സ്വന്തം നാട്ടുകാരൻ കൂടിയായ സഹപ്രവർത്തകനെ കൊലപ്പെടുത്തി, ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി സൗദി

2009ന് ശേഷം ആദ്യമായി ഈ വർഷം പുണ്യമാസമായ റംസാനില്‍ സൗദി വധശിക്ഷ നടപ്പാക്കിയിരുന്നു. എന്നാൽ ചെറിയ പെരുന്നാൾ കഴിഞ്ഞ് ബലിപെരുന്നാൾ അടുക്കാറായിട്ടും സൗദിയിൽ വധശിക്ഷ തുടരുകയാണ്. കഴിഞ്ഞ ദിവസം ഒരു ഇന്ത്യക്കാരന്റെ വധശിക്ഷയാണ് നടപ്പാക്കിയതെന്നാണ് സൗദി അഭ്യന്തര മന്ത്രാലയം അറിയിച്ചത്. സ്വന്തം നാട്ടുകാരൻ കൂടിയായ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലാണ് ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കിയത്.
മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ക്രൂരമായ കൊലപാതകം. സ്വന്തം നാട്ടുകാരനായ നസീം അന്‍സാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി മിന്‍ദീല്‍ അബ്ദുറാകിബ് മിയാജുദ്ദീന്‍ മിന്‍ദീലിന്‍ എന്നയാളുടെ ശിക്ഷാവിധി സൗദി വടക്കൻ പ്രവിശ്യയായ ഖസീമിലെ ബുറൈദയിൽ വെച്ചാണ് നടപ്പാക്കിയത്. നീണ്ടകാലത്തെ വിചാരണക്കും കോടതി നടപടികൾക്കും ശേഷം വിധിച്ച വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
2022ൽ സൗദിയെ അക്ഷരാർത്ഥത്തിൽ നടുക്കിയ കൊലപാതകത്തിൽ പ്രതിയെന്ന് കണ്ടെത്തിയ ആളുടെ വധശിക്ഷ കഴിഞ്ഞ ദിവസം നടപ്പാക്കിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 20 വർഷമായി സൗദിയ എയർലൈൻസിൽ കാബിൻ ക്രൂ ആയി ജോലി ചെയ്യുകയായിരുന്ന ബന്ദർ ബിൻ ത്വാഹ അൽ ഖർഹാദിയെ ജീവനോടെ കാറിനകത്തിട്ട് പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിക്രൂരമായി സുഹൃത്തിനെ കൊലപ്പെടുത്തിയ ബറകത്ത് ബിൻ ജിബ്രീൽ അല്‍കനാനിക്ക് സുപ്രീം കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.
2022 ഡിസംബർ 10 നാണ് 40 കാരനും രണ്ടു കുട്ടികളുടെ പിതാവുമായ ബന്ദർ ബിൻ താഹ അൽ ഖർഹാദിയെ സുഹൃത്ത് തന്ത്രപൂർവം വിളിച്ചുവരുത്തിയ ശേഷം കാറിനകത്തിട്ട് പൂട്ടി പെട്രോൾ ഒഴിച്ച് കത്തിച്ചത്. ബന്ദര്‍ അല്‍ഖര്‍ഹാദിയെ കാറിനകത്തിട്ട് ജീവനോടെ പെട്രോളൊഴിച്ച് കത്തിക്കുന്നതിനിടെ നാലു കാറുകളും കത്തി നശിച്ചിരുന്നു. മയക്കുമരുന്ന് കൈവശം വെച്ച പ്രതി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും തെളിഞ്ഞിരുന്നു. എന്ത് തെറ്റ് ചെയ്തതിന്റെ പേരിലാണ് തന്നെ കൊലപ്പെടുത്തുന്നതെന്ന് മരണപ്പെടുന്നതിന് തൊട്ടു മുമ്പ് ബന്ദര്‍ അല്‍ ഖര്‍ഹദി പ്രതിയോട് ആരായുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടുകയും ചെയ്തു. മകന്റെ ഘാതകന് മാപ്പു കൊടുക്കില്ലെന്നും പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്നും പിതാവ് ത്വാഹ അൽ ഖർഹാദി അന്ന് തന്നെ ആവശ്യപ്പെട്ടിരുന്നു. മകന്റെ കൊലയാളിക്ക് കോടതി വിധിച്ച വധശിക്ഷ നടപ്പിലാക്കിയതിൽ ത്വാഹ സന്തോഷവും സംതൃപ്തിയും പ്രകടിപ്പിച്ചതായി പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു.
കൊലപാതകം അല്ലെങ്കിൽ ഒരാൾ “നിരവധി ആളുകളുടെ ജീവന് ഭീഷണിപ്പെടുത്തുന്ന ഏതെങ്കിലും പ്രവർത്തി ചെയ്യുന്നത് ” ഒഴികെയുള്ള കുറ്റകൃത്യങ്ങളെ വധശിക്ഷയിൽ നിന്ന് രാജ്യം “ഒഴിവാക്കി” എന്നായിരുന്നു സൗദി അറേബ്യയുടെ യഥാർത്ഥ ഭരണാധികാരിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ദ അറ്റ്ലാന്റിക് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ രാജ്യത്ത് മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ക്കുള്ള വധശിക്ഷ കഴിഞ്ഞ വര്‍ഷം പുനരാരംഭിച്ചു.
https://www.facebook.com/Malayalivartha


























