സൗദിയിൽ വീണ്ടും വധശിക്ഷ...! വീടിനുള്ളില്‍ അതിക്രമിച്ച് കയറി യുവതിയെ കുത്തിക്കൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഗൾഫ് രാജ്യങ്ങളിലെ ശിക്ഷാ നടപടികൾ ഏറെ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പ്രത്യേകിച്ച് ശിക്ഷകളിൽവെച്ച് എറ്റവും കടുത്ത ശിക്ഷയായ വധശിക്ഷ. സൗദി അറേബ്യ വധശിക്ഷ വിധിക്കുന്നതിൽ മുൻപന്തിയിലുള്ള ഗൾഫ് രാഷ്ട്രം ആണ്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് വധശിക്ഷയിൽ കുറഞ്ഞതൊന്നും വിധിക്കില്ലെന്ന ഉറച്ച തീരുമാനത്തിൽ തന്നെയാണ് സൗദി ഭരണകൂടം. അതിപ്പോൾ പ്രവാസികളെന്നോ സ്വദേശികളെന്നോ നോക്കാതെ നടപടിയെടുക്കും.
എത്ര തന്നെ കടുത്ത വിമർശനങ്ങൾ ഉയർന്നാലും ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് തെളിയിക്കുകയാണ് സൗദി. ഇപ്പോൾ കഴിഞ്ഞ ദിവസം വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുകയാണ്. വീടിനുള്ളില്‍ അതിക്രമിച്ച് കയറി യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ ഭരണകൂടത്തിന്റെ ഉത്തരവ് ലഭിച്ചതോടെയാണ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത്.
സാരി ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ഗാംദിയുടെ വധശിക്ഷയാണ് രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തി പ്രവിശ്യയില്‍ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി യുവതി അഹദ് ബിന്‍ത് സൗദ് ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ റുവൈലിയെയാണ് ഇയാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്തിയത്. വീടിന് സമീപം ഒളിച്ചിരുന്ന് നിരീക്ഷിച്ച ശേഷം വീട്ടില്‍ കയറി കത്തികൊണ്ട് ദേഹമാസകലം കുത്തി കൊലപ്പെടുത്തുകയായിരുന്നു.കേസിലെ വിചാരണ പൂര്‍ത്തിയാക്കിയ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. തുടര്‍ന്ന് അപ്പീല്‍ കോടതികള്‍ ശിക്ഷ ശരിവെയ്ക്കുകയും ശിക്ഷ നടപ്പാക്കാനുള്ള രാജകീയ ഉത്തരവ് ലഭിക്കുകയും ചെയ്‍തതിന് പിന്നാലെയാണ് വധശിക്ഷ നടപ്പാക്കിയത്.
അതേസമയം കഴിഞ്ഞ മാസം സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലുള്ള ഖത്തീഫ് ഗവര്‍ണറേറ്റില്‍ മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു . സൗദി പൗരനായ അലി ബിന്‍ അഹ്‍മദ് ബിന്‍ അലി അല്‍ മുഅലമിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. ഇയാളുടെ ഭാര്യയായിരുന്ന തുരായ ബിന്‍ത് അബ്‍ദുല്ല ബിന്‍ മഹ്‍ദി അല്‍ മൈദാനി എന്ന യുവതിയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.
ഇരുവരും വിവാഹ മോചനം തേടിയ ശേഷം മുന്‍വൈരാഗ്യത്താല്‍ പ്രതി ഇവരെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പെണ്‍വേഷത്തിലെത്തിയാണ് പ്രതി കൊലപാതകം നടത്തിയത്. സംഭവത്തിന് ശേഷം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‍തു. അന്വേഷണത്തില്‍ കുറ്റം തെളിയുകയും ചെയ്‍തു. വിചാരണ പൂര്‍ത്തിയാക്കിയ കോടതി പ്രതിക്ക് വധശിക്ഷയാണ് വിധിച്ചത്. കേസിന്റെ അപ്പീലുകള്‍ ഉള്‍പ്പെടെ പൂര്‍ത്തിയായി വധശിക്ഷ ശരിവെയ്ക്കുകയും തുടര്‍ നടപടികള്‍ക്ക് ശേഷം ശിക്ഷ നടപ്പാക്കാനുള്ള അന്തിമ അനുമതി ലഭിക്കുകയും ചെയ്‍തതിന് പിന്നാലെയാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കൊലപാതകം അല്ലെങ്കിൽ ഒരാൾ “നിരവധി ആളുകളുടെ ജീവന് ഭീഷണിപ്പെടുത്തുന്ന ഏതെങ്കിലും പ്രവർത്തി ചെയ്യുന്നത് ” ഒഴികെയുള്ള കുറ്റകൃത്യങ്ങളെ വധശിക്ഷയിൽ നിന്ന് രാജ്യം “ഒഴിവാക്കി” എന്നായിരുന്നു സൗദി അറേബ്യയുടെ യഥാർത്ഥ ഭരണാധികാരിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ദ അറ്റ്ലാന്റിക് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ രാജ്യത്ത് മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്കുള്ള വധശിക്ഷ കഴിഞ്ഞ വര്‍ഷം പുനരാരംഭിച്ചു. അതുപോലെ ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി കണ്ടെത്തിയാലും വധശിക്ഷയിൽ കുറഞ്ഞൊന്നും വിധിക്കാറില്ല.
https://www.facebook.com/Malayalivartha