ടിവരും, പൗരന്മാരുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് കുവൈത്ത്, ഈ നാല് പ്രധാന മേഖലകളിൽ സ്വദേശിവത്ക്കരണം ശക്തിപ്പെടുത്താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു...!!!

ഗൾഫ് രാഷ്ട്രങ്ങൾ സ്വദേശിവത്ക്കരണം നടപ്പിലാക്കാൻ പല വഴികൾ കൊണ്ടുവരികയാണ്. യുഎഇ, സൗദി, ഒമാൻ തുടങ്ങിയ രാജ്യങ്ങൾക്ക് പുറമേ ഇന്ത്യക്കാരായ പ്രവാസികൾ ഏറ്റവും കൂടുതൽ തൊഴിലെടുക്കുന്ന കുവൈത്തും, പൗരന്മാരുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇത് സ്വദേശിവത്ക്കരണത്തിന്റെ ആക്കം കൂട്ടുന്നതിനാൽ പ്രവാസികൾക്ക് തിരിച്ചടിയാകും.
സിവിൽ സർവീസ് കമ്മീഷൻ തലവൻ ഡോ. ഇസ്സാം അൽ റുബയ്യാൻ സ്വകാര്യമേഖലയിൽ കുവൈറ്റ് പൗരന്മാരുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന സംരംഭത്തിന് തുടക്കം കുറിച്ച തായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സർക്കാർ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിവിധ വ്യവസായങ്ങളിൽ ദേശീയ പ്രതിഭകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുമുള്ള തന്ത്രപരമായ പദ്ധതിയുടെ നിർണായക ഭാഗമായാണ് ഈ സമഗ്ര പഠനമെന്ന് അധികൃതർ അറിയിച്ചു.
നാല് പ്രധാന മേഖലകളിലാണ് സ്വദേശിവത്ക്കരണം ശക്തിപ്പെടുത്താൻ കുവൈത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഹോസ്പിറ്റാലിറ്റി വ്യവസായങ്ങൾ, വിനോദസഞ്ചാര മേഖല, സഹകരണ സ്ഥാപനങ്ങൾ, സ്പെഷ്യൽ എഡ്യുക്കേഷൻ സ്കൂളുകൾ എന്നീ മേഖലകളിലാണ് ആദ്യഘട്ടത്തിൽ സ്വദേശി പങ്കാളിത്തം വർധിപ്പിക്കാനുള്ള കൂടുതൽ ശ്രമങ്ങൾ നടക്കുന്നത്. രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയ്ക്ക് അത്യാവശ്യമായ രീതിയിൽ സ്വദേശി നൈപുണ്യം വളർത്തിയെടുക്കാനുള്ള ശേഷി ഈ മേഖലകൾക്കുണ്ട് എന്നതിനാലാണ് ആദ്യഘട്ടത്തിൽ ഇവയെ തിരഞ്ഞെടുക്കാൻ കാരണം.
സ്വകാര്യമേഖലയ്ക്കായി നേരത്തേ തീരുമാനിച്ചു നൽകിയ സ്വദേശിവൽക്കരണ നിരക്കുകൾ സ്ഥാപനങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സിവിൽ സർവീസ് കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഡോ. അൽ റുബയ്യാൻ വ്യക്തമാക്കി. സ്വദേശി വൽക്കരണത്തിനായുള്ള സ്വകാര്യ മേഖലയിലെ പുതിയ തൊഴിൽ തസ്തികകൾ കണ്ടെത്തുന്നതിന് പുറമേ, ഈ മേഖലകളിൽ അടുത്ത ദശകത്തിൽ കുവൈറ്റ് പൗരന്മാരുടെ തൊഴിൽ നിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള ഒരു ദീർഘകാല പദ്ധതിയും പഠനത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്.
കഴിഞ്ഞ ജൂൺ 13ന് സിവിൽ സർവീസ് കമ്മീഷൻ ഇതേക്കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയമിച്ചിരുന്നു. സ്വകാര്യമേഖലയിലെ കുവൈറ്റ് പൗരന്മാരുടെ ഭാവിയിലെ തൊഴിൽ സാധ്യത രൂപപ്പെടുത്തുന്നതിൽ ഡോ. അൽ റുബയ്യാന്റെയും സിവിൽ സർവീസ് കമ്മീഷന്‍റെയും ശ്രമങ്ങൾ പ്രധാന പങ്ക് വഹിച്ചതായി അധികൃതർ അറിയിച്ചു.ഇത് കൂടാതെ കുവൈറ്റ് പൗരന്മാരുടെ കഴിവുകളെയും നൈപുണികളെയും വികസിപ്പിച്ചു കൊണ്ട് സ്വകാര്യ മേഖലയുടെ ആവശ്യങ്ങൾക്ക് ഉതകുന്ന രീതിയിലുള്ള മികച്ച ഒരു തൊഴിൽ സേനയെ വളർത്തുന്നതിനുള്ള സമഗ്ര പദ്ധതിയും സിവിൽ വർവീസ് കമ്മീഷൻ്റെ നേതൃത്യത്തിൽ സമാന്തരമായി നടന്നു വരുന്നുണ്ട്.
കുവൈറ്റില്‍ സ്വദേശിവല്‍ക്കരണ നയം നടപ്പിലാക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിദ്യാഭ്യാസ മന്ത്രാലയം പിരിച്ചുവിട്ടത് 2048 പ്രവാസി ജീവനക്കാരെ. വിവിധ തസ്തികകളില്‍ നിന്ന് പ്രവാസികളെ മാറ്റി കുവൈറ്റ് പൗരന്മാരെ സര്‍ക്കാര്‍ സ്ഥാനങ്ങളില്‍ നിയമിക്കുന്നതിനുള്ള സ്വദേശിവല്‍ക്കരണ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.എഞ്ചിനീയറിങ് തസ്തികകളില്‍ നിന്ന് 54 പേര്‍, അധ്യാപനം, വിദ്യാഭ്യാസം, പരിശീലനം മേഖലയില്‍ നിന്ന് 1,100 പേര്‍, സാമൂഹികം, വിദ്യാഭ്യാസം, കായികം, ഐടി തസ്തികകളില്‍ നിന്ന് 324 പേര്‍, ശാസ്ത്രവുമായി ബന്ധപ്പെട്ട റോളുകളില്‍ നിന്ന് 24 പേര്‍, കല, മാധ്യമം, പബ്ലിക് റിലേഷന്‍സ് മേഖലകളില്‍ നിന്ന് 17 പേര്‍, സാമ്പത്തിക സ്ഥാനങ്ങളില്‍ നിന്ന് 13 പേര്‍ എന്നിങ്ങനെയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പിരിച്ചുവിടപ്പെട്ട പ്രവാസി ജീവനക്കാരുടെ കണക്ക്.
https://www.facebook.com/Malayalivartha
























