പ്രവാസികൾക്ക് ഇനി സൗദി അറേബ്യയിലേക്കുള്ള യാത്ര വളരെ എളുപ്പം, ഗൾഫിനെ ഒന്നടങ്കം അമ്പരപ്പിച്ച് സൗദിയുടെ വമ്പൻ പ്രഖ്യാപനം, വിസ നിയമങ്ങൾ കൂടുതൽ ലഘൂകരിക്കുകയും പുതിയ ഓൺലൈൻ വിസ സമ്പ്രദായം ഏർപ്പെടുത്തുകയും ചെയ്ത് സൗദി
ഇനി സൗദി അറേബ്യയിലേക്കുള്ള യാത്ര പ്രവാസികളുൾപ്പെടെയുള്ളവർക്ക് കൂടുതൽ എളുപ്പമാക്കും എന്ന തരത്തിലുള്ള തീരുമാനമാണ് പുറത്തുവന്നിരിക്കുന്നത്. ഗൾഫ് കോർപ്പറേഷൻ കൗൺസിലിലെ അതായത് ജിസിസിയിലെ താമസക്കാർക്ക് സൗദി അറേബ്യ സന്ദർശിക്കാൻ ഓൺലൈൻ വിസ സൗകര്യം ഏർപ്പെടുത്തിയിരിക്കുകയാണ് സൗദി.
സൗദി ടൂറിസം മന്ത്രാലയമാണ് ഓൺലൈൻ പോർട്ടൽ വഴി ഇ - വിസയ്ക്ക് അപേക്ഷിക്കാമെന്ന് അറിയിച്ചത്. ജിസിസിയിലെ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് എളുപ്പത്തിൽ സൗദി സന്ദർശന വിസ നേടുന്നതിനും സൗദിയിലേക്കു പ്രവേശിക്കുന്നതിനും പുതിയ തീരുമാനം സഹായകമാകുമെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ ടൂറിസം രംഗത്തിന് കുതിപ്പേകുകയെന്ന ലക്ഷ്യത്തോടെയാണ് വിസ നിയമങ്ങൾ കൂടുതൽ ലഘൂകരിക്കുകയും പുതിയ ഓൺലൈൻ വിസ സമ്പ്രദായം ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്നത്.ഇനി മുതൽ സൗദി സന്ദർശിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വിസിറ്റ്സൗദി ഡോട്ട്കോം എന്ന വെബ്സൈറ്റ് വഴി ഇലക്ട്രോണിക് ടൂറിസ്റ്റ് വിസകൾ സ്വന്തമാക്കാം.
വളരെ ചുരുങ്ങിയ സമയം മാത്രമേ ഇതിനായി ആവശ്യമായി വരികയുള്ളൂ എന്നും അധികൃതർ അറിയിച്ചു. 300 റിയാൽ ഫീസും ഇൻഷൂറൻസ് പോളിസി നിരക്കുമാണ് ജിസിസി പ്രവാസികൾ ഇ വിസ ലഭിക്കാനായി നൽകേണ്ടത്.
നേരത്തേ ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന വിദേശികൾക്ക് സൗദി അറേബ്യയിൽ സന്ദർശനം നടത്തണമെങ്കിൽ ബന്ധപ്പെട്ട രാജ്യങ്ങളിലെ തങ്ങളുടെ എംബസി വഴി വിസയ്ക്ക് അപേക്ഷ നൽകണമായിരുന്നു. പുതിയ മാറ്റത്തോടെ ഈ നിബന്ധന ഒഴിവാക്കി പകരം ഓൺലൈനായി വിസയ്ക്ക് അപേക്ഷിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.
ഗൾഫ് രാജ്യങ്ങളിൽ താമസ വിസയുള്ള പ്രവാസികൾക്ക് സൗദിയിലേയ്ക്ക് ടൂറിസ്റ്റ് വിസ ലഭിക്കണമെങ്കിൽ അവരുടെ താമസ പെർമിറ്റിൽ ചുരുങ്ങിയത് മൂന്നു മാസമെങ്കിലും കാലാവധി വേണം. ഓൺലൈൻ സൈറ്റിൽ വ്യക്തമാക്കിയ പ്രഫഷനുകൾ ഉള്ളവർക്ക് മാത്രമാണ് വിസ ലഭിക്കുകയെന്ന് അധികൃതർ അറിയിച്ചു.
ഏറ്റവും അടുത്ത ബന്ധുക്കളെയും വീട്ടുവേലക്കാരെയും കൂടെ കൊണ്ടുവരാം. 18 വയസ്സിൽ കുറവ് പ്രായമുള്ള കുട്ടികൾക്ക് ഇ-വിസ ലഭിക്കാൻ രക്ഷാകർത്താവ് ആദ്യം വിസാ അപേക്ഷ നൽകണമെന്നും വ്യവസ്ഥയുണ്ട്. കൂടാതെ ഷൻഗൻ, അമേരിക്ക, യുകെ വിസയുള്ളവർക്കും സൗദിയിലേക്കു ടൂറിസം വിസ ലഭിക്കും.
കൂടുതൽ ടൂറിസ്റ്റുകളെ സൗദി അറേബ്യയിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി ഏർപ്പെടുത്തിയ ടൂറിസം നിയമഭേദഗതി പ്രകാരമാണ് പുതിയ നടപടികൾ.അതേസമയം, ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയിലെത്തുന്നവർക്ക് സാധാരണ സമയങ്ങളിൽ ഉംറ നിർവഹിക്കാൻ അവസരമുണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
പക്ഷേ ഹജ്ജ് സീസണിൽ ഹജ്ജോ ഉംറയോ ചെയ്യാൻ ഈ വിസയിൽ എത്തുന്നവർക്ക് അനുവാദമുണ്ടാവുകയില്ല. വിസിറ്റ്സൗദി ഡോട്ട്കോം എന്ന വെബ്സൈറ്റിൽ വിസാ പേജ് സന്ദർശിച്ച് പേരുവിവരങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്ത് ഫീസുകൾ അടക്കുന്നവർക്ക് ഇ-മെയിൽ വഴി ഇ-വിസ ലഭിക്കും.
https://www.facebook.com/Malayalivartha