സാഹസികതയില്‍ അത്ഭുതങ്ങള്‍ തീര്‍ക്കുന്ന ദുബൈ കിരീടാവകാശി, ദുബായിയുടെ ലോകപ്രശസ്ത മുദ്രകളിലൊന്നായ 160 നിലകളുള്ള ബുര്‍ജ് ഖലീഫ നടന്നുകയറി ഷെയ്ഖ് ഹംദാൻ, 10ലേറെ പേരടങ്ങുന്ന സംഘത്തോടൊപ്പം കോണിപ്പടികൾ ഓടിയും നടന്നും കീഴടക്കാൻ എടുത്തത് 37മിനുട്ടും 38സെക്കന്‍ഡും

ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് നിരവധി ആരാധകരാണുള്ളത്. ഫാസ എന്ന പേരിലാണ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തികൾ സാഹസങ്ങൾ ഇതെല്ലാമാണ് ആളുകളെ ഹംദാനിലേക്ക് അടുപ്പിക്കുന്ന ഘടകങ്ങൾ.
മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികളും ഷെയ്ഖ് ഹംദാനെ ഇഷ്ടപ്പെടുന്നവരാണ്. സാഹസികതയില്‍ അല്‍ഭുതങ്ങള്‍ തീര്‍ക്കുന്ന ദുബൈ കിരീടാവകാശി ഇപ്പോൾ മറ്റൊരു സാഹസം കാട്ടിയ വാർത്തയാണ് പുറത്തുവരുന്നത്. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടവും ദുബായിയുടെ ലോകപ്രശസ്ത മുദ്രകളിലൊന്നായ ബുര്‍ജ് ഖലീഫ നടന്നുകയറിയ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ ഷെയ്ഖ് ഹംദാൻ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സെല്‍ഫി ചിത്രത്തിലൂടെയാണ് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്‍റെ 160ാം നിലയിലേക്ക് നടന്നു കയറിയത് വ്യക്തമാക്കിയത്. 10ലേറെ പേരടങ്ങുന്ന സംഘത്തോടൊപ്പം 37മിനുട്ടും 38സെക്കന്‍ഡും സമയമെടുത്താണ് ഇത് പൂര്‍ത്തിയാക്കിയത്. ബുർജ് ഖലീഫയുടെ കോണിപ്പടികൾ ഓടിയും നടന്നും കീഴടക്കി തന്റെ ശാരീരികക്ഷമത ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു ഹംദാൻ.
'ബുർജ് ഖലീഫ ചലൻജ്' എന്ന് അടിക്കുറിപ്പോടെ ഇൻസ്റ്റാഗ്രാമിൽ ഇതിന്റെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നാലെ നിരവധിപേരാണ് ശൈഖ് ഹംദാനെ അഭിനന്ദിച്ച് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തിയത്. ബുര്‍ജ് ഖലീഫയുടെ 160-ാം നില പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലമാണ്. ഏറ്റവും പുതിയ നിരീക്ഷണ കേന്ദ്രമായ ദി ടോപ്പ് സ്കൈ ഫ്ലോര്‍ 148-ലും യഥാര്‍ത്ഥ അറ്റ് ദ ടോപ്പ് ഒബ്സര്‍വേറ്ററി 124-ാം നിലയിലുമാണ് സ്ഥിതി ചെയ്യുന്നത്.
2020 ഡിസംബറില്‍ ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളില്‍ കയറി, 828 മീറ്റര്‍ ഉയരമുള്ള അതിന്റെ മുകളിൽ കയറിയും വീഡിയോ പകര്‍ത്തിയും അദ്ദേഹം അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്.ഫിറ്റ്‌നസ്, കായിക പ്രേമിയായ ഹംദാൻ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നത് ഇതാദ്യമല്ല. ഈ വർഷം, ദുബൈ റണിൽ പങ്കെടുത്തവരോടൊപ്പം 10 കിലോമീറ്റർ ഓടിയത് ഏറെ ശ്രദ്ധേയമായിരുന്നു. സ്കൈ ഡൈവിംഗ്, മൗണ്ടൻ ക്ലൈംബിംഗ്, ഹൈകിംഗ്, പാരാമോടർ ഗ്ലൈഡിംഗ് എന്നിവ ആസ്വദിക്കുന്നതിന്റെ വീഡിയോകൾ പലപ്പോഴും ഇദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
2021-ൽ, ഐൻ ദുബൈയുടെ മുകളിൽ ഫോടോയ്‌ക്ക് പോസ് ചെയ്തും ലോകത്തിലെ ഏറ്റവും ആഴമേറിയ കുളമായ ഡീപ് ഡൈവിൽ മുങ്ങിയും അദ്ദേഹം വിസ്മയിപ്പിച്ചിരുന്നു. അതേസമയം, ലോകത്തിലെ ഏറ്റവും വലുതും ഉയരമേറിയതുമായ നിരീക്ഷണ ചക്രമായ ഐൻ ദുബായിയുടെ ഏറ്റവും ഉയരത്തിൽ കയറിയും ദുബായ് ഷെയ്ഖ് ഹംദാൻ ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. 820 അടി ഉയരത്തിൽ ഇരുന്ന് ഫസാ ലോഗോ പതിച്ച ഒരു മഗ്ഗിൽ നിന്ന് ചായ നുകരുന്ന ഷെയ്ഖ് ഹംദാന്റെ വീഡിയോ അദ്ദേഹം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ച്ചിരുന്നു.
https://www.facebook.com/Malayalivartha


























