അറ്റ്‌ലസ് രാമചന്ദ്രന്റെ ജയില്‍ മോചനം പുതിയ വഴിത്തിരിവുണ്ടാകുമ്പോൾ ആഹ്ളാദത്തിമിർപ്പിൽ ഭാര്യ ഇന്ദിരാ രാമചന്ദ്രനും കുടുംബാംഗങ്ങളും...
ഉന്നത മലയാളി പ്രവാസി വ്യവസായിയുടെയും പ്രമുഖ ജുവലറി ഗ്രൂപ്പിന്റെയും നീരസത്തിനു വിധേയനായി ജയില്‍ മോചനം അസാധ്യമെന്നു കരുതിയിരിക്കെ കേസിലുണ്ടായ പുതിയ വഴിത്തിരിവില്‍ ഭാര്യ ഇന്ദിരാ രാമചന്ദ്രനും കുടുംബാംഗങ്ങള്‍ക്കും ഏറെ ആഹ്ലാദം. മന്ത്രി സുഷമാ സ്വരാജിനും എന്‍.ആര്‍.ഐ. സെല്‍ കണ്‍വീനര്‍ ഹരികുമാറിനും പ്രവാസി സംഘടനകള്‍ക്കും അവര്‍ നന്ദി പറയുന്നു.
ജയില്‍ മോചനം സാധ്യമാകണമെങ്കില്‍ ഇനിയും ഏറെ കടമ്പകളുണ്ടെന്ന കാര്യം അവര്‍ക്കറിയാം. ഇന്നത്തെ നിലയില്‍ കുറച്ചു വര്‍ഷം കൂടി ജയിലില്‍ കഴിയേണ്ടി വന്നാല്‍ ജീവനോടെ അദ്ദേഹത്തിനു പുറത്തിറങ്ങാന്‍ കഴിയില്ലായിരുന്നെന്ന് ഇന്ദിര പറഞ്ഞു. യു.എ.ഇയില്‍ തടവറയില്‍ കഴിയുന്ന ജ്വല്ലറി ഉടമയും വ്യവസായിയുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയാണ്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നേരിട്ട് നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് രാമചന്ദ്രന്‍ പുറംലോകം കാണുമെന്ന് ഉറപ്പായത്.
ആരോഗ്യനില മോശമായ രാമചന്ദ്രനെ എത്രയും വേഗം മോചിപ്പിച്ച് നാട്ടില്‍ കൊണ്ടുവന്ന് വിദഗ്ധ ചിസിത് നല്‍കാനാണ് കുടുംബവും ആഗ്രഹിക്കുന്നത്. രാമചന്ദ്രന്റെ മോചനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായി ഇടപെടല്‍ ഉണ്ടാകാതെ വന്നതോടെ കുടുംബം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ കണ്ട് അപേക്ഷ നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാരിന് നല്‍കിയ ഈ അപേക്ഷ പരിഗണിച്ച് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡറും ബി.ജെ.പി എന്‍.ആര്‍.ഐ ഘടകവും നടത്തിയ പരിശ്രമങ്ങളാണ് മോചനത്തിന് വേഗത കൂട്ടിയതെന്നും റിപ്പോര്‍ട്ടുണ്ട്.
ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ രാം മാധവ് ദുബായില്‍ നേരിട്ടെത്തി വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇന്ത്യന്‍ സ്ഥാനപതി നേരിട്ടാണ് ബാങ്കുകളുമായി ചര്‍ച്ച നടത്തിയത്. രാമചന്ദ്രന്‍ വായ്പ എടുത്ത യു.എ.ഇയിലെ 22 ബാങ്കുകള്‍ നല്‍കിയ കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇനി ഒരു കേസ് കൂടി മാത്രമാണ് അവശേഷിക്കുന്നത്. ജയില്‍ മോചിതനായാല്‍ ഈ കടം തീര്‍ക്കാനാകുമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്. ബാങ്കുകള്‍ മാത്രമല്ല, ആറ് വ്യക്തികളും രാമചന്ദ്രനെതിരെ പരാതി നല്‍കിയിരുന്നു.
ഇതില്‍ പാകിസ്താനികളും ഉത്തരേന്ത്യക്കാരുമുണ്ട്. ഇവരില്‍ ഒരാളൊഴികെ മറ്റെല്ലാവരുമായി ധാരണയില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. അതേസമയം, യു.എ.ഇ വിട്ടുപോകാന്‍ രാമചന്ദ്രന് അനുമതിയില്ല. അവിടെതന്നെ താമസിച്ചു കടം വീട്ടാമെന്നാണ് ഉറപ്പ്. 3.40 കോടി ദിര്‍ഹത്തിന്റെ രണ്ട് ചെക്കുകള്‍ മടങ്ങിയതിനെ തുടര്‍ന്ന് മൂന്നു വര്‍ഷത്തേക്കാണ് രാമചന്ദ്രനെ യു.എ.ഇ കോടതി ശിക്ഷിച്ചത്. 2015 ഓഗസ്റ്റ് മുതല്‍ അദ്ദേഹം ജയിലിലാണ്. ഇതോടെ ആയിരം കോടി രൂപയുടെ വായ്പാതിരിച്ചടവും മുടങ്ങിയിരുന്നു.
രാമചന്ദ്രന്റെ പ്രായവും മറ്റു കേസുകളൊന്നും അദ്ദേഹത്തിന്റെ പേരിലില്ലാത്തതും അനുകൂല ഘടകമാണ്. ഒരു ബാങ്ക് കൂടി കേസ് പിന്‍വലിക്കാന്‍ തയ്യാറായാല്‍ രണ്ടു ദിവസത്തിനകം രാമചന്ദ്രന്‍ പുറത്തിറങ്ങും. ബാധ്യത തീര്‍ക്കാനുള്ള ആസ്തി രാമചന്ദ്രനുണ്ടെന്ന് യു.എ.ഇ സര്‍ക്കാരിന് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിന് യു.എ.ഇ.യിലെ ബാങ്ക് അധികൃതര്‍ ഇന്ത്യയിലേക്ക് വരുമെന്നും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha