യുഎഇയിലെ അർധവാർഷിക സ്വദേശിവൽക്കരണം, സമയപരിധി ജൂലൈ 7 വരെ നീട്ടി, സ്വദേശിവൽക്കരണം നടപ്പാക്കാത്ത കമ്പനികൾക്ക് ജൂലൈ 8ന് ഒരു സ്വദേശിക്ക് 42,000 ദിർഹം വീതം പിഴ ഈടാക്കും...!!
യുഎഇയിലെ സ്വകാര്യ മേഖലയിൽ 2026 ഓടെ പത്ത് ശതമാനം സ്വദേശിവത്കരണമാണ് ലക്ഷ്യമിടുന്നത്. അതിനുള്ള നടപടികൾ രാജ്യത്ത് പുരോഗമിക്കുകയാണ്. യുഎഇയിൽ ഈ വർഷം നടപ്പിലാക്കേണ്ട ഒരു ശതമാനം സ്വദേശിവൽക്കരണം സ്ഥാപനങ്ങൾ ജൂൺ 30നകം പൂർത്തിയാക്കണം എന്നാണ് അധികൃതർ നൽകിയിരുന്ന മുന്നറിയിപ്പ്. എന്നാൽ സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ അർധവാർഷിക സ്വദേശിവൽക്കരണ സമയപരിധി ജൂൺ 30ൽ നിന്ന് ജൂലൈ 7 വരെ നീട്ടിയിരിക്കുകയാണ്.
മാസാവസാനം ബലിപെരുന്നാൾ അവധി ദിനങ്ങൾ വന്നതിനാലാണ് ഒരാഴ്ചത്തേക്കുകൂടി നീട്ടിയത്. പുതുക്കിയ തീയതി അനുസരിച്ച് അർധവാർഷിക സ്വദേശിവൽക്കരണ അനുപാതമായ ഒരു ശതമാനം ജൂലൈ 7നകം പൂർത്തിയാക്കണം. സ്വദേശിവൽക്കരണം നടപ്പാക്കാത്ത കമ്പനികൾക്ക് ജൂലൈ 8ന് ഒരു സ്വദേശിക്ക് 42,000 ദിർഹം വീതം പിഴ ഈടാക്കുമെന്ന് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. 5 വർഷത്തിനകം 75,000 സ്വദേശികൾക്ക് ജോലി ലഭ്യമാക്കുകയാണ് ലക്ഷ്യം.
50 ജീവനക്കാരില്‍ അധികം ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും വിദഗ്ധ തൊഴിലുകളില്‍ ഓരോ ആറ് മാസവും ഒരു ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ് ചട്ടം. ഒരു ശതമാനം ജൂണിലും ഒരു ശതമാനം ഡിസംബറിലും പൂർത്തിയാക്കണം. ഇത്തരത്തില്‍ ഒരോ വര്‍ഷവും രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പാക്കി അഞ്ച് വര്‍ഷം കൊണ്ട് സ്വദേശിവത്കരണം പത്ത് ശതമാനത്തിലെത്തിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് കഴിഞ്ഞ വര്‍ഷം യുഎഇ ക്യാബിനറ്റ് പ്രഖ്യാപിച്ചത്.
സ്വദേശിവത്കരണ നിബന്ധനകളില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുന്ന കമ്പനികള്‍ക്ക് ആദ്യ തവണ ഒരു ലക്ഷം ദിര്‍ഹമായിരിക്കും പിഴ ചുമത്തുകയെന്നാണ് അറിയിച്ചിരിക്കുന്നത്. രണ്ടാം തവണയും നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പിഴത്തുക മൂന്ന് ലക്ഷം ദിര്‍ഹമായി ഉയരും. മൂന്നാം തവണയും സമാനമായ കുറ്റകൃത്യം സ്ഥാപനത്തില്‍ കണ്ടെത്തിയാല്‍ പിഴത്തുക അഞ്ച് ലക്ഷം ദിര്‍ഹമായി ഉയരും. ഇതിന് പുറമെ ഇത്തരത്തില്‍ പിടിക്കപ്പെടുന്ന സ്ഥാപനം നിയമപ്രകാരമുള്ള സ്വദേശിവത്കരണം നടപ്പാക്കുകയും വേണം.
സ്വദേശിവത്കരണം കൂടുതല്‍ എളുപ്പത്തില്‍ സാധ്യമാക്കുന്നതിന് നാഫിസ് പ്ലാറ്റ്‍ഫോമില്‍ പുതിയ പരിഷ്‍കാരങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ഇതിലൂടെ സ്വകാര്യ കമ്പനികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കൂടുതല്‍ കൃത്യതയോടെ പോസ്റ്റ് ചെയ്യാനും യോഗ്യതയുള്ള സ്വദേശി തൊഴില്‍ അന്വേഷകര്‍ക്ക് അവ എളുപ്പത്തില്‍ മനസിലാക്കി തൊഴില്‍ നേടാനും സാധിക്കും.
തൊഴില്‍ അന്വേഷകരായ സ്വദേശികള്‍ക്ക് തങ്ങളുടെ യോഗ്യതകളും കഴിവുകളും പ്രൊഫഷണല്‍ തൊഴില്‍ പരിചയവുമൊക്കെ പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്താനും ഏറ്റവും അനിയോജ്യമായ ജോലി കണ്ടെത്താനും സാധിക്കും. ഓരോ തസ്‍തികയിലും ലഭിക്കുന്ന ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ഇതില്‍ നിന്ന് മനസിലാക്കാനാവും.
https://www.facebook.com/Malayalivartha