യുകെയിലെ സര്‍ക്കാര്‍ ആശുപത്രികളിൽ നഴ്‌സുമാർക്ക് ക്ഷാമം
യു കെ എന്‍എച്ച്എസില്‍ എ ആന്‍ഡ് ഇ യൂണിറ്റുകളില്‍ ആണ് യോഗ്യരായ നഴ്‌സുമാരുടെ അഭാവം രോഗികളെ വലയ്ക്കുന്നത്. തണുപ്പുകാലം വന്നതോടെ രോഗികളുടെ എണ്ണം വർധിച്ചു. മിക്ക ആശുപത്രികളിലും ജിപി സര്‍ജറികളിലും നഴ്‌സുമാരില്ലാത്തതിനാല്‍ പകരം സിറിഞ്ചും മരുന്നുമായെത്തുന്നത് കെയര്‍മാര്‍ ആണ്. എന്‍എച്ച്എസില്‍ മിക്ക വകുപ്പുകളിലും ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിന്റെ പ്രശ്നങ്ങളുണ്ടെങ്കിലും നഴ്‌സുമാരുടെ കുറവ് രോഗികളുടെ ജീവനുതന്നെ ഭീഷണിയായിക്കൊണ്ടിരിക്കുന്നു .
കഴിഞ്ഞ രണ്ടു വർഷമായി ആവശ്യത്തിന് നഴ്‌സുമാരെ നിയമിക്കുന്നതിൽ അധികൃതര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഭൂരിഭാഗം ഹോസ്പിറ്റല്‍ വാര്‍ഡുകളിലും മിനിമം നഴ്സുമാരെ പോലും നിയമിച്ചിട്ടില്ല.
രജിസ്ട്രേഡ് നഴ്സുമാര്‍ പ്രതിദിനമെന്നോണം കുറയുന്നതിനാല്‍ ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നവരുടെ തൊഴില്‍ സമ്മർദ്ധം ഏറുന്നതും പ്രശ്നമാകുന്നുണ്ട്. നഴ്സുമാരുടെ കുറവ് നികത്താനായി വന്‍ തുക പ്രതിഫലം കൊടുത്ത് ഏജന്‍സി സ്റ്റാഫുകളെ നിയമിക്കുകയായിരുന്നു പതിവ് .എന്നാൽ ഏജന്‍സി സ്റ്റാഫുകള്‍ക്കായി ഓരോ ഹോസ്പിറ്റലിനും ചെലവാക്കാവുന്ന തുകയില്‍ സര്‍ക്കാര്‍ കര്‍ക്കശമായ പരിധി പ്രഖ്യാപിച്ചതോടെ ഇങ്ങനെയുള്ള നിയമനം അസാധ്യമായി.
വൃദ്ധരായ രോഗികള്‍ അടിയന്തിര ചികിത്സകള്‍ക്ക് പോലും മണിക്കൂറുകളോളം കാത്ത് കെട്ടിക്കിടക്കേണ്ടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. വേണ്ടത്ര ചികിത്സ ലഭിക്കാതെ മിഡ്-സ്റ്റാഫോര്‍ഡ്ഷെയറില്‍ നൂറുകണക്കിന് രോഗികളാണ് മരണത്തിനു കീഴടങ്ങിയത്. ഇതിനെ തുടർന്ന് ഓരോ മാസവും സ്റ്റാഫിങ് നിലവാരം ഓരോ എന്‍എച്ച്‌എസ് ട്രസ്റ്റും പ്രസിദ്ധീകരിക്കണമെന്ന ഉത്തരവ് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ 2014/15 നും 2016/17 ഇടയിലുള്ള 96 ശതമാനം അക്യൂട്ട് ഹോസ്പിറ്റലുകള്‍ക്കും ഇതിന് കഴിഞ്ഞിട്ടില്ല.
150 ഹോസ്പിറ്റലികളിൽ പകൽ സമയത്തുപോലും ആവശ്യത്തിന് ഷിഫ്റ്റുകളിൽ നഴ്‌സുമാരെ നിയമിക്കാൻ കഴിഞ്ഞില്ല എന്നാണ് ഈ രണ്ട് വര്‍ഷത്തെ പഠനം വ്യക്തമാക്കുന്നത്.മിക്ക ട്രസ്റ്റുകളിലും അത്യാവശ്യ കാര്യങ്ങൾ ചെയ്യുന്നത് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരാണ് .ഇത്തരത്തിൽ വേണ്ടത്ര യോഗ്യതയുള്ളവർ രോഗീപരിചരണം നടത്തുന്നത് മരണനിരക്ക് 5 ഇരട്ടിയായി കൂട്ടിയിട്ടുണ്ടെന്നാണ് നവംബറില്‍ പ്രസിദ്ധീകരിച്ച റിസര്‍ച്ച് വ്യക്തമാക്കുന്നത്.
വരും കാലങ്ങളിലും ഈ പ്രതിസന്ധി കൂടാനാണ് സാധ്യത. ഇപ്പോഴുള്ള നഴ്‌സുമാരിൽ മൂന്നിൽ ഒരാളെങ്കിലും 50 വയസ്സ്. ഇവർ കൂടി റിട്ടയർ ആകുന്നതോടെ ഹോസ്പിറ്റൽ മേഖല തന്നെ തകരും .
ഇന്ത്യ,ഫിലിപ്പൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് യോഗ്യരായ നേഴ്‌സുമാരെ എത്രയും പെട്ടെന്ന് നിയമിച്ച് ഈ പ്രതിസന്ധി തരണം ചെയ്യണമെന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കുകയാണ്. നിയമങ്ങൾ സുതാര്യമാക്കാനും അടുത്ത മൂന്നുവർഷത്തിനുള്ളിൽ 15000 നഴ്‌സുമാരെ നിയമിക്കാനും ഉള്ള റിപ്പോർട്ടുകൾ സർക്കാരിന്റെ പരിഗണനയിലുണ്ട് .
https://www.facebook.com/Malayalivartha