ജൂലൈയിൽ തൊഴിൽ നഷ്ടമാകും, മലയാളികൾ ഉൾപ്പെടുള്ള പ്രവാസികൾ കടുത്ത ആശങ്കയിൽ, വിദേശ തൊഴിലാളികൾക്ക് പകരം വിവിധ മേഖലകളിൽ യോഗ്യതയുള്ള പൗരന്മാരെ നിയമിക്കാനൊരുങ്ങി കുവൈത്ത്...!
സ്വദേശിവത്ക്കരണ നടപടികൾ ശക്തമായി നടപ്പാക്കുന്ന ഗൾഫ് രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. 46 ലക്ഷം ജനസംഖ്യയുള്ള കവൈത്തിൽ 34 ലക്ഷവും വിദേശികളാണ്. പ്രവാസികളുടെ എണ്ണം കുറച്ച് പരമാവധി സ്വദേശികളെ നിയമിക്കാനുള്ള നടപടികൾ കഴിഞ്ഞ കുറേ നാളുകളായി കുവൈത്ത് ഭരണകൂടം ശക്തമാക്കുകയാണ്. ഇപ്പോൾ കുവൈത്തിലെ കോഓപ്പറേറ്റീവ് സൊസൈറ്റികളിൽ സ്വദേശിവത്ക്കരണം നടപ്പാക്കുകയാണ്. മലയാളികൾ ഉൾപ്പെടുള്ള പ്രവാസികൾ ജോലി ചെയ്യുന്ന മേഖലയാണിത്.
ഏകദേശം 150 ഓളം വരുന്ന പ്രവാസികൾക്ക് ജൂലൈയിൽ തൊഴിൽ നഷ്ടമാകുമെന്നാണ് വിവരം.സീനിയർ സൂപ്പർവൈസർ, സൂപ്പർവൈസർ എന്നീ തസ്തികകളിൽ സ്വദേശികളെ നിയമിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് നടപടി. സാമൂഹിക കാര്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
വിദേശ തൊഴിലാളികൾക്ക് പകരം വിവിധ മേഖലകളിൽ യോഗ്യതയുള്ള കുവൈത്ത് പൗരന്മാരെ നിയമിക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.അതിനാൽ ഭാവിയിൽ മറ്റു തസ്തികകളിലേക്കും സ്വദേശിവൽക്കരണം വ്യാപിപ്പിക്കാനാണ് തീരുമാനം. പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുക, പ്രാദേശിക തൊഴിലാളികളുടെ മത്സരശേഷി വർധിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.
അതേസമയം കുവൈറ്റിൽ പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ ഒരു വർഷമായി പരിമിതപ്പെടുത്താൻ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്മെന്റ് നിർദേശം നൽകിയതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. നിർദേശത്തിന് അംഗീകാരം ലഭിച്ചാൽ ഒട്ടുമിക്ക റെസിഡൻസി പെർമിറ്റുകളും ഒരു വർഷത്തേക്ക് പരിമിതപ്പെടുത്തും. കുവൈറ്റിലെ ജന സംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാനും അവിദഗ്ധ തൊഴിലാളികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനും രാജ്യം പിന്തുടരുന്ന മറ്റ് നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം.
പുതിയ നിർദേശം സംബന്ധിച്ച കാര്യങ്ങൾ പഠിക്കുകയാണെന്നും ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹിനും ജനസംഖ്യാ പുനഃസന്തുലന സമിതിക്കും അന്തിമ റിപ്പോർട്ടുകൾ സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. റെസിഡൻസി പെർമിറ്റുകൾ പരിമിതപ്പെടുത്തുന്നതിലൂടെ തൊഴിലാളികളെ ഫലപ്രദമായി കൈകാര്യം ചെയ്യാനും നിലവിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനും കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. നിലവിൽ ഭൂരിപക്ഷം കമ്പനികളും അവരുടെ തൊഴിലാളികൾക്ക് ഒരു വർഷത്തേക്കുള്ള റെസിഡൻസി പെർമിറ്റുകളാണ് എടുക്കുന്നത്.
തൊഴിലാളികളെ ആവശ്യമില്ലെങ്കിൽ മാറ്റാനും ഒരുമിച്ച് മെഡിക്കൽ ഇൻഷുറൻസ് അടക്കുന്നതിൽ നിന്ന് ഒഴിവാകാനും ഇത്തരത്തിൽ ഒരുവർഷ പെർമിറ്റാണ് കൂടുതൽ സൗകര്യമെന്ന് തൊഴിൽ ഉടമകൾ അഭിപ്രായപ്പെട്ടു. അതേസമയം മെഡിക്കൽ മേഖലയിലെ ഡോക്ടർമാർ, നഴ്‌സുമാർ, ടെക്‌നീഷ്യന്മാർ എന്നിവരുൾപ്പെടെയുള്ള സാങ്കേതിക മേഖലകളിലെ പ്രഫഷണൽ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും സ്വകാര്യ മേഖലയിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തികൾക്കും ദീർഘകാല റെസിഡൻസി പെർമിറ്റ് അനുവദിക്കും എന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha