സൗദിയിലെ പെരുംമഴ, മദീനയിൽ തോടുകളും താഴ്വാരങ്ങളും നിറഞ്ഞ് കവിഞ്ഞു, മഴവെള്ളപ്പാച്ചിലില്‍പ്പെട്ട ഏഴുപേരെ സിവില്‍ ഡിഫന്‍സ് സംഘം രക്ഷപ്പെടുത്തി, വീശിയടിച്ച ശക്തമായ കാറ്റില്‍ വൈദ്യുതി ടവറുകളും പോസ്റ്റുകളും നിലംപൊത്തി

സൗദിയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ എറ്റവും കൂടുതൽ പ്രതികൂലമായി ബാധിച്ചത് മദീന മേഖലയെ ആണ്. ഇവിടെ തോടുകളും താഴ്വാരങ്ങളും നിറഞ്ഞ് കവിഞ്ഞു. മദീനയിലെ ഏറ്റവും പ്രശസ്ത താഴ്വരയായ വാദി അൽ-മുബാറഖ് നോക്കെത്താദൂരത്തോളം വ്യാപിച്ച വലിയ തടാകമായി മാറി. മദീന സുവൈര്‍ഖിയയിൽ മഴവെള്ളപ്പാച്ചിലില്‍പ്പെട്ട ഏഴുപേരെ സിവില്‍ ഡിഫന്‍സ് സംഘം രക്ഷപ്പെടുത്തി.
മലഞ്ചെരുവുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളത്തിന്റെ ശക്തമായ ഒഴുക്കും വെള്ളക്കെട്ടുമുണ്ടായി. മദീനയിലെ തെക്കുവശത്തായി സ്ഥിതി ചെയ്യുന്ന താഴ്വരകളാണ് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ടുകളായി മാറിയത്. പല ഭാഗത്തും ശക്തമായ മഴവെള്ള പാച്ചിലുണ്ടായി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും മുന്നറിയിപ്പ് പ്രകാരം പ്രദേശവാസികൾ കൂടുതൽ ജാഗ്രത കൈക്കൊണ്ടിട്ടുണ്ട്.
മദീനയിലെ വെള്ളക്കെട്ടിൽ കുടുങ്ങിയ ധാരാളം പേരെ സിവിൽ ഡിഫൻസ് കഴിഞ്ഞദിവസം രക്ഷപ്പെടുത്തിയിരുന്നു.കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.
യാമ്പുവിലും ഉംല്ജിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തത്. സൗദിയുടെ വടക്കൻ മേഖലയായ തബൂക്കിലും പരിസരങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടായി. വീശിയടിച്ച ശക്തമായ കാറ്റില്‍ വൈദ്യുതി ടവറുകളും പോസ്റ്റുകളും നിലംപൊത്തി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വൈദ്യുതി ടവറുകളും പോസ്റ്റുകളും നിലംപതിച്ചതിനെ തുടര്‍ന്ന് തബൂക്കില്‍ ചില പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം മുടങ്ങിയതായും സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു.
മാത്രമല്ല കമ്പനിയുടെ സാങ്കേതിക സംഘങ്ങള്‍ ഇടപെട്ട് വൈകാതെ ഭൂരിഭാഗം വരിക്കാര്‍ക്കും വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായും സൗദി ഇലക്ട്രിസിറ്റി കമ്പനി വ്യക്തമാക്കി. വാദി അല്‍ഖുഷൈബ കരകവിഞ്ഞൊഴുകിയതോടെ അല്‍-ഉല-മദീന റോഡ് സുരക്ഷാ വകുപ്പുകള്‍ താത്കാലികമായി അടച്ചു.
മാത്രമല്ല ഈ റോഡിന് പകരം അൽ-ഉല-ഖൈബർ റോഡ് ഉപയോഗിക്കണമെന്ന് സുരക്ഷാ വകുപ്പുകൾ നിർദ്ദേശിച്ചിട്ടുണ്ട്. അല്‍ഉല-മദീന റോഡില്‍ 237 കിലോമീറ്റര്‍ അടയാളത്തിനു സമീപമാണ് ഇരു ദിശകളിലും റോഡ് താത്കാലികമായി അടച്ചത്. ഈ റോഡിന് പകരം അല്‍ഉല-ഖൈബര്‍ റോഡ് ഉപയോഗിക്കണമെന്ന് സുരക്ഷാ വകുപ്പുകള്‍ നിർദ്ദേശിച്ചു.
https://www.facebook.com/Malayalivartha

























