പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കാനുള്ളവര്‍ ബന്ധപ്പെട്ട വകുപ്പിനെ സമീപിക്കണമെന്ന് റിയാദ് പാസ്പോര്‍ട്ട് മേധാവി
സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം പതിനായിരങ്ങൾ പ്രയോജനപ്പെടുത്തിയതായി റിയാദ് പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്) മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുറഹ്മാന്‍ അസ്സഹൈബാനി വ്യക്തമാക്കി. വിദേശ രാജ്യങ്ങളിലെ എംബസികളില്‍ നിന്ന് അവരുടെ പൗരന്മാരെ കയറ്റി അയക്കാനുള്ള നടപടികളില്‍ നല്ല സഹകരണമാണ് സൗദി അധികൃതര്‍ക്ക് ലഭിക്കുന്നത്. യാത്രക്ക് ആവശ്യമായ രേഖകള്‍ കൈയിലുള്ളവരാണ് നാടുകടത്തല്‍ കേന്ദ്രത്തിലെത്തേണ്ടതെന്നും ജവാസാത്ത് മേധാവി വ്യക്തമാക്കി.
റിയാദ് മേഖലയില്‍ പത്ത് കേന്ദ്രങ്ങളിലായി അനധികൃത താമസക്കാരുടെ രേഖകള്‍ ശരിപ്പെടുത്തല്‍ നടപടി തുടരുകയാണ്. ഇഖാമ കാലാവധി തീര്‍ന്നവര്‍, സൗദിയിലെത്തിയിട്ട് ഇതുവരെ ഇഖാമ എടുക്കാത്തവര്‍, ഹുറൂബ് രേഖപ്പെടുത്തപ്പെട്ടവര്‍, പെര്‍മിറ്റില്ലാതെ ഹജ്ജിന് പോയി പിടിക്കപ്പെട്ടവര്‍, നുഴഞ്ഞുകയറ്റക്കാര്‍, സുരക്ഷ- അതിര്‍ത്തി നിയമം ലംഘിച്ചവര്‍ തുടങ്ങിയ നിയമലംഘകര്‍ റിയാദില്‍ മലസിലെ കേന്ദ്രത്തെയാണ് സമീപിക്കേണ്ടത്.
ഹജ്ജ്, ഉംറ, സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞവര്‍ യാത്രാരേഖകളുമായി ടിക്കറ്റെടുത്ത് നേരിട്ട് വിമാനത്താവളങ്ങളിലെത്തണം. ഇഖാമ കാലാവധി തീര്‍ന്നവരും ഹുറൂബ് രേഖപ്പെടുത്താത്തവരുമാണെങ്കില്‍ അവരുടെ ഇഖാമ പുതുക്കാനുള്ള ഫീസ് തൊഴിലുടമയില്‍ നിന്ന് ഈടാക്കിയാണ് നാടുകടത്തുക.
തൊഴിലുടമയില്‍ നിന്ന് അവകാശങ്ങള്‍ ലഭിക്കാനുള്ളവര്‍ തൊഴില്‍ മന്ത്രാലയം, ലേബര്‍ ഓഫീസ്, കോടതി തുടങ്ങി അധികൃതരെ സമീപിച്ച് പ്രശ്ന പരിഹാരത്തിന് ശേഷമാണ് നാടുകടത്തല്‍ കേന്ദ്രത്തെ സമീപിക്കേണ്ടത്.
അവകാശങ്ങളുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ആഭ്യന്തര മന്ത്രാലയമോ ജവാസാത്തോ തീര്‍പ്പ് കല്‍പിക്കില്ലെന്ന് കാമ്പയിന്‍ മേധാവി ഖാലിദ് ബിന്‍ അബ്ദുല്ല അല്‍മുജാഹിദ് വ്യക്തമാക്കി. നിയമ വിരുദ്ധമായി രാജ്യത്ത് തങ്ങുന്ന മാതാവിന് പിറന്ന കുഞ്ഞുങ്ങളുടെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഡി.എന്‍.എ പരിശോധന നടത്തി ഉറപ്പുവരുത്തിയ ശേഷമാണ് യാത്രക്ക് അനുമതി ലഭിക്കുക.
https://www.facebook.com/Malayalivartha