വിങ്ങിപ്പൊട്ടി പ്രവാസി ദമ്പതികൾ, സ്‌കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ മലയാളി ബാലികയുടെ മരണത്തിൽ പ്രവാസിയുൾപ്പെടെ 3 പേർ അറസ്റ്റിലെന്ന് സൂചന, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് മിൻസയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രി

സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ മലയാളി ബാലിക മിൻസ മറിയം ജേക്കബ് (4) കൊടുംചൂടിൽ മരിച്ച സംഭവത്തിൽ 3 ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തതായി വിവരം. മലയാളി ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടിയെന്നാണ് റിപ്പോർട്ട്. ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
മിൻസയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച വിദ്യാഭ്യാസ മന്ത്രി ബുഥെയ്‌ന ബിന്‍ത് അലി അല്‍ നുഐമി, എല്ലാ സഹായവും വാഗ്ദാനം ചെയ്തു.സംഭവം നടന്ന ഞായറാഴ്ച തന്നെ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം തുടങ്ങിയവയും പരിശോധനയിൽ സഹകരിക്കുന്നു. അസാധാരണ സംഭവം ആയതിനാൽ വിശദമായ മെഡിക്കൽ പരിശോധനയാണ് നടന്നത്.
ഇതിന്റെ ഫലവും തുടർന്ന് കോടതി അനുമതിയും ലഭിച്ചശേഷമാകും മൃതദേഹം വിട്ടുകിട്ടുകയെന്ന് ബന്ധുക്കൾ അറിയിച്ചു. സ്വദേശമായ ചിങ്ങവനത്താണ് സംസ്കാരം.അതിനിടെ, സംഭവത്തിൽ ദുഃഖവും പ്രതിഷേധവും അറിയിച്ച് സ്വദേശികൾ ഉൾപ്പെടെ ആയിരക്കണക്കിനു പേർ ഖത്തറിൽ രംഗത്തെത്തി. കുട്ടികളുടെ സുരക്ഷയിൽ അലംഭാവം കാണിക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി ആവശ്യപ്പെടുന്ന കുറിപ്പുകളാണ് സമൂഹമാധ്യമങ്ങളിൽ എങ്ങും.
സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രാലയവും മറ്റ് വകുപ്പുകളും അന്വേഷണം തുടങ്ങി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. കുട്ടികള്‍ക്കായി ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിക്കുന്നതെന്നും അക്കാര്യത്തില്‍ ഒരു വീഴ്ചയും അംഗീകരിക്കാനാവില്ലെന്നും ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ട്വീറ്റ് ചെയ്തു.
കുട്ടിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രസ്താവനയിലുണ്ട്. പിറന്നാൾ ദിനത്തിലാണ് കെജി1 വിദ്യാർഥിനിയായ മിൻസയ്ക്ക് ദാരുണ മരണം സംഭവിച്ചത്. ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകളാണ് മിൻസ. ദോഹ അൽവക്രയിലെ ദ് സ്പ്രിങ്ഫീൽഡ് കിന്റർഗാർട്ടനിലെ കെജി1 വിദ്യാർഥിനിയാണ്.
രാവിലെ സ്കൂൾ ബസിൽ പോയ കുട്ടി ബസിനുള്ളിൽ ഉറങ്ങിപ്പോയ വിവരം അറിയാതെ ബസ് ലോക്ക് ചെയ്ത് ജീവനക്കാർ പോകുകയായിരുന്നു. ഉച്ചയ്ക്കു കുട്ടികളെ തിരികെ കൊണ്ടുപോകാനായി ബസ് എടുത്തപ്പോഴാണ് ബസിനുള്ളിൽ കുട്ടി കിടക്കുന്നതു ജീവനക്കാർ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിൻസയുടെ സഹോദരി മീഖ എംഇഎസ് ഇന്ത്യൻ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
https://www.facebook.com/Malayalivartha


























