കിടപ്പുമുറിക്ക് തന്നെ വലിയൊരു വീടിനെക്കാൾ വലുപ്പം, 10 ബാത്ത് റൂമുകൾ, 25 പേർക്കുള്ള 12 സ്റ്റാഫ് റൂമുകളും രണ്ട് ബാങ്ക് നിലവറകളും, ദുബായിൽ ഏറ്റവും വിലയേറിയ വീട് വിൽപ്പനയ്ക്ക്, വീട് വാങ്ങാനായി ഇന്ത്യയിൽ നിന്നുൾപ്പെടെ ശതകോടീശ്വരന്മാർ എത്തിത്തുടങ്ങി
വികസന പ്രവർത്തനങ്ങളിൽ വൻ കുതിച്ചുച്ചാട്ടം നടത്തി കൊണ്ടിരിക്കുന്ന യുഎഇയുടെ മണ്ണിന് പൊന്നും വിലയാണ്. ആഡംബരത്തിന്റെ അവസാന വാക്ക് എന്ന് വിശേഷിപ്പിക്കപ്പെട്ട ദുബായിലെ ഏറ്റവും വിലയേറിയ വീട് ഇപ്പോൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്. 750 ദശലക്ഷം ദിർഹം അതായത് ഏകദേശം 2000 കോടി രൂപയാണ് ഈ ആഡംബര വീടിന് വിലയിട്ടിരിക്കുന്നത്. ലോകത്തെ ശതകോടീശ്വരൻമാരിൽ പത്തോളം പേർ വീട് വാങ്ങാനായി ഇതിനോടകം എത്തിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.
ഇതിൽ ഇന്ത്യയിൽ നിന്നുള്ള ശതകോടീശ്വരൻമാരും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. മാർബിൾ പാലസ് എന്നാണ് ഈ വീടിനെ വിളിക്കുന്നത്. ദുബായിലെ എമിറേറ്റ്സ് ഹിൽസിന് സമീപം സ്ഥിതി ചെയ്യുന്ന ഈ വീടിന് 60000 ചതുരശ്ര അടി വിസ്തീർണം ഉണ്ട്. 80 ദശലക്ഷം ദിർഹം മുതൽ 100 ദശലക്ഷം ദിർഹം വരെ ചെലവിൽ ഇറ്റാലിയൻ മാർബിൾ ഉപയോഗിച്ചാണ് വീട് നിർമ്മിച്ചത്. കിടപ്പുമുറിക്ക് തന്നെ വലിയൊരു വീടിനെക്കാൾ വലുപ്പമുണ്ട്.
വെറും അഞ്ച് മുറികൾ മാത്രമാണ് വീട്ടിൽ ഉള്ളതെങ്കിലും ഓരോ മുറിയും 4000 ചതുരശ്ര അടി വീതം വരും. രണ്ടാമത്തെ ഏറ്റവും വലിയ കിടപ്പുമുറി സ്യൂട്ട് 2500 ചതുരശ്ര അടിയാണ്. ഗസ്റ്റ് റൂമുകൾ ഓരോന്നിനും 1000 ചതുരശ്ര അടി വിസ്തീർണമുണ്ട്. ഒരെണ്ണം വൈൻ സൂക്ഷിക്കാനായി ക്രമീകരിച്ചിരിക്കുന്നു. താഴത്തെ നിലയിൽ ഡൈനിംഗിനും വിനോദത്തിനുമായി പ്രത്യേകം മുറികളുണ്ട്.
15 കാർ ഗാരേജ്, 10 ബാത്ത് റൂമുകൾ, ഇൻഡോർ, ഔട്ട്‌ഡോർ പൂളുകൾ, രണ്ട് ഡോമുകൾ, 80000 ലിറ്റർ കോറൽ റീഫ് അക്വേറിയം, ഒറു പവർ സബ് സ്റ്റേഷൻ, പാനിക് റൂമുകൾ എന്നിവയാണ് വീടിന്റെ മറ്റ് സൗകര്യങ്ങൾ. 25 പേർക്കുള്ള 12 സ്റ്റാഫ് റൂമുകളും രണ്ട് ബാങ്ക് നിലവറകളുമുണ്ട്. 19, 20 നൂറ്റാണ്ടുകളിലെ പ്രതിമകളും പെയിന്റിംഗുകളും വീടിനെ അലങ്കരിക്കുന്നു. ഫർണിച്ചറുകളും അലങ്കാര വസ്തുക്കളും എല്ലാം വിൽപ്പനയിൽ ഉൾപ്പെടും. ഈ വീടിന്റെ നിർമ്മാണം പൂർത്തിയാക്കാൻ 12 വർഷമെടുത്തു. 2018 ലാണ് നിർമ്മാണം പൂർത്തിയായത്. ഒൻപത് മാസത്തിലധികം 70 വിദഗദ്ധ തൊഴിലാളികളാണ് വീട് നിർമ്മാണത്തിൽ പങ്കാളികളായത്.
വലിയ പ്രതീക്ഷകളോടെയാണ് ഉടമ വീട് നിർമ്മിച്ചതെങ്കിലും വിവാഹമോചനത്തെ തുടർന്ന് ഇദ്ദേഹം ഇപ്പോൾ ഒറ്റയ്ക്കാണ് ഈ കൂറ്റൻ വീട്ടിൽ താമസം. അതേസമയം നേരത്തെ എല്ലാവരെയും അതിശയിപ്പിക്കുന്ന തരത്തിൽ ഒരു ഭൂമി വിൽപ്പന രാജ്യത്ത് നടന്നിരുന്നു.
യുഎഇയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കുള്ള ഭൂമി വില്‍പനയാണ് ഇതിലൂടെ നടന്നത്. യുഎഇയിലെ ജുമൈറ ദ്വീപിലെ പ്ലോട്ട് വില്പന നടത്തിയത് 125 ദശലക്ഷം ദിര്‍ഹമെന്ന റെക്കാര്‍ഡ് വിലക്കാണ്. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂമി വില്‍പനയാണ് ജുമൈറ ദ്വീപിലെ 24,500 ചതുരശ്ര അടി ഭൂമി വില്‍പനയിലൂടെ നടന്നത്. 36.5 ദശലക്ഷം ദിര്‍ഹത്തിനാണ് രണ്ടുവര്‍ഷം മുമ്പ് വില്‍പനക്കാരന്‍ സ്ഥലം വാങ്ങിയത്.
വില്‍പനയിലൂടെ 88.5 ദശലക്ഷം ദിര്‍ഹത്തിന്റെ റെക്കാര്‍ഡ് ലാഭമാണ് സ്വന്തമാക്കിയത്. ഭൂമി വാങ്ങുന്ന ആള്‍ യുഎഇയിലെ താമസക്കരാനല്ല. ജുമൈറയിലെ പ്രോപ്പര്‍ട്ടിയില്‍ അവധികാലത്ത് കുടുംബവുമായി താമസിക്കാനുള്ള വസതി നിര്‍മ്മിക്കാനാണ് വാങ്ങിയ ആള്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
https://www.facebook.com/Malayalivartha