സ്വദേശിവത്ക്കരണ നടപടികളുമായി മുന്നോട്ട്, വ്യാപാര മേഖലയിൽ പ്രവാസികളെ പുറത്താക്കി സൗദിയുടെ മിന്നൽ നീക്കം..!
പ്രവാസികൾക്ക് ഒരു എത്തുംപിടിയും തരാതെ ഗൾഫ് രാഷ്ട്രങ്ങൾ സ്വദേശിവത്ക്കരണ നടപടികളുമായി മുന്നോട്ടുപോകുകയാണ്. അതിനാൽ വിവിധ മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികൾ തങ്ങളുടെ ജോലി എപ്പോൾ തെറിക്കുമെന്നറിയാതെ ആശങ്കയിൽ കഴിയുകയാണ്. യുഎഇയിലെ സ്വകാര്യ മേഖലയിൽ 2026 ഓടെ പത്ത് ശതമാനം സ്വദേശിവത്കരണമാണ് ലക്ഷ്യമിടുന്നത്.
അതിനുള്ള നടപടികൾ രാജ്യത്ത് പുരോഗമിക്കുകയാണ്.ഇപ്പോൾ സൗദിയിൽ പ്രവാസികൾ കൂടുതൽ തൊഴിലെടുക്കുന്ന വ്യാപാര മേഖലയിൽ വില്‍പന ഔട്ട്‌ലെറ്റുകളിൽ സൗദിവത്കരണം നിലവില്‍വന്നതായി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
സുരക്ഷാ ഉപകരണങ്ങള്‍ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍, എലിവേറ്ററുകള്‍, ലിഫ്റ്റുകള്‍, ബെല്‍റ്റുകള്‍ എന്നിവ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍, കൃത്രിമ ടര്‍ഫ്, നീന്തല്‍ക്കുളം സാമഗ്രികള്‍ എന്നിവ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍, ജലശുദ്ധീകരണ ഉപകരണങ്ങളും നാവിഗേഷന്‍ ഉപകരണങ്ങളും വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍, കാറ്ററിംഗ് ഉപകരണങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍, എയര്‍ഗണ്‍, വേട്ടയാടല്‍, യാത്രാ സാധനങ്ങള്‍ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍, പാക്കിംഗ് ഉപകരണങ്ങള്‍ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍ എന്നിവയില്‍ 70 ശതമാനം സൗദിവത്കരണം നടപ്പാക്കണമെന്നതായിരുന്നു മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്.
ബ്രാഞ്ച് മാനേജര്‍, സൂപ്പര്‍വൈസര്‍, കാഷ്യര്‍, കസ്റ്റമര്‍ അക്കൗണ്ടന്റ്, കസ്റ്റമര്‍ സര്‍വീസ് എന്നിങ്ങനെ ഏറ്റവും പ്രമുഖമായ പ്രൊഫഷനുകളാണ് സൗദിവത്കരണ പരിധിയിലുള്ളത്. സൗദിവത്കരണം നടപ്പാക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയ മന്ത്രാലയം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാവകാശം അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം അവസാനിച്ച പിന്നാലെയാണ് പുതിയ വ്യവസ്ഥ പ്രാബല്യത്തിലായത്.
വാഹനങ്ങളുടെ സാങ്കേതിക പരിശോധന കേന്ദ്രങ്ങളിലെ സൈറ്റ് മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, ക്വാളിറ്റി മാനേജര്‍, ഫിനാന്‍ഷ്യല്‍ സൂപ്പര്‍വൈസര്‍, സൈറ്റ് സൂപ്പര്‍വൈസര്‍, ട്രാക്ക് ഹെഡ്, എക്‌സാമിനേഷന്‍ ടെക്‌നീഷ്യന്‍, അസിസ്റ്റന്റ് എക്‌സാമിനേഷന്‍ ടെക്‌നീഷ്യന്‍, മെയിന്റനന്‍സ് ടെക്‌നീഷ്യന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നീഷ്യന്‍, ഡാറ്റാ എന്‍ട്രി എന്നീ തൊഴിലുകളും സൗദിവത്കരണ പരിധിയില്‍ വന്നിട്ടുണ്ട്. ഈ പ്രൊഫഷനുകളില്‍ 50 ശതമാനം സൗദികളായിരിക്കണമെന്ന വ്യവസ്ഥയാണ് നിലവില്‍ വന്നത്.
അതേസമയം, യുഎഇയിൽ ഈ വർഷം നടപ്പിലാക്കേണ്ട ഒരു ശതമാനം സ്വദേശിവൽക്കരണം സ്ഥാപനങ്ങൾ ജൂൺ 30നകം പൂർത്തിയാക്കണം എന്നാണ് മുന്നറിയിപ്പ്. 50 ജീവനക്കാരില്‍ അധികം ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും വിദഗ്ധ തൊഴിലുകളില്‍ ഓരോ ആറ് മാസവും ഒരു ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ് ചട്ടം. ഒരു ശതമാനം ജൂണിലും ഒരു ശതമാനം ഡിസംബറിലും പൂർത്തിയാക്കണം.
ഇത്തരത്തില്‍ ഒരോ വര്‍ഷവും രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പാക്കി അഞ്ച് വര്‍ഷം കൊണ്ട് സ്വദേശിവത്കരണം പത്ത് ശതമാനത്തിലെത്തിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് കഴിഞ്ഞ വര്‍ഷം യുഎഇ ക്യാബിനറ്റ് പ്രഖ്യാപിച്ചത്. എന്നാൽ ജൂണിൽ നടപ്പാക്കേണ്ട ഒരു ശതമാനം സ്വദേശിവത്കരണം 30നകം നടപ്പാക്കിയില്ലെങ്കിൽ വൻ തുകയാണ് പിഴയായി ഈടാക്കുക.
https://www.facebook.com/Malayalivartha